='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: ആദ്യാനുരാഗം

Sunday, 16 February 2014

ആദ്യാനുരാഗം

                                                           ആദ്യാനുരാഗം

  അന്നെനിക്ക് 16 വയസ്സ് മാത്രം പ്രായം. ഹൈസ്കൂള്‍ പഠനം കഴിഞ്ഞു പ്രീ-ഡിഗ്രിക്കു ചേരാന്‍ തയ്യാരെടുകുന്ന കാലം. തുടര്‍വിദ്യാഭ്യാസം ഗ്രാമത്തിനു കീറാമുട്ടിയായ ആ കാലത്ത് പ്രീ-ഡിഗ്രി ചെയ്യാന്‍ എനിക്കും പട്ടണത്തെ ആശ്രയിക്കേണ്ടതായുണ്ട്. ഹൈസ്കൂള്‍ വരെ ഞാന്‍ പഠിച്ചിരുന്നത് നാട്ടിന്‍ പുറത്തുള്ള എന്റെ സ്ക്കൂളിലായിരുന്നു. നെല്‍വയലുകളും മാമ്പഴങ്ങള്‍ നിറഞ്ഞ മാവുകളും പേരയ്ക്കാ മരങ്ങളും ഉടമസ്ഥന്റെ ശകാരങ്ങളും നിറഞ്ഞിരുന്ന  സ്കൂള്‍ വഴിയോരക്കാഴ്ചകള്‍ എന്റെ മനസ്സിലേക്ക് ഇന്ന് അറിയാതെ ഓടിയെത്തുന്നു. വാഹനങ്ങള്‍ അധികം തൊട്ടു തീണ്ടിയിട്ടില്ലാതിരുന്ന എന്റെ ഗ്രാമത്തിലേക്ക് അന്ന് ബസ്‌ സര്‍വീസ് ഇല്ലായിരുന്നു.. 10-20 മിനിറ്റ് നടക്കണമായിരുന്നു തൊട്ടടുത്തുള്ള
ബസ്‌സ്റ്റോപ്പിലെത്താന്‍.

     ചെറുപ്പം മുതലേ മറ്റുകുട്ടികളെ പോലെ ഒരു സൈക്കിളില്‍ സ്കൂളില്‍ പോകാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു.. അച്ഛന്റെ സാമ്പത്തിക പരാധീനതയാണോ എന്റെ നിര്ഭാഗ്യമാണോ എന്നറിയില്ല പത്താംക്ലാസ് ക്ലാസ് വരെ എനിക്കതിനുള്ള ഭാഗ്യമുണ്ടായില്ല. ഒടുവില്‍ പത്തില്‍ നല്ല മാര്‍ക്ക്‌ വാങ്ങി ജയിച്ചാല്‍ സൈക്കിള്‍ വാങ്ങി തരാം എന്ന അച്ഛന്റെ വാക്ക് പ്രീ-ഡിഗ്രിക്കു ചേരുന്നതിനു മുന്‍പ് പാലിക്കപെട്ടു. ബസ്‌സ്റ്റോപ്പിലേക്കുള്ള ആ 20 മിനിറ്റ് ദൂരം എനിക്കൊരു അനുഗ്രഹമായ്യിതീര്‍ന്നു. കാരണം അത്രയും ദൂരം സൈക്കിളില്‍ പോകാനുള്ള അനുവാദം  എനിക്ക് അച്ഛന്‍ തന്നു.

     പത്താംക്ലാസ് മാര്‍ക്കിന്റെ  ബലത്തില്‍ ടൌണിലെ ആ കോളേജില്‍ എനിക്ക് വല്ല്യ ബുദ്ധിമുട്ടില്ലാതെ പ്രവേശനം ലഭിച്ചു. ഗ്രാമത്തിന്റെ നിഷ്കളങ്കതയിലും പരിമിതികളിലും വളര്‍ന്ന എനിക്ക് പട്ടണത്തിലെ കോളേജിലെ ആദ്യ ദിനങ്ങള്‍ ഒത്തിരി അരോചകവും ഭയാനകവുമായിരുന്നു..പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ എനിക്കിത്തിരി സമയം വേണ്ടിവന്നു  ..
    
