ആദ്യമേ ഒരു കാര്യം പറയാം.. ഈ അനുഭവ കഥയിലെ "ഞാന്‍" നിങ്ങളറിയുന്ന ഈ
"ഞാന്‍" അല്ല. ഇനി ഇതുവായിച്ചിട്ട് സുഹൃത്തുക്കളായ നിങ്ങള്‍ "നീ
ഇങ്ങനെയോക്കെയായിരുന്നോ??" എന്നും ചോദിച്ചോണ്ട് എന്റെ മെക്കിട്ടു കേറാന്‍ വരരുത്
എന്നപേക്ഷിക്കുന്നു... എന്നാല്‍ പിന്നെ തുടങ്ങാം ല്ലേ... :)
പഠിച്ചോണ്ടിരിക്കുന്ന കാലം... കയ്യില്‍ ചില്ലികാശുപോലും വന്നുചേരാത്ത കാലം..
എന്നാലോ,.... ഏറ്റവും കൂടുതല്‍ ചിലവും ഈ കാലത്തായിരുന്നു... സിനിമ കാണണം,
ദിവസവും വൈകുന്നേരം നാണുവേട്ടന്റെ കടയില്‍ പോയി ബീഫും പൊറോട്ടയും തട്ടണം,
പ്രാണസഖികള്‍ക്ക് ചോക്ലേറ്റും ഫാന്‍സി ഐറ്റംസും മേടിച്ചുകൊടുക്കണം.. അങ്ങനെ എന്തെല്ലാം
ചിലവുകള്‍.. ഇതിനൊക്കെ പണം വേണ്ടേ??? എവിടുന്നാ??? ഇത്രയും നാള് അച്ഛന്റെ
പോക്കറ്റില്നിന്നും "dhoom" സിനിമ സ്റ്റൈലില്‍ മോഷണം നടത്തി കാര്യങ്ങള്‍ നിര്‍വഹിച്ചു.
എന്നാല്‍ ഇന്നലത്തോടുകൂടി ആ പരിപാടി നിലച്ചു. ഞാനെന്ന "സുകുമാരകുറുപ്പ്"
(പിടികിട്ടാപ്പുള്ളിയായ ഞാന്‍) ഇന്നലത്തോടുകൂടി സബ് ഇന്‍സ്പെക്ടര്‍ "അച്ഛന് കോശി"യുടെ
കയ്യില്‍ അകപ്പെട്ടു..
ഇന്നിപ്പൊ കാശൊപ്പിക്കാന്‍ എന്താണൊരു വഴി?? രാവിലെ മുതല്‍ അതിന്റെ
ആലോചനകളിലാണ്. ഇന്നാണെങ്കില്‍ "ബിന്ദു"വില്‍ "വിജയ്"യുടെ പുതിയ പടം റിലീസ് ആവുന്ന
ദിവസവുമാണല്ലോ....ആ മൊട്ടയും, ബിജുവും രാവിലെ മുതല്‍ വിളിക്കുന്നുണ്ട് സിനിമയ്ക്ക്
പോകാന്‍.. കഴിഞ്ഞ രണ്ടു തവണയും അവരുടെ കാശിനു "ഓസിക്ക്" കണ്ടുവന്നതുകൊണ്ട് ഈ
പ്രാവശ്യം കയ്യില്‍ ചുളയില്ലാതെ അങ്ങോട്ടുചെന്നാല്‍ അവരെന്റെ പുറത്തുകേറി മേയും എന്ന
കാര്യം ഉറപ്പാണ്.. അവരുടെ നിര്‍ത്താതെയുള്ള ഈ ഫോണ്‍ വിളിയുടെ അര്‍ത്ഥവും അത്
തന്നെയാ.. "പൈസയുംകൊണ്ട് വാ മോനേ.. കഴിഞ്ഞ രണ്ടു തവണയും ഞങ്ങളെ മുക്കിയതല്ലേ.."..
