='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: അലോസരങ്ങളുടെ ശനിയാഴ്ച

Sunday, 2 March 2014

അലോസരങ്ങളുടെ ശനിയാഴ്ച

                     അലോസരങ്ങളുടെ ശനിയാഴ്ച

  പതിവുപോലെ ഇന്നും 5.30ന് അലാറത്തിന്റെ മണിയടി ശബ്ദം കേട്ടു ഞാന്‍ ഉണര്‍ന്നു. ആകെയൊരു അസ്വസ്ഥത.. മനസ്സ്  അശാന്തമായിരിക്കുന്നു. അധികം വൈകാതെ, 6 മണിയായപ്പോഴേക്കും, വീട്ടില്‍നിന്നിറങ്ങി. ഓഫീസിലേക്ക്..

  ബൈക്കിനടുതെത്തി, കിക്കര്‍ അടിച്ചിട്ടും അടിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ട്‌ ആവണില്ല.. ഇന്നത്തെ എന്റെ അപശകുനങ്ങള്‍ക്ക് ഇവിടെ തുടക്കമാവുന്നു..കിക്കറിന്മേല്‍ നിര്‍ത്താതെയുള്ള പരിശ്രമം മൂലം ഒടുവില്‍ ബൈക്കിന്‍റെ മനസലിഞ്ഞു.. വണ്ടി സ്റ്റാര്‍ട്ട്‌ ആയി.. ഗേറ്റ് കടന്നു മുന്നോട്ടു പോകുമ്പോള്‍ മനസ്സില്‍ പ്രാര്‍ഥിച്ചു.. "ദൈവമേ.. എന്നത്തേയും പോലെ, ഇന്നും നീ തന്നെ എനിക്ക് തുണയാകണമേ.. ആപത്തൊന്നും കൂടാതെ ഓഫീസില്‍ എത്തിക്കേണമേ.." ഇന്നത്തെ യാത്രയ്ക്ക് ഇവിടെ തുടങ്ങുന്നു.. ഞാന്‍ കുറ്റ്യാടിയിലെത്തി, കോഴിക്കോട് റോഡിലേക്ക് കയറാന്‍ തുടങ്ങിയപ്പോ എതിരെ വന്ന ഒരു ഓട്ടോയുമായി ഇന്ജോടിന്ജ് വ്യത്യാസത്തില്‍ ഇടിക്കാതെ രക്ഷപെട്ടു. ഇന്നത്തെ രണ്ടാമത്തെ കാലക്കേട്‌....

  "എന്റെ ആയുസ്സടുത്തോ??" ഈശ്വരനോടെന്നോണം ഞാന്‍ മനസ്സില്‍ ചോദിച്ചു.. പതിവിലും കുറഞ്ഞ വേഗതയിലായി പിന്നീടുള്ള യാത്ര.. മനസ്സില്‍ എന്തോ ഒരു പേടി കടന്നുകൂടിയിരിക്കുന്നു.. ഇന്നത്തെ ദിവസം എന്തെങ്കിലുമൊക്കെ അരുതാത്തത് നടക്കുമെന്ന് മനസ്സ് വല്ലാതെ ഭയക്കുന്നതു പോലെ..