     അങ്ങനെ ദിവസങ്ങള്‍ പിന്നിട്ടു... പുതിയ സുഹൃത്തുക്കള്‍, പുതിയ അദ്ധ്യാപകര്‍, പുതിയ അന്തരീക്ഷം.. എല്ലാം പുതുമയുള്ളതായിരുന്നു എനിക്ക്.. ക്ലാസ്സ്‌ തുടങ്ങി രണ്ടാമത്തെ ആഴ്ച്ചയിലെ ഇതേ ദിവസം, പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഇന്ന്, അന്നാദ്യമായി ഞാന്‍ അവളെ കണ്ടു.
കോളേജിന്റെ പടവുകള്‍ പതുക്കെ കയറിവരുന്ന കയ്യില്‍ നിറയെ പുസ്തകങ്ങളും, ചുവന്ന പാവാടയും ബ്ലൗസ്സുമിട്ട മെലിഞ്ഞൊരു കുട്ടി. ചുരുള മുടി.... നിഷ്കളങ്കമായ ചിരി.. " കൊള്ളാലോ" എന്റെ മനസ്സ് അവളെ കണ്ട മാത്രയില്‍ അറിയാതെ എന്നോട് മന്ത്രിച്ചു. ശേഷമുള്ള  എന്റെ അന്വേഷണങ്ങില്‍ ആ കുട്ടി എന്റെ കോളേജിലാണെന്നും തോട്ടടുത്ത ക്ലാസിലാണെന്നും അറിയാന്‍ കഴിഞ്ഞു. എന്റെ ക്ലാസിലായില്ലല്ലോ എന്നുള്ള സങ്കടവും എന്റെ കോളേജില്‍ തന്നെയാണല്ലോ എന്നുള്ള സന്തോഷവും  മനസ്സില്‍ നിറഞ്ഞു..

     ആ പ്രായത്തിലെ കാണപ്പെട്ട ദൈവങ്ങള്‍ അച്ഛനമ്മയെക്കാളും മറ്റാരേക്കാളും ഉപരി സുഹൃത്തുക്കള്‍ ആയിരിക്കുമല്ലോ..
ഞാനും അതിനൊരു അപവാദമല്ല. എനിക്കും അങ്ങനെ തന്നെയായിരുന്നു. എന്റെ ഈ അജ്ഞാത സുന്ദരിയെകുറിച്ചു സുഹൃത്തുക്കളുമായി പങ്കുവച്ച ഉടന്‍തന്നെ ബാക്കി കാര്യം അവര്‍ ഏറ്റെടുത്തു. എന്നുവച്ചാല്‍,  അവളെ കുറിച്ച് അന്വേഷിക്കാനാണ് അവര്‍ താല്പര്യം കാണിച്ചതെന്ന് തെറ്റിദ്ധരിക്കരുത്. മറിച്ചു എന്നെ കളിയാക്കാനയിരുന്നു അവര്‍ മുന്‍കൈയെടുത്തത്.
 " ഓ...!! ഒരു മമ്മൂട്ടി നടക്കുന്നു പ്രണയിക്കാന്‍....!! നിനക്കിപ്പൊ അവളെ കിട്ടിയതു തന്നെ മോനേ.. കറുമ്പന്‍ കാമുകന്‍..."

സുഹൃത്തുക്കളുടെ ഇത്തരം നിര്‍ദോഷങ്ങളായ കുത്തുവാക്കുകള്‍ കേട്ടപ്പോള്‍ അവരെ കൊല്ലാനുള്ള ദേഷ്യം എന്നില്‍ ഉടലെടുത്തു. പിന്നെ അതിന്റെ ഇരട്ടിയില്‍ തിരിച്ചു കിട്ടുമല്ലോ എന്നോര്‍ത്തപ്പോള്‍ ഒന്നും വേണ്ടയെന്നു വച്ചു.. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ "പേടി" തന്നെ....