അതുകൊണ്ട് എങ്ങനെയും രണ്ടു തുണ്ട് ഒപ്പിക്കണം.. ഇതിപ്പോ എന്റെ സ്റ്റാറ്റസ്'ന്റെ കൂടെ
പ്രശ്നമല്ലേ...!! അവരുടെ മുന്പില് ഇല്ലാത്ത കാശിന്റെ വീമ്പുവിട്ടു നടക്കുന്ന എന്റെ കയ്യില്‍
ഒരു സിനിമ കാണാന്‍ കാശില്ല എന്ന് പറഞ്ഞാല്‍..??!!! ഛെ,,.. അവിടെ തീര്‍ന്നു എല്ലാം.. ഉള്ള
വില കംപ്ലീറ്റ് പോകും..
കുരുട്ടുബുദ്ധികള്‍ മാത്രം നിറഞ്ഞ "എന്റെ തല" ഇന്ന് പണിമുടക്കിയെക്കുവാണോ
ആവോ!!!! ഒരു സീറോ വാട്ട് ബള്‍ബ് പോലും തലയ്ക്കകത്ത് കത്തുന്നില്ല.. "നമ്മടെ
അനിയന്മൂപ്പരുടെ കയ്യില്‍ വല്ലതും ഉണ്ടാവ്വോ ആവോ..!!. എവിടെ? !! എന്റെയല്ലേ
അനിയന്!!..... "ഇലനക്കിയുടെ ചിറിനക്കി" എന്നു പറഞ്ഞപോലെ, ഞാന്‍ കഷ്ടപ്പെട്ട്
പണിയെടുത്തു മോഷ്ടിക്കുന്ന അച്ഛന്റെ കാശ് അതിനെക്കാള്‍ പണിപെട്ട് മോഷിടിക്കലാണ്
അവന്റെ ഹോബി....അങ്ങനത്തെ അവനോടു ചോദിച്ചിട്ട് എന്ത് കാര്യം!!!.....
"എന്തേയ് പ്രൊഫസര്‍ ഇന്നിവിടെ കുത്തിയിരിക്കുന്നത്??? ഇന്ന് വിളിയൊന്നും
വന്നില്ലേ???"... എങ്ങനെ കാശൊപ്പിക്കും എന്നാലോചിച്ചു തലപുകച്ചു കോലായില്‍ ഇരിക്കുന്ന
എനിക്ക് ചായ കൊണ്ടുവന്നപ്പോഴുള്ള അമ്മയുടെ കൊച്ചുവര്‍ത്താനമാണ് നിങ്ങളിപ്പോ കേട്ടത്..
മറുപടിയായ് അമ്മയുടെ മുഖത്തുനോക്കി വളിച്ച ഒരു ചിരിചിരിച്ചു.. "ഹം....ഇതേ
നിന്നെക്കൊണ്ടു പറ്റൂ...".. ഉടന്‍ വന്നു അമ്മയുടെ അടുത്ത ഡയലോഗ്.... ഞാനിതെത്ര കേട്ടതാ..
എനിക്കുണ്ടോ വല്ല കുലുക്കവും... ഹല്ല പിന്നെ....
ചൂടുചായ ഊതിതണുപ്പിച്ച് മെല്ലെ മെല്ലെ ആസ്വദിച്ചു (ഒപ്പം പൈസ ഒപ്പികാനുള്ള
ചിന്തകളും നടക്കുന്നുണ്ട്) കുടിച്ചുകൊണ്ടിരിക്കുന്ന എന്റെ കണ്ണുകള്‍ക്ക് കുളിര്‍മയേകികൊണ്ട്
ആ കാഴ്ച്ച എന്റെ കണ്ണില്‍പെട്ടു.. മുറ്റത്ത് ഒരുകോണില്‍ വിരിച്ച പായില്‍ നിരന്നു
കിടക്കയാണ് അവറ്റകള്.. അടക്കകള്‍..... ഒന്നല്ല രണ്ടല്ല പത്തഞ്ഞൂറെണ്ണം... പവര്‍കട്ടായിരുന്ന
എന്റെ തലയില്‍ പെട്ടെന്നു ഹൈ വോള്‍ട്ടേജില്‍ കറന്റ് വന്നു.. പുത്തി തെളിഞ്ഞു.. "അച്ഛന്റെ
പോക്കറ്റ് വരുമാനം പോയാല്‍ അച്ഛന്റെ തന്നെ അടക്കകള്‍"... എങ്ങനെയും ഇതില്‍ നിന്നു
കുറച്ച് അടിച്ചുമാറ്റണം..!!!! അങ്ങാടിയിലെ വാസുവേട്ടനെ സോപ്പിട്ടാല്‍ ഇന്നത്തെ ചിലവിനുള്ള
കാശൊപ്പിക്കാം.. ചായകുടി അവിടെ മതിയാക്കി ഞാന്‍ "ടൂള്‍സ്" എടുക്കാന്‍
അകത്തേക്കുപോയി. ഈ "ടൂള്‍സ്" എന്നുപറഞ്ഞാല്‍ അന്‍പതു പൈസയുടെ പ്ലാസ്റ്റിക് കവര്‍.....
