='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: എന്‍റെ ജനനം

Saturday, 7 June 2014

എന്‍റെ ജനനം



     1990, മാര്‍ച്ച്‌ മാസത്തിലെ ഏതോ ഒരു ദിവസം.. അന്നാണ് ദൈവം എന്നെ സൃഷ്ടിക്കാന്‍

തുടങ്ങിയത്.. കേവലം ഏകകോശമായി നിന്നിരുന്ന എന്നിലേക്ക്‌ ദൈവം അന്ന്‍ ജീവന്‍റെ

സ്പന്ദനം സന്നിവേശിപ്പിച്ചു. അന്ന് ആദ്യമായി ഞാന്‍ ദൈവത്തെ അറിഞ്ഞു.. ദൈവം എന്നെ

അന്നുമുതല്‍ "കുട്ടിശങ്കരാ.." എന്ന് വിളിച്ചു തുടങ്ങി. പിന്നീടങ്ങോട്ടുള്ള കുറേ ദിനങ്ങള്‍ ദൈവം

എന്നെ രൂപപ്പെടുത്തുന്ന തിരക്കിലായിരുന്നു. കുറേയധികം കണ്ണുകളുടെ രൂപങ്ങള്‍ എനിക്ക്

നേരെ നീട്ടി ദൈവം എന്നോട് ചോദിച്ചു.. "കുട്ടിശങ്കരാ.. ഇതില്‍ ഇതാ നിനക്കിഷ്ടപ്പെട്ടത്..??.  ഈ

പൂച്ചക്കണ്ണാണോ അതോ ഈ ഇളം നീല കണ്ണാണോ നിനക്ക് വേണ്ടത്???"..
കണ്ണില്ലാത്ത എന്നോടാണല്ലോ ഈ മണ്ടന്‍ ദൈവം കണ്ണിനെക്കുറിച്ചു

ചോദിക്കുന്നതെന്നോര്‍ത്തപ്പോള്‍ എനിക്ക് ചിരിയാ വന്നത്... പക്ഷെ പറഞ്ഞിട്ടെന്താ കാര്യം;

ചിരിക്കാന്‍ വായും ഇല്ലല്ലോ... രണ്ടും കല്പിച്ച് ഞാന്‍ ഒരു രൂപത്തില്‍ തൊട്ടു. നല്ല നീണ്ട

കറുത്ത നയനങ്ങളായിരുന്നു അത്.. എന്‍റെ ഇപ്പോഴത്തെ കണ്ണുകള്‍.... :)

     പിന്നീട് ദൈവം എനിക്ക് പലതും തന്നു.. കൈ തന്നു.. കാല് തന്നു.. ചെവി, മൂക്ക്

അങ്ങനെ എല്ലാം.... ചിലതിനൊക്കെ മൂപ്പര്‍ എന്‍റെ ഇഷ്ടം കൂടെ ചോദിച്ചു..അങ്ങനെ കിട്ടിയതാ

ഈ നീളന്‍ മൂക്ക്... ചിലതൊക്കെ ദൈവം മൂപ്പരുടെ സ്വന്തം ഇഷ്ടത്തിന് തന്നു.. അങ്ങനെ

ഇത്തിരി ദിവസം കഴിഞ്ഞപ്പോഴേക്കും കണ്ണും മൂക്കും കയ്യും ഒക്കെയായി ആകെ മൊത്തം

എനിക്കൊരു കോലമായി എന്നുപറയാം....