      എനിക്ക് ഇത്തിരി ഇരുണ്ട നിറമാണ്. തടിയുമില്ല.. നീളവും ഇത്തിരി കുറവാണ്. അതിന്റെ പേരിലുള്ള കളിയാക്കലുകള്‍ ചെറുപ്പം മുതലേ ഞാന്‍ അനുഭവിച്ചിരുന്നു. അതൊരു അപകര്‍ഷതാബോധമായി വളരാന്‍ അധികം സമയമെടുത്തില്ല. അത് പിന്നെ മാറിയത് പത്താം ക്ലാസില്‍ ബയോളജി മാഷ്‌ മനുഷ്യ ശരീരത്തിന്റെ നിറവ്യത്യാസങ്ങള്‍ക്ക് പിന്നിലുള്ള ശാസ്ത്ര സത്യം മനസിലാക്കിതന്നപ്പോഴാണ്.  അങ്ങനാവുമ്പോള്‍ എന്നെ കളിയാക്കിയിരുന്നവരും കളിയാക്കികൊണ്ടിരിക്കുന്നവരും ശരിക്കും മണ്ടന്മാരല്ലേ?? അറിവില്ലാതെ അഹങ്കാരികളായ്‌ നടകുന്നവര്‍.. അല്ലെങ്കിലും അറിവില്ലായ്മയുടെ പാരമന്ന്യതയാണല്ലോ അഹങ്കാരവും അഹംഭാവവും..

       പിന്നെയങ്ങോട്ടുള്ള ദിവസങ്ങളില്‍ എന്റെ പ്രധാന ജോലി എന്നത് പഠനത്തെക്കാളുപരി അവളെ പിന്തുടരുക എന്നതായിരുന്നു.
കുറ്റം പറയരുതല്ലോ, എന്റെ കൂട്ടുകാരും ഉണ്ടായിരുന്നു ഒപ്പം എന്തിനും തയ്യാറായി... ഓരോ ഇന്റര്‍വെല്‍ സമയത്തും ഞാന്‍ അവളുടെ ക്ലാസിന്നു വെളിയിലുള്ള ആ കല്‍ത്തൂണിനു പിറകില്‍ മറഞ്ഞിരിക്കും. അവള്‍ ഇറങ്ങുന്നതും കാത്ത്..... തൂണിനടുത്തുകൂടെ ആ കുട്ടി നടന്നു നീങ്ങുമ്പോള്‍ അവള്‍ എന്നെ കാണുമോ എന്നാ ഭയത്താല്‍ ഞാന്‍ തൂണിന്‍റെ മറവിലേക്ക് ഒന്നുകൂടെ ഉള്‍വലിയും.. ഈ പ്രവൃത്തികള്‍ അങ്ങനെ എന്റെ ദിനചര്യയുടെ ഭാഗമായി കുറെ നാള്‍ തുടര്‍ന്നു.ചില ദിവസങ്ങളിലൊക്കെ അവളും അവളുടെ കൂടുകാരിയും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. സംഭവം അത്ര പന്തിയല്ലെന്നു മനസ്സിലായിട്ടാണോ എന്തോ അവര്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു..

"കണ്ടില്ലേ വായനോക്കിനില്‍ക്കുന്നത്...!!! നാണവും മാനവുമില്ലത്തവന്‍..."

ദൈവമേ.....!! ഇതൊക്കെയായിരിക്കുമോ അവര്‍ പരസ്പരം പറഞ്ഞിട്ടുണ്ടാവുക????!!!


       "നീയിങ്ങനെ തൂണിന്‍റെ മറവില്‍ ചാരിനിന്നു വെല്ലമിറക്കികൊണ്ടു കാലം കഴിച്ചോ മോനെ....ഇപ്പൊ വരും അവള്‍ ഒരു കൊട്ട സ്നേഹവുമായി... " സുഹൃത്തുക്കളുടെ കളിയാക്കല്‍ നിറഞ്ഞ ഇത്തരം സംഭാഷണങ്ങള്‍ ഒത്തിരി ദിവസങ്ങളില്‍ എന്റെ ചെവികളെ വെട്ടയാടിയിട്ടുണ്ട്.. അല്ല, ഇനിയിപ്പോ അവര് പറഞ്ഞത് പോലെയെങ്ങാനും സംഭവിക്കുമോ?? അവളെങ്ങാനും വന്നു പറയ്യോ എന്നെ ഇഷ്ടമാണെന്ന്???? എന്റെ മനസ്സ് ഇത്തരം ഒരായിരം ചോദ്യങ്ങള്‍ എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു. ഒന്നിനും ഉത്തരം കിട്ടാതായപ്പോള്‍ മനസ്സ് നിരാശകൊണ്ട് നിറഞ്ഞു.