അത് ആരും കാണാതെ അടുക്കളയില്‍നിന്നും കീശയിലാക്കി മുറ്റത്തേക്കിറങ്ങി ഉലാത്താന്‍
തുടങ്ങി..
മെല്ലെ അടയ്ക്കകരികിലെത്തി വാരി സഞ്ചിയിലാക്കാന്‍ നേരം ദേ അച്ഛന്
"സേതുരാമയ്യര്‍" കോലായിലേക്ക് ഇറങ്ങി വന്നിരിക്കുന്നു,, പതിവില്ലാത്ത എന്റെ "ഉലാത്തല്‍"
കണ്ടു സംശയും തോന്നിയിട്ടാവും...
"അച്ഛാ... ഈ അടയ്ക്കക്കൊന്നും ഇപ്പൊ പണ്ടത്തെ അത്രേം വലിപ്പമൊന്നും ഇല്ല അല്ലേ..??.."
വാരിപ്പോയ അടയ്ക്കകളില്‍ ഒരെണ്ണം കയ്യിലെടുത്തു കള്ളം മറയ്ക്കാന്‍ ഞാന്‍ അച്ഛനോടായ്
ചോദിച്ചു..
"തല്കാലം ഉള്ള വലിപ്പം മതി മോനേ...നീയേ അതവിടെ വച്ചേക്ക്.. അതിനടുത്തുനിന്നുള്ള
കളിമതിയാകിക്കോ...."... കുറിക്കു വച്ച മറുപടി തിരിച്ചുകിട്ടി.. ഇളിഭ്യനായ ഒരു ചിരിയോടെ
അവിടെ നിന്നും എണീറ്റു "അണ്ടി പോയ അണ്ണാന്റെ" മാതിരി മുറ്റത്തൂടെ അങ്ങോട്ടും
ഇങ്ങോട്ടും നടന്നു; അച്ഛന് മൂപ്പര് പോകുന്നതും കാത്ത്.. അച്ഛന് അവിടെ
പത്രപാരായണത്തിലാണ്.. "ഹോ.. ഇത്രേം നേരമുണ്ടായിട്ടും ഇപ്പോഴാണ് അച്ഛന് പത്രം
വായിക്കാന്‍ സമയം കിട്ടിയത്!!!!.. എന്റെ ഈശ്വരന്മാരേ, അച്ഛനെ ഒന്നു അകത്തേക്ക്
കേറ്റിതന്നാല്‍ കിട്ടുന്നതില്‍ പാതി നിങ്ങള്‍ക്കും താരാമേ..".. മന്നസ്സറിഞ്ഞുള്ള എന്റെ പ്രാര്‍ത്ഥന..
:) .
ദൈവത്തിന് അലിവുതോന്നിയിട്ടാണോ എന്തോ, അച്ഛന് അകത്തേക്ക് കയറിപ്പോയി..
കറക്റ്റ് സമയത്ത് ഫോണ്‍ വിളിയുടെ രൂപത്തില്‍ ദൈവം എന്നെ സഹായിച്ചു.. ഇതുതന്നെ
പറ്റിയ അവസരം.. കിട്ടിയ ചാന്‍സ് പാഴാക്കാതെ ഞാന്‍ കൊള്ളാവുന്നത്രയും അടക്ക ആ
സഞ്ചിയില്‍ വാരി നിറച്ചു. എന്നിട്ട് ഗേറ്റിന്റെ മതിലിന്റെ മറവില്‍ ഒളിച്ചുവച്ചു. പോകുന്നേരം
ആരും കാണാതെ എടുക്കാന്‍ ഇവിടെയാ നല്ലത്..