     പക്ഷേ, തലയ്ക്കക്കം അപ്പോഴും കാലിയായിരുന്നു.. ഒരു ദിവസം ഞാന്‍ ദൈവത്തോട്

ചോദിച്ചു. " അല്ല ദൈവേ.. ഇതെന്താ ഇങ്ങള് എന്‍റെ തലയ്ക്കകം മാത്രം ഇപ്പോഴും ഇങ്ങനെ

പൊള്ളയായി വച്ചേക്കുന്നെ?? മറന്നുപോയതൊന്നുല്ലല്ലോ?? അതോ, ഇതിന്‍റെ അകം ഇങ്ങനെ

തന്നെ മതിയോ?? ".... കൌതുകത്തോടും സങ്കടത്തോടും ഉള്ള എന്‍റെ ചോദ്യം കേട്ടപ്പോള്‍ ദൈവം

ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..
" കുട്ടിശങ്കരാ.. ഇതിനകത്താണ് ഞാന്‍ ഇതുവരെ നിനക്ക് തന്നതിനേക്കാളെല്ലാം വിലപിടിപ്പുള്ളത്

വയ്ക്കാനുള്ളത്.. തലച്ചോറ്..!!!... പക്ഷേ അതിന് സമയമായില്ല ശങ്കരാ.. എന്‍റെ നിയന്ത്രണങ്ങള്‍

വിട്ട് നീ പുറംലോകത്തെത്തുമ്പോള്‍ നിന്നെ നിയന്ത്രിക്കാന്‍ പോകുന്നത് അവനായിരിക്കും..നിന്‍റെ

ഉയര്‍ച്ചയും താഴ്ചയും ഒക്കെ അവനില്‍ നിഷിപ്തമായിരിക്കും.. അതുകൊണ്ട് നിനക്ക്

അനുയോജ്യമായ രീതിയില്‍ അവനെ ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് ഇനിയും സമയം വേണം....

അതത്ര എളുപ്പമുള്ള കാര്യമല്ല.."... ഇതും പറഞ്ഞ് ദൈവം ദൈവത്തിന്‍റെ പാട്ടിന്പോയി...

       മൂന്നുനാല് ദിവസം കഴിഞ്ഞപ്പോള്‍ ദൈവം എന്നെ ഒരു സ്ഥലം വരെ

കൂട്ടിക്കൊണ്ടുപോയി.. വിശാലമായൊരു മുറി.. ഇളം മഞ്ഞ നിറമുള്ള മങ്ങിയ പ്രകാശം

നിറഞ്ഞ മുറി.. അവിടെ തൂവെള്ള വിരി വിരിച്ച നീളന്‍ മേശയ്ക്കുമുകളില്‍ എനിക്ക്

തന്നതുപോലുള്ള ഒത്തിരി കണ്ണുകളും കൈകളും ചെവികളും നിരത്തി വച്ചിരിക്കുന്നു....

ചിലതിന്‍റെയൊക്കെ പണി മുഴുമിപ്പിച്ചിട്ടില്ല.... ഇരുഭാഗത്തും നീണ്ടുകിടക്കുന്ന മേശകള്‍ക്കിടയിലെ

ഇടുങ്ങിയ വഴിയിലൂടെ ദൈവം എന്നെയും കൂട്ടി നടന്നു.. ഒത്തിരിപ്പേര്‍ അവരുടെ പണികളില്‍

മുഴികിയിരിക്കുന്നത് ഞാന്‍ കണ്ടു... അവരെക്കുറിച്ചന്വേഷിച്ചപ്പോള്‍ ദൈവം പറഞ്ഞു..

"ഇവരൊക്കെ എന്‍റെ ജോലിക്കാരാണ്...".. നിന്നെപ്പോലെ ദിവസവും ഒരുപാട് കുഞ്ഞുങ്ങള്‍ക്ക്‌

കയ്യും കാലും മൂക്കുമൊക്കെ ഉണ്ടാക്കികൊടുക്കാന്‍ ഞാന്‍ ഒറ്റൊരുത്തന്‍ വിചാരിച്ചാല്‍

നടക്കില്ലല്ലോ.. അതുകൊണ്ടാണ് ഇവരെയൊക്കെ സഹായത്തിന് വിളിച്ചത്.. ഭൂമിയിലെ ജീവിതം

അവസാനിച്ച് തിരികെയെത്തിയവരാണ് ഇവരൊക്കെ..നീയും ഒരുനാള്‍ ഇങ്ങിനെ

ഇവിടെവരും"... ഞാനും ദൈവവും പിന്നെയും നടന്നു... ജോലിചെയ്യുന്നതിനിടയില്‍ പലരും

കഴുത്ത് പൊക്കി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...