       അന്നൊരു ദിവസം ക്ലാസ്സ്‌ നടന്നുകൊണ്ടിരിക്കെ കണക്കു മാഷ്‌ എന്നോട് സ്റ്റാഫ്‌റൂമില്‍ പോയി ഏതോ ഒരു പുസ്തകം എടുത്തുകൊണ്ടുവരാന്‍ ആവശ്യപെട്ടു. ക്ലാസ്സില്‍ നിന്നും കോളേജ് വരാന്ധയിലെക്കിറങ്ങി സ്റ്റാഫ്‌ റൂമിലേക്ക്‌ ഓടിക്കൊണ്ടിരുന്ന എന്‍റെ കാലുകള്‍ പെട്ടെന്ന് നിശ്ചലമായി... എതിരെ, അധികം ദൂരെനിന്നല്ലാതെ അവള്‍ മെല്ലെ നടന്നദുതുകൊണ്ടിരിക്കുന്നു.. കയ്യില്‍ ഒരു കെട്ടു നോട്ടുബുക്കുകളുമായി. തിരിഞ്ഞു ക്ലാസ്സിലേക്ക് നടക്കണോ, അതോ തലകുനിച്ചു മുന്നോട്ടു പോകണോ എന്നാലോചിച്ചിരിക്കുമ്പോഴേക്കും ഇങ്ങനെയൊരാള്‍ ഇവിടെ നില്‍ക്കുന്നുണ്ടെന്ന ഭാവംപോലുമില്ലാതെ അവള്‍ എന്നെ കടന്നുപോയ്ക്കഴിഞ്ഞിരുന്നു.. ഒരു നോട്ടമെങ്കിലും പ്രതീക്ഷിച്ച എനിക്ക് ഈ അവഗണന താങ്ങാന്‍ കഴിഞ്ഞില്ല.. അതിന്റെ വിഷമത്തില്‍ വീണ്ടും മുന്പോട്ടെക്കു നടന്ന ഞാന്‍ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി... ഹൊ...!!
ഈ ദൈവം ഉണ്ടെന്നു പറയുന്നത് വെറുതയല്ല കേട്ടോ.. അല്ലേല്‍ അവളുടെ കയ്യില്‍നിന്നും ഇപ്പൊ ഈ പുസ്തകകെട്ടുകള്‍ എങ്ങനെ വീഴാനാണ്...!!
പുസ്തകം അടുക്കിപ്പെറുക്കി വയ്ക്കുന്ന അവളെ നോക്കിയിരിക്കുന്ന എന്നോടായ് മനസ്സ് മന്ത്രിച്ചു. "" എടാ മണ്ടാ... ഇതിലും നല്ലൊരു അവസരം ഇനി നിനക്ക് വരാനില്ല. പോയി സഹായിക്കെടാ,,,."" ഇല്ല... ഒന്നും നടന്നില്ല. സഹായിക്കണമെന്ന ചിന്ത എന്റെ തലച്ചോറില്‍ ഉരുതിരിയുമ്പോഴേക്കും അവളുടെ ആ വെളുത്ത കൂട്ടുകാരി ഓടി വന്നു പുസ്തകങ്ങള്‍ അടുക്കിവയ്കാന്‍ തുടങ്ങി.. ഇടയ്ക്ക് ഇടംകണ്ണിട്ട് രൂക്ഷമായി എന്നെയും നോക്കി അവള്‍.
"" ഇങ്ങനെ നോക്കി നില്‍ക്കാതെ നിനക്കിവലെയോന്നു സഹായിച്ചുകൂടെ ജാടക്കാരാ.."" എന്നായിരിക്കുമോ അവളുടെ ആ തീഷ്ണമായ നോട്ടത്തിന്റെ അര്‍ഥം. അതോ ഞാന്‍ സഹായിക്കാന്‍ വേണ്ടി ആ കുട്ടി മനപ്പൂര്‍വ്വം നോട്ട്ബുക്കുകള്‍ താഴത്തെക്കിട്ടതു മനസ്സിലാകാത്ത വിഡ്ഢിയാണല്ലോ താന്‍ എന്നാകുമോ???

      ക്ലാസ്സിലെത്തി പീരീഡ്‌ കഴിഞ്ഞയുടന്‍ ഞാന്‍ സംഭവം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ചക്കക്കൂട്ടാന്‍ കണ്ട ഗ്രഹണിപ്പിള്ലേറെ പോലെ അവള്‍ ആക്ക്രന്തതോടെ ചോദിച്ചു..