  ബൈക്കിനോടൊപ്പം എന്റെ ചിന്തകളും സഞ്ചാരം തുടര്‍ന്നുകൊണ്ടിരിക്കെ,പലേരി എത്താന്‍ നേരം,  ബൈക്കിനു കുറുകെ ഒരു പൂച്ച ചാടി..  എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുമ്പേ ആ തൂവെള്ള പൂച്ചയെയും ചതച്ചരച്ചു ബൈക്ക് മുന്നോട്ടു നീങ്ങികഴിഞ്ഞിരുന്നു.
ഞാന്‍ തിരിഞ്ഞുനോക്കിയില്ല, മനസ്സ് ആ ദാരുണ ദൃശ്യം കാണാനുള്ള ശക്തി എനിക്ക് നല്‍കിയില്ല.. അറിയാതെയെങ്കിലും ഞാന്‍ ഒരു കൊലപാതകി ആയിരിക്കുന്നു. ഏതോ ഒരു കുടുംബത്തിലെ ഗൃഹനാഥന്‍ അല്ലെങ്കില്‍ ഗൃഹനാഥ അതുമല്ലെങ്കില്‍ മക്കളില്‍ ഒരാളിനെയാണ് ഇത്തിരിമുമ്പ് ഞാന്‍ ചതച്ചരച്ചത്.. ആ പൂച്ചയുടെ സ്ഥാനത്ത് ഒരു മനുഷ്യനാണെങ്കില്‍??? എന്റെ  മനസ്സില്‍ സംഖര്‍ഷഭരിതമായൊരു അന്തരീക്ഷം തെളിഞ്ഞു വന്നു.. ചിന്തിക്കാന്‍ കൂടെ വയ്യ അത്തരമൊരു അവസ്ഥ.. പക്ഷെ, മനുഷ്യനായാലും, പൂച്ചയായാലും ജീവന്റെ വില തുല്യമാണ്..ജീവിക്കാനുള്ള അവകാശം ഒരേപോലെയാണല്ലോ ജീവികള്‍ക്കെല്ലാം... "ദ്രോഹി, ശ്രദ്ധയില്ലാത്തവന്‍" കുത്തുവാക്കുകള്‍കൊണ്ട് എന്നെ ഞാന്‍ തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. "പൂച്ചയെ കൊന്നാല്‍ പാപം കിട്ടും" എന്ന അമ്മയുടെ വാക്കുകള്‍ എന്റെ മനസ്സിനെ അപ്പോള്‍ ആലോസരപ്പെടുത്തിക്കൊണ്ടിരുന്നു.. ചെവിയില്‍ നിന്നും പൂച്ചയുടെ ആ ചെറിയ ഞരക്കത്തോടുള്ള ശബ്ദം പോകുന്നില്ല. "എന്നോട് പൊറുക്കേണമേ.. മനപൂര്‍വമല്ലെങ്കിലും ഇന്നിതാ ഞാനൊരു പാപം ചെയ്തിരിക്കുന്നു.. പ്രായശ്ചിത്തങ്ങളാല്‍ നികത്താനാവാത്ത പാപം..." ദൈവത്തോട് ഞാന്‍ പ്രാര്‍ഥിച്ചു..

   ഓഫീസിലെത്തിയിട്ടും മനസ്സ് ശാന്തമാകുന്നില്ല.. ഇപ്പോഴും പൂച്ചയും അതിന്റെ ഞരക്കവും എന്നെ ശല്യം ചെയ്യുന്നു... ഏറെ വൈകുംമുമ്പേ അടുത്ത മരണവാര്‍ത്തയയുമായി ശ്രീനിയേട്ടന്‍  [ഓഫീസിലെ മെയില്‍ പേക്കര്‍ ആണ് ശ്രീനിയേട്ടന്‍] കയറിവന്നു.. നരിക്കുനി-പടനിലം റോഡില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ ബസ്സിന്‍റെ ചക്രങ്ങള്‍ക്കടിയില്പെട്ടു ചതഞ്ഞരഞ്ഞ്‌ തല്‍ക്ഷണം മരിച്ചിരിക്കുന്നു. പുറകിലുണ്ടായിരുന്ന സ്ത്രീ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.. ഒരു യുവാവിന്റെ, ഒരു കുടുംബത്തിന്‍റെ ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്‌ ബസ്സിന്‍റെ ചക്രങ്ങള്‍ക്കടിയില്പെട്ടു ഇത്തിരിമുന്പ് ചതഞ്ഞരഞ്ഞത്.. രാവിലെ വീടുവിട്ടിറങ്ങുമ്പോള്‍ പാവം അറിഞ്ഞിരുക്കുമോ തന്റെ ആയുസ്സ് അടുത്തെന്ന കാര്യം!!!!!!.. എല്ലാം ദൈവത്തിന്റെ വികൃതികള്‍....കാഴ്ചകളെ അപ്പടി, അല്ലെങ്കില്‍ അതിനേക്കാള്‍ മനോഹരമായി അവതരിപ്പികാനുള്ള ശ്രീനിയെട്ടന്റെ കഴിവ് അപാരമാണ്. അതുകൊണ്ടുതന്നെ സംഭവസ്ഥലം കണ്ടുവന്ന ശ്രീനിയേട്ടന്റെ  എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.. ശ്രീനിയേട്ടന്‍ നിര്‍ത്തില്ല എന്നറിയാവുന്നതുകൊണ്ട് ഞാന്‍ ഓഫീസില്‍നിന്നും വെളിയിലേക്കിറങ്ങി...മനസ്സ് ആകെ തളരുന്നതുപോലെ.. മരണങ്ങളും അപകടങ്ങളും നിറഞ്ഞതായിരിക്കുന്നു എന്റെ ഇന്നത്തെ ദിവസത്തിന്റെ തുടക്കം തന്നെ...