        നടന്നു നടന്നു എത്തിയത് ഒരു വല്ല്യ കവാടത്തിനു മുന്നില്‍... വാതിലിന് മുകളിലുള്ള

ഒരു പ്രത്യേകസ്ഥലത്ത് ദൈവം തന്‍റെ കൈ പതിപ്പിച്ചപ്പോള്‍ ആ കാവാടം ഒരു "ക്രേ.."

ശബ്ദത്തോടെ മലര്‍ക്കെ തുറന്നു... "ഇത് എനിക്ക് മാത്രമേ തുറക്കാന്‍ കഴിയൂ..". ദൈവം

പറഞ്ഞു... ഞങ്ങള്‍ അകത്തേക്ക് നടക്കുമ്പോള്‍ ദൈവം തുടര്‍ന്നു...
"ഇതാണ് തലച്ചോര്‍ ഉണ്ടാക്കുന്ന സ്ഥലം.. മറ്റെല്ലാ കാര്യങ്ങള്‍ക്കും എന്നെ സഹായിക്കാന്‍

ആളുണ്ടെങ്കിലും ഇതിനകത്തേക്ക് ആര്‍ക്കും പ്രവേശനമില്ല. ഓരോ തലച്ചോറും ഉണ്ടാക്കുന്നത്

ഞാന്‍ സ്വയം തന്നെ.."...
മങ്ങിയ വെളിച്ചത്തില്‍ ആ മേശയ്ക്ക് മുകളില്‍ തിളങ്ങിനില്‍ക്കുന്ന സാധനം

ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവം പറഞ്ഞു.. "ദേ.. ആ കാണുന്നതാണ് നിന്‍റെ തലച്ചോര്‍.. പണി

പൂര്‍ത്തിയായിട്ടില്ല..."... ദൈവം എന്നെ അതിനടുത്തേക്ക് കൊണ്ടുപോയി... തലങ്ങും വിലങ്ങും

ചെറിയ ചെറിയ കീറലുകള്‍ നിറഞ്ഞ ആ സാധനത്തെ ഞാന്‍ കൌതകത്തോടെ നോക്കി..
"കുട്ടിശങ്കരാ,.. ഇതിന്‍റെ 90 ശതമാനം പണികളും കഴിഞ്ഞു.. ഇനി 'ബുദ്ധി"യുടെ പണി കൂടി

മാത്രേ ബാക്കിയുള്ളൂ..."..
"ബുദ്ധിയോ???.. അതെന്താ സാധനം??".. ഞാന്‍ ചോദിച്ചു..

"ബാഹ്യലോകവുമായി ഇടപഴകുമ്പോള്‍ അങ്ങനൊരു സാധനം കൂടെ നിനക്ക് അനിവാര്യമാണ്,,

'ബുദ്ധി' യില്ലാത്ത തലച്ചോര്‍ തീര്‍ത്തും പ്രവര്‍ത്തന രഹിതം എന്നുതന്നെ പറയാം.. ഭൂമിയിലേക്ക്

പോകുന്ന നിനക്ക് അവിടെ പല പ്രതിസന്ധികളും നേരിടേണ്ടിവരും.. പലകാര്യങ്ങളും

നിനക്കവിടെ പഠിക്കേണ്ടാതായുണ്ട്.. പല തീരുമാനങ്ങളും സ്വയം എടുക്കേണ്ടതായി വരും...