           " എന്നിട്ട്????... എന്നിട്ടെന്തു സംഭവിച്ചു????...വല്ലതും നടന്നോ???...""

അവരുടെ മുന്നില്‍ ആളാവാന്‍ വേണ്ടി  കള്ളം പറഞ്ഞാലോ എന്ന് ഞാന്‍ ആലോചിച്ചു. " എന്നിട്ട് ഞാനും അവളും കൂടെ ആ ബുക്കുകെട്ടുകള്‍ അടുക്കിപെരുക്കി വച്ചു... ഞങ്ങള്‍ പിന്നേം കുറെ സംസാരിച്ചു..""  ഇങ്ങനെ പറഞ്ഞാലോ ഇവന്മാരോട്??  ആ ചോദ്യം ചോദ്യമായി തന്നെ അവശേഷിപ്പിച്ചുകൊണ്ട് എന്റെ വായില്‍ നിന്ന് സത്യം തന്നെ പുറത്തു വന്നു അവസാനം... ഹൊ.. കളിയാക്കി കൊന്നില്ലെന്നേഉള്ളൂ ദുഷ്ടന്മാര്‍..


      അതെ വൈകുന്നേരം തന്നെ ബസ്‌സ്റ്റോപ്പില്‍ ബസ്‌ കാത്തു നില്കുവായിരുന്നു ഞാന്‍. എന്റെ അലമ്പ് കമ്പനി മുഴുവന്‍ അന്നെന്തോ നേരത്തെ പോയി.. ഒരു മൂളിപ്പാട്ടോടെ അലസമായി  ചുറ്റും നോക്കിക്കൊണ്ടിരുന്ന എന്റെ കണ്ണുകള്‍ പെട്ടെന്നു എന്തിലോ ഒന്നുടക്കി.. അതെ. അതവള്‍ തന്നെ...
ബസ്‌സ്റ്റോപ്പിലേക്ക് മന്ദം മന്ദം നടന്നുനടന്നുവരുന്ന അവളെ കാണാന്‍ എന്തൊരു ചെലാണ്.. ഓ.. ഒപ്പം ആ കാന്താരിയും ഉണ്ടോ.... ശല്യം.. ഇവളെന്തിനാ ഇപ്പോഴും എന്റെ കുട്ടിയുടെ കൂടെ നടക്കുന്നത്?? ഇവരെ ഒരമ്മ പെറ്റതാണോ??.. കൂട്ടുകാരി എന്റെ കുട്ടിയെപ്പോലെയല്ല. ആളിത്തിരി പിശകാണ്. തന്റേടക്കാരിയാണ്... ദേ...ഇവിടെ ദൈവം വീണ്ടും എന്നെ സഹായിക്കാനെത്തി.. അവളുടെ കൂട്ടുകാരി ദേ റോഡ്‌ മുറിച്ചു കടന്നു അപ്പുറത്തേക്ക് പോയിരിക്കുന്നു.. ഹാവൂ... ദൈവത്തിന് വീണ്ടും നന്ദി.. എന്റെ കുട്ടി ഇതാ അടുത്തെത്താറായി.. എന്റെ ഈശ്വരാ ഞാനിപ്പോ എന്താ ചെയ്യാ??. ഇത്തിരി ധൈര്യം തരാനണേല്‍ ഒരൊറ്റ സുഹൃത്തുപോലും അടുത്തില്ല.. തിരിന്ഞ്ഞുനടക്കാനാണേല്‍ ബസ്സ്‌ ഇപ്പൊ വരും. അതുപോയാല്‍ പിന്നെ ഒരു മണിക്കൂര്‍ പിന്നേം കാത്തിരിക്കണം അടുത്ത വണ്ടിയ്ക്ക്..രണ്ടും കല്പിച്ചു ഞാന്‍ ഇല്ലാത്ത ധൈര്യവും ഗൌരവവും മുഖത്ത് വരുത്തി സ്റ്റോപ്പിന്റെ തൂണും ചാരി നിന്നു.. ദാ. അവള്‍ എന്റെ തോട്ടടുത്ത്.. ഒട്ടും പ്രതീക്ഷിക്കാത്തതു തന്നെ സംഭവിച്ചു.. പതുക്കെ മുഖമുയര്‍ത്തിയ അവള്‍ എനിക്കായ് ഒരു ചെറുമാന്ദഹാസം സമ്മാനം തന്നു.. ഒന്ന് തിരിച്ചു ചിരിക്കാന്‍ പോലും കഴിയാത്ത വിധം ഞാന്‍ നിശ്ച്ചലനായിപ്പോയിരുന്നു അപ്പോഴേക്കും, കറന്റ്‌ അടിച്ചതുപോലെ... ഈ സമയത്തിനകം അവളുടെ ബസ്‌ വരികയും അവള്‍ അതില്‍ കേറി പോവുകയും ചെയ്തിരുന്നു.. ഒന്നുരണ്ടു മിനിട്ടെടുത്തു എനിക്ക് സ്ഥലകാല ബോധം വീണ്ടെടുക്കാന്‍.. അന്ന് രാത്രി വീട്ടിലെത്തിയിട്ടും അവളുടെ പുഞ്ചിരി തന്ന ഷോക്കില്‍ നിന്നും ഞാന്‍ മോചിതനായിരുന്നില്ല..നാളെ ഇത് സുഹൃത്തുക്കളുടെ മുന്‍പില്‍ അവതരിപ്പിക്കണം. അവരുടെ മുന്‍പില്‍ ആളാവണം.. ഈ ചിന്തയോടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു.

       പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ നടന്നതത്രയും ആസ്വാദകരുടെ മുന്നില്‍ അവതരിപ്പിച്ചു. ഞാന്‍ പറഞ്ഞത് വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല. അതുപിന്നെ ഈ കാര്യത്തില്‍ എല്ലാ സുഹൃത്തുക്കളും അങ്ങനാണല്ലോ..നേരിട്ട് കാനനമെന്നായി അവര്‍.. എന്നാല്‍ അങ്ങനെ തന്നെ ആയിക്കോട്ടെ എന്ന് അവരെ വിളിച്ചു ഞാനും എന്റെ പരിചാരകന്മാരും ഇന്റര്‍വെല്‍ സമയത്ത് കോളേജിന്റെ കിഴക്കേ കോണിലുള്ള കുടിവെള്ള പൈപ്പിന്റെ അടുത്ത് സ്ഥാനമുറപ്പിച്ചു. അവള്‍ സ്ഥിരമായി ഈ സമയത്ത് ഇവിടെ വന്നു വെള്ളം കുടിക്കാറുണ്ട്. എന്റെ പ്രതീക്ഷ അസ്ഥാനത്തായില്ല.. അവള്‍ വന്നു ഒപ്പം ആ തെറിച്ച കുട്ടിയും... അങ്ങോട്ടേക്ക് പോകുമ്പോള്‍ അവള്‍ എന്നെ കണ്ട ഭാവംപോലും നടിക്കാതെ കടന്നുപോയി.. അപ്പോഴേക്കും എന്റെ സുഹൃത്തുക്കള്‍ എന്നെ തേജോവധം ചെയ്തു തുടങ്ങിയിരുന്നു.. ഇതിനിടയില്‍ വെള്ളം കുടിച്ചു അവള്‍ തിരിച്ചു നടന്നു തുടങ്ങിയിരുന്നു.. ഒന്ന് ഗൌനിക്കുകപോലും ചെയ്യാതെ ഇപ്പോഴും അവള്‍ എന്നെ കടന്നുപോയി... സുഹൃത്തുക്കളുടെ കളിയാകള്‍ സഹിച്ചു ഞാന്‍ തലതാഴ്ത്തിയിരിക്കെ ഒരു സുഹൃത്ത്‌ എന്നെ വിളിച്ചു ആ കാഴ്ച്ച കാണിച്ചു.. ഡാ.. അവള്‍ തിരിഞ്ഞു നോക്കുന്നു.., അവന്റെ വാക്കുകള്‍ കെട്ടു തലയുയര്‍ത്തിയ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല... ഒരു മാലാഖയെപോലെ അവള്‍ എന്നെ നോക്കി പുഞ്ഞിരിച്ചുകൊണ്ട് നടന്നുപോകുന്നു... ഹാ...... ദൈവമേ നിനക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... നീ എത്ര വലിയവന്‍.... " കണ്ടോടാ,,.. ഇപ്പൊ എന്തായി.... ?? കണ്കുളിര്‍ക്കെ കാണെടാ.... "" എന്നൊക്കെ സുഹൃതുക്കളോട് പറയണമെന്നുണ്ടായിരുന്നു.. പക്ഷെ അവളുടെ ആ ചിരിയില്‍  ഇന്നലെ ബസ്‌സ്റ്റോപ്പില്‍ സംഭവിച്ചതുപോലെ ചുറ്റുപാടും മറന്നിരിക്കയായിരുന്നു ഞാന്‍.. ഏതോ ഒരു കൂട്ടുകാരന്‍ എന്റെ തലയില്‍ തട്ടി "ഡാ" എന്നുവിളിച്ചപ്പോഴാണ് ഞാന്‍ തിരിച്ചു ഭൂമിയിലേക്ക്‌ ഇറങ്ങി വന്നത്.