ഒന്നുമറിയാത്ത മട്ടില്‍ മൂളിപാട്ടും പാടി വീടിനകത്തേക്ക് കയറിപ്പോയ എന്റെ
ബാക്കി കലാപരിപാടികളെല്ലാം വളരെ സ്പീഡിലായിരുന്നു; കുളിയും ജപവും ബ്രേക്ക്ഫാസ്റ്റും
ഒക്കെ "ശടപടെ ശടപടെ" കഴിഞ്ഞു. കണ്ണാടിക്കു മുന്നില്‍പോയി പൌഡറും ഫെയര്‍& ലവലിയും
ഒരുമിച്ചു മുഖത്ത് വാരി തേച്ചു..മുടി ചീകിയൊതുക്കി.. ഒരു ഫുള്‍ ഫ്രെയിം കണ്ണടയും...
"ഹായ്.. എന്നാ ഒരു സ്റ്റൈലാ ചെക്കനെ ഇപ്പൊ കാണാന്‍.. ആരും ഒന്ന് നോക്കും നിന്നെ..".....
വേറെയാരും പറഞ്ഞതല്ല. കണ്ണാടിയിലെ എന്നെ നോക്കി ഞാന്‍ തന്നെ പറഞ്ഞതാണ്.. ആരും
പോക്കിപ്പറയാനില്ലേല്‍ ഞാന്‍ തന്നെ വേണ്ടേ അതും ചെയ്യാന്‍...
ഇറങ്ങാന്‍ നേരം അച്ഛന്റെ വക വീണ്ടുമൊരു ആക്കിയ ചോദ്യം. "
എങ്ങോട്ടാണാവോ തമ്പുരാന് കുളിച്ചു കുറിയൊക്കെതൊട്ടു എഴുന്നള്ളുന്നത്??..
"എന്റെ ഫ്രണ്ട് ബിനു'വിന്റെ പെങ്ങള്ടെ കല്യാണമാ.. അവിടംവരെയൊന്നു പോകണം.."..
പറഞ്ഞത് പച്ചകള്ളമാണെന്ന് എന്നക്കാള്‍ നന്നായി അച്ഛന് മനസ്സിലായി എന്നു അച്ഛന്റെ
പുച്ഛഭാവം നിറഞ്ഞ മുഖം കണ്ടാല്‍ അറിയാം.. ഇരുത്തിയൊന്ന് മൂളി അച്ഛന്.. അങ്ങനെ
ഒരുവിധം അവിടെ നിന്നും ഇറങ്ങി.. അടയ്ക്ക സഞ്ചിയുംആരും കാണാതെ കൈക്കലാക്കി..
വീടിന്റെ പടിയിറങ്ങിയ ഉടന്‍ മൊട്ട'യെ വിളിച്ചു. "പൈസ റെഡിയായി" എന്ന കാര്യം
ഫോണില്‍ കൂടെ പറയേണ്ട താമസം അവന് അവന്റെ ചുവന്ന പള്‍സറില്‍ എന്റെ മുന്നില്‍
പ്രത്യക്ഷപെട്ടു.."വണ്ടി നേരെ വാസുവേട്ടന്റെ കടയിലേക്ക് വിട് മോനെ... മോഷണമുതല്‍
"കായ്"ആക്കി മാറ്റണ്ടേ...
വാസുവേട്ടന്റെ കടയിലെത്തി സാധനം കൊടുത്തു. വായിലെ വെള്ളം
വറ്റിചിട്ടാണെലും കിട്ടാവുന്നതിന്റെ പരമാവധി കാശ് ഞാന്‍ മൂപ്പരുടെ കയ്യില്‍നിന്നും
ഒപ്പിച്ചെടുത്തു.. കിട്ടിയതില്‍ 50 ഉറുപ്പികയ്ക്ക് മൊട്ടയുടെ പൊട്ട ബൈക്കില്‍ "ഇന്ധനം" അടിച്ചു..