അതിനൊക്കെ തലച്ചോറിനെ സഹായിക്കുന്നത് 'ബുദ്ധി'യാണ്.. ഒരു ചെറുചിരിയോടെ ദൈവം

തുടര്‍ന്നു.. "പിന്നെ മറ്റൊരു കാര്യം.. ബുദ്ധി എനിക്കങ്ങനെ അധികം തരാന്‍ നിയമം

അനുവദിക്കുന്നില്ല.. നേരിയ വ്യത്യാസം പോലും വരാതെ എല്ലാര്‍ക്കും തുല്യമായ രീതിയില്‍

കൊടുക്കാനാണ് എനിക്ക് കിട്ടിയ നിര്‍ദേശം... ബുദ്ധിയുടെ അളവില്‍ പിന്നീട് നിനക്ക് തന്നെ

മാറ്റം വരുത്താവുന്നതാണ്.. അതിനുള്ള മറ്റ് കഴിവുകളൊക്കെ നിനക്ക് ഞാന്‍ തരുന്നുണ്ട്.. അത്

വേണ്ട വിധം പ്രയോജനപ്പെടുത്തിയാല്‍ ബുദ്ധിയെ ഒരുപാട് വളര്‍ത്തിയെടുക്കാന്‍ നിനക്ക്

സാധിക്കും.. പ്രത്യേകം ഓര്‍ക്കുക, നിന്‍റെ ബാക്കി അവയവങ്ങളെപ്പോലെ ഇവന്‍ സ്വയം

വളരില്ല.. നീ പ്രയത്നിച്ചെങ്കില്‍ മാത്രമേ ഞാന്‍ തന്ന അളവില്‍ നിന്നും ഇത്തിരിയെങ്കിലും

കൂട്ടാന്‍ നിനക്ക് സാധിക്കൂ.... "....

"എല്ലാം ഇങ്ങള് പറയും പോലെ.." എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.... പിന്നെ അധികനേരം

അവിടെ നില്‍ക്കാന്‍ ദൈവം അനുവദിക്കാത്തതിനാല്‍ ഞാന്‍ തിരിച്ചു നടന്നു..


         കുറച്ചധികം ദിവസങ്ങള്‍ കടന്നുപോയി.. ഒരു ദിവസം ഉച്ചയ്ക്ക് ഞാന്‍ വെറുതേ

വായുംപോളിച്ചിരിക്കുമ്പോള്‍ ദേ ദൈവം വരുന്നു.. കയ്യില്‍ ഒരു പാക്കറ്റും ഉണ്ട്... സംഭവം

കണ്ടപ്പോള്‍ തന്നെ തലച്ചോറാവുമെന്നു ഞാന്‍ ഊഹിച്ചു.. ഊഹം തെറ്റിയില്ല... പാക്കറ്റ് പൊളിച്ച്

ദൈവം അതിനെ പുറത്തെടുത്തു.. തലയ്ക്കുമുകളിലെ അടപ്പ് തുറന്ന് ദൈവം തലച്ചോറിനെ

അവിടെ സ്ഥാപിച്ചു.. അളവ് "കിറുകൃത്യം".... "എന്‍റെ ദൈവേ.. ഇങ്ങളെ ഞാന്‍

സമ്മതിച്ചിരിക്കുന്നു.. എങ്ങനാ ഇത്ര കറക്റ്റ് ആയി..".. ദൈവത്തെ ഞാനൊന്ന് പൊക്കിയടിച്ചു...
"കുട്ടിശങ്കരാ.... ഈ പണി തുടങ്ങീടട്ടേയ് കാലം കുറെയായി മോനേ.."... ദൈവം തിരിച്ചടിച്ചു..

ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ നിര്‍ത്താതെയുള്ള "ശടപടേ" പണികള്‍ക്കൊടുവില്‍ മൂപ്പര്‍

തലച്ചോറിലേക്കുള്ള വയറുകളും കണക്ഷന്‍സ്സുമൊക്കെ കൊടുത്തു ശരിയാക്കി...

"ഇപ്പൊ നീയാ കയ്യൊന്ന് ഇളക്കിനോക്കിയേ ശങ്കരാ.. "...
ഹാ.. അത്ഭുതം.. ദൈവത്തിന്‍റെ സഹായം തീരെയില്ലാതെ എനിക്കിതാ കയ്യനക്കാന്‍ പറ്റുന്നു..