      എന്റെ ആദ്യ പ്രണയം അങ്ങനെ അവിടെ വച്ച് മോട്ടിടുകയായിരുന്നു.. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. വസന്തകാലവും ശിശിരകാലവും  കഴിഞ്ഞു.. പക്ഷെ അന്ന് മൊട്ടിട്ട പ്രണയം വിരിഞ്ഞില്ല...ഞാന്‍ അവളോടോ അവള്‍ എന്നോടോ പരസ്പര ഇഷ്ടം അറിയിച്ചില്ല.. അറിയിക്കാന്‍ കഴിഞ്ഞില്ല.. ഒരു പുഞ്ചിരിയില്‍ തുടങ്ങി അത്യാവശ്യം നര്‍മ്മസംഭാഷണങ്ങളില്‍ വരെ എത്തിയ ഞങ്ങളുടെ ബന്ധം പെട്ടെന്നു വഷളായി. എന്നോടവള്‍ മിണ്ടാതായി.. ചിരിക്കാതായി.. കണ്മുന്നില്‍ ഞാന്‍ വന്നുപെട്ടാല്‍ അവള്‍ മുഖം തിരിച്ചു നടക്കാന്‍ തുടങ്ങി... കാരണങ്ങള്‍ അന്വേഷിച്ചു നടന്ന എനിക്ക് അവസാനം ഒരു വേദനയോടെ അവളുടെ കൂട്ടുകാരിയില്‍ നിന്നും അതറിയാന്‍ കഴിഞ്ഞു. അവള്‍ക്കു എന്നെ ജീവനായിരുന്നു.. ഒരുപാട് ഇഷ്ടമായിരുന്നു.. പക്ഷെ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ ആളാവാന്‍ വേണ്ടി പറഞ്ഞുവച്ചതത്രയും ആ കോളേജ് മുഴുവന്‍ പാടായ വിവരം എനിക്കറിയില്ലായിരുന്നു... പൊതുവേ പാവവും നാണക്കരിയുമായ അവള്‍ക്കു ഇതും പറഞ്ഞുള്ള കൂട്ടുകാരികളുടെ കുത്തുവാക്കുകളും കളിയാകലുകളും സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.. അതിനാല്‍ അവള്‍ അവസാനം ആ തീരുമാനം തന്നെ എടുത്തു.. ഈ ബന്ധം ഇല്ലാതാക്കാന്‍....എന്നെന്നേക്കുമായി..

      അങ്ങനെ ഞങ്ങളുടെ മനസ്സില്‍ മൊട്ടിട്ട പ്രണയം എന്ന ആ അധ്യായം പൂക്കാതെ കായ്ക്കാതെ മൊട്ടായ്തന്നെ അകാലത്തില്‍ പൊഴിഞ്ഞുപോയി.. അതിനു ഹേതുവായതോ ഞാന്‍ തന്നെ... എന്റെ അമിതാവേശം തന്നെ....ഇന്നും ഒരു നൊമ്പരമായ് ആ പ്രണയം, അവളുടെ മുഖം എന്റെ മനസിന്റെ ഏതോ ഒരു കോണില്‍ തങ്ങി നില്കുന്നു, ഒരിക്കലും മറക്കാത്ത ഓര്‍മകളുടെ കൂട്ടത്തില്‍.........

                                                                                  by
                                                                                  മിഥുന്‍ രാജ്.

                                           

No comments:

Post a Comment