അല്ലെങ്കില്‍ ടാക്കീസില്‍ എത്തത്തില്ല. ടാങ്ക് നനയാനുള്ള എണ്ണ മാത്രമേ ദൈവം സഹായിച്ചു
അവന്റെ ബൈക്കില്‍ എപ്പൊഴും ഉണ്ടാവൂ.. കിലുക്കം സിനിമയിലെ മോഹന്‍ലാലിന്റെ
ഡയലോഗ് ഇല്ലേ; "എച്ചി എന്നും എച്ചി തന്നേടേ....".. ഈ സന്ദര്‍ഭത്തിന് പറ്റിയ ഡയലോഗ്...
ഇനി വണ്ടി നേരെ "ബിന്ദു'വിലേക്ക്.....
ഞങ്ങള്‍ ടാക്കീസില്‍ എത്തിയപ്പോഴേക്കും ക്യൂ നീണ്ടുതുടങ്ങിയിരുന്നു.. ഞാന്‍ എന്റെ
"Ray-Ban" കൂളിംഗ് ഗ്ലാസ് ( കുറ്റ്യാടി ചന്ധയില്‍ നിന്നും ഒരു അണ്ണന് ചെക്കനോട് വിലപേശി
വാങ്ങിയതാണ്) മുഖത്ത് പ്രതിഷ്ടിച്ചു.. മറ്റേ ഫുള്‍ ഫ്രെയിം ഗ്ലാസ് ഇനി പോക്കറ്റില്‍
വിശ്രമികട്ടെ... വായ്നോട്ടത്തിന് എന്തുകൊണ്ടും സൗകര്യം കൂളിംഗ് ഗ്ലാസ് ആണ്... മൊട്ടയെ
ക്യൂ'വില്‍ നിര്‍ത്തി ഞാന്‍ വായ്നോട്ടം തുടങ്ങി.. അപ്പോഴാണ് ഹൃദയം തകര്‍ക്കുന്ന ആ കാഴ്ച്ച
എന്റെ കണ്ണില്‍ പതിഞ്ഞത്.. ഇതേ എന്റെ ബാക്കി അലവലാതി സുഹൃത്തുക്കള്‍ മൊത്തം
കുറ്റിയും പറിച്ചു വരുന്നു.. പറഞ്ഞു വരുമ്പോ അഞ്ചാറ് എണ്ണമുണ്ട്.. "ഈശ്വരാ.. ഇവറ്റകളുടെ
ചെലവ് മൊത്തം ഇന്ന് എന്റെ പെടലിക്ക് ആയിരിക്കുമല്ലോ.".. അതാലോചിച്ചപ്പോ ഉള്ളൊന്നു
പിടഞ്ഞു.. ഇനി കഥ ഇത്തിരി FF(Fast forward) അടിക്കാം... മൊത്തം വിവരിചോണ്ടിരുന്നാല്‍
പറയുന്ന എനിക്കും കേള്‍ക്കുന്ന നിങ്ങള്‍ക്കും ബോറടിക്കും.. അതോണ്ട് ടാകീസിനുള്ളിലെ കുറേ
ഭാഗം സ്കിപ്പുന്നു...
ടിക്കറ്റെടുത്തു... കൂകിവിളിച്ചും, മലക്കം മറിഞ്ഞും സീറ്റിനിട്ടടിച്ചും സിനിമ കണ്ടു,..
കിടിലന്‍ പടം... ഇനി നേരെ വീട്ടിലേക്ക്.. നിങ്ങളെപ്പോലെ ഞാനും അങ്ങനെയാണ്
കരുതിയത്... പക്ഷെ അപ്പോഴേക്കും എല്ലാരും കൂടെ ബീച്ചില്‍ പോവാന്‍ നിര്‍ബന്ധിച്ചു. "ഹാ..