   ബൈക്ക് അപകടത്തിന്‍റെ നടുക്കം വിട്ടുമാറുംമുന്‍പേ പോസ്റ്റ്മാന്‍ "രവിയേട്ടന്‍" എത്തി, മറ്റൊരു ആത്മഹത്യാ മരണവാര്‍ത്തയുമായി.. രവിയേട്ടന്റെ വീടിനു സമീപത്തുള്ള ഒരു സ്ത്രീ ഒരു തുണ്ട് കയരിന്മേല്‍ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.. തന്റെ പിഞ്ചുകുഞ്ഞിനേയും തനിച്ചാക്കി.. ഇവിടെയും കുടുംബപ്രശ്നങ്ങള്‍ തന്നെ വില്ലന്‍.. അനുഭവിക്കേണ്ടി വന്നതോ, ഒന്നും അറിയാത്ത ആ പാവം പൈതലും... ഓഫീസില്‍ ചര്‍ച്ച ആക്സിഡന്റ് മാറി ആത്മഹത്യയായിരിക്കുന്നു..

   ചര്‍ച്ചകള്‍ സജീവമായി തുടരുമ്പോഴും, ഒന്നും മിണ്ടാതെ കമ്പ്യൂട്ടറിന് മുന്നില്‍ തരിച്ചിരിക്കയായിരുന്നു ഞാന്‍.. എനിക്ക് ഇന്ന് ഒരു നശിച്ച ദിവസമാണ്.. ഓട്ടോയുടെ മുന്‍പില്‍ നിന്നും കഷ്ടിച്ച് ഒരു അപകടം ഒഴിവായി, അതും കഴിഞ്ഞു ഒരു പൂച്ചയുടെ ജീവന്‍ ഞാന്‍ എടുത്തു... ഇപ്പോഴിതാ തുടരെ തുടരെ രണ്ടു അസ്വാഭാവിക മരണവാര്‍ത്തകളും.. എനിക്ക് ആകെ ഭ്രാന്തുപിടിക്കയാണോ???.... ഇനിയും ഇന്ന് അനര്‍ത്ഥങ്ങള്‍ ഒന്നും കേള്‍പ്പിക്കാന്‍ ഇടവരുത്തരുതേ എന്ന് ഭഗവാനോട് മനസ്സില്‍ ഒരു നൂറുവട്ടം ഞാന്‍ പ്രാര്‍ഥിച്ചു... ചില ദിവസങ്ങള്‍ അങ്ങനെയാണ്.. ഇതൊക്കെ കാണാനും അനുഭവിക്കാനുമാണോ പിറന്നുവീണത് എന്ന് സ്വയം തോന്നിപ്പോകുന്ന ചില ദിവസങ്ങള്‍.... ഒത്തിരി സന്തോഷങ്ങളും സമാധാനവും കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന വേറെ കുറെ ദിവസങ്ങള്‍.... അനന്തമായ ഈ ജീവിതയാത്രയില്‍ ദൈവം നമുക്കായി തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ദിവസങ്ങളും നാം അനുഭവിച്ചുതന്നെയാകണം, അവസാന ദിവസത്തിലെ അവസാന നിമിഷം വരെയും.......


                                                    മിഥുന്‍... 

 

No comments:

Post a Comment