കുട്ട്യോള്ടെ ഒരു ആഗ്രഹമല്ലേ... ഇനി അതുകൂടെ നടന്നോട്ടെ"...നേരെ എല്ലാരും കൂടെ
ബീച്ചിലേക്ക് വച്ചുപിടിച്ചു.. അങ്ങനെ കടലിന്റെ സൗന്ദര്യവും അസ്തമയ മാനോഹാരിതയും
ആസ്വദിച്ചു വീട്ടിലെത്തിയപ്പോ സമയം 9 അടിച്ചു കഴിഞ്ഞിരുന്നു.. വീടിന്റെ പടി
കയറിയപ്പോഴേ ആകെ ഒരു മൂകത.. എലാരുടെം മുഖത്ത് എന്തോ ഒരു പന്തികേട്... അധികം
വൈകാതെ ആ "പന്തികേട്" എന്റെ പുറത്തു പതിഞ്ഞു നല്ല "ചുട്ട അടി"യുടെ രൂപത്തില്‍...
കര്‍ത്താവ് "അച്ഛന്", ക്രിയ "അടി" കര്‍മ്മം എന്റെ "പുറവും.....അമ്മച്ചിയേ....!! ആ
വാസുവേട്ടന് പണി പറ്റിച്ചു.. അടക്ക മോഷ്ടിച്ച വിവരമടക്കം സകലതും അച്ഛന്റെ
ചെവിയിലെത്തിയിരിക്കുന്നു.. കൈകൊണ്ടും "വാ"കൊണ്ടും ഉള്ള അച്ഛന്റെ കളരിപ്പയറ്റ്
കഴിഞ്ഞപ്പോഴേക്കും സമയം 10 കഴിഞ്ഞു.. വയറു നിറച്ചും കേട്ടു.. കണ്ട സിനിമയുടെ "കെട്ട്"
അപ്പടി ഇറങ്ങിപ്പോയി... സമാധാനം.. ഇന്നത്തേക്കുള്ളതായി. എനിപ്പോയി സ്വസ്ഥമായി
കിടന്നുറങ്ങാം.. നാളത്തേക്ക് പുതിയൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു.. കിടക്കയില്‍ മലര്‍ന്നു
കിടക്കുന്ന എന്റെ മനസ്സില്‍ അപ്പൊ അതുമാത്രമായിരുന്നു ചിന്ത.. "ഒരു വടക്കന്‍വീരഗാഥ" എന്ന
സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് ആണ് എനിക്കിപ്പോ ഓര്മ വരുന്നത്.. "ചന്തുവിനെ
തോല്‍പ്പിക്കാനാവില്ല മക്കളേ.....".. ഇതുകൊണ്ടൊന്നും ഞാന്‍ എന്ന ഈ ചന്തു നന്നാവാന്‍
പോകുന്നില്ല.. നാളെ വീണ്ടും മറ്റൊരു കുരുത്തക്കേടുമായി അച്ഛന്റെ തല്ല് ഞാന്‍ വീണ്ടും
മേടിച്ചുകൂട്ടും.. :)

രസകരമായി പറഞ്ഞു. ബാല്യകാലത്തെ 'ധനസമ്പാദന' മാർഗ്ഗങ്ങളും പ്രതിസന്ധികളുമെല്ലാം ഓർമ്മ വന്നു. പുറം പള്ളിപ്പുറമാവുമ്പോഴുള്ള ആ സുഖം.. ഓ.. പറഞ്ഞറിയിക്കാൻ വയ്യ.
ReplyDeleteഅക്ഷരത്തെറ്റുകൾ പലയിടത്തും കണ്ടു.( നിങ്ങലറിയുന്ന, ഒപ്പികാനുള്ള , ചന്ദു ..)ശ്രദ്ധിക്കുമല്ലോ.
പിടികിട്ടാപ്പുള്ളി 'സുകുമാരൻനായർ' അല്ല കെട്ടോ സുകുമാരക്കുറുപ്പാണ്.
പോസ്റ്റിന്റെ വീതി കുറഞ്ഞതു കൊണ്ട് വായിക്കാൻ ഒരുപാട് സ്ക്രോൾ ചെയ്യേണ്ടി വരുന്നു. ഇതിങ്ങനെ തന്നെ സെറ്റ് ചെയ്തതാണോ ?
കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് നന്നായിരിക്കും