ഓരോ അവയവങ്ങളായി ദൈവത്തിന്‍റെ നിര്‍ദേശപ്രകാരം ഞാന്‍ ടെസ്റ്റ്‌ ചെയ്തു.. കാല്, കണ്ണ്,

ചെവി.... എല്ലാം പെര്‍ഫെക്റ്റ്‌.. എനിക്ക് സ്വന്തമായി ഒക്കെ ചെയ്യാം.... ഒടുവില്‍ മൂക്കിന്‍റെ

കാര്യത്തില്‍ മാത്രം ചെറിയൊരു പ്രശ്നം.. ദൈവം മണക്കാന്‍ തന്ന സാധനം മണക്കാന്‍ എന്‍റെ

മൂക്കിന് കഴിഞ്ഞില്ല.. ഒരു 5 മിനുറ്റ് നേരത്തെ അഴിച്ചുപണികള്‍ക്കൊടുവില്‍ ദൈവം അതും

ശരിയാക്കി... അങ്ങനെ അമ്മയുടെ ഗന്ധം അന്നാദ്യമായി ഞാന്‍ അറിഞ്ഞു.... "ഒക്കെ ഓക്കേ

യല്ലേ ശങ്കരാ..?? ".. ദൈവം ചോദിച്ചു.. "ഡബിള്‍ ഓക്കേ"യാണെന്ന് ഞാനും പറഞ്ഞു.. മൂപ്പര്‍ എന്‍റെ

തല അടച്ച് സീല്‍ ചെയ്തു പൂട്ടി...
"ഓ.. ഈ തലച്ചോറ് കൊള്ളാല്ലോ ദൈവേ.. സംഭവം തന്നെ"... എന്‍റെ പറച്ചില്‍ കേട്ട് ദൈവം

മറുപടി പറഞ്ഞു. " ഇതൊന്നുമല്ല ശങ്കരാ തലച്ചോറിന്‍റെ കഴിവ്.. ഇവന്‍റെ അത്ഭുതങ്ങള്‍

നീയെനിയും കാണാനിരിക്കുന്നതെയുള്ളൂ.. "....


          അങ്ങനെ കാലം ഓടിക്കൊണ്ടേയിരുന്നു... എന്‍റെ മേലുള്ള നിയന്ത്രണങ്ങള്‍

ഓരോന്നായി ദൈവം ഒഴിവാക്കികൊണ്ടേയിരുന്നു.. ഒപ്പം എന്‍റെ തല ഓരോന്നായി

ഏറ്റെടുത്തുകൊണ്ടുമിരുന്നു.. അങ്ങനെ ഒരു ദിവസം മൂപ്പര്‍ പൂര്‍ണമായും എന്നെ

സ്വതന്ത്രനാക്കി.. ഞാനിപ്പോള്‍ പൂര്‍ണമായും "ഞാന്‍" ആയി മാറിയിരിക്കുന്നു.. എനിക്കിപ്പോള്‍

സ്വന്തമായി ഓരോന്നും ചെയ്യാനറിയാം.. അന്നൊരുദിവസം ദൈവം പറഞ്ഞു..
"കുട്ടിശങ്കരാ.. നിനക്ക് പുറംലോകത്തേക്ക് പോകാനുള്ള സമയമായിരിക്കുന്നു... പോയി

സുന്ദരമായ ആ ലോകത്തെ ആസ്വദിച്ചാലും.. ഞാന്‍ തന്ന കണ്ണുകള്‍കൊണ്ട് നല്ലത് മാത്രം

കാണുക.. ഞാന്‍ തന്ന ചെവികള്‍കൊണ്ട് നല്ലതുമാത്രം കേള്‍ക്കുക... നന്മയ്ക്ക് വേണ്ടിമാത്രം നീ

നിന്‍റെ തലച്ചോറിന്‍റെ കഴിവുകളെ ഉപയോഗപ്പെടുത്തുക.. അസാമാന്യമായ ഒരുപാട്

സവിശേഷതകള്‍ നിറഞ്ഞതാണ്‌ നിന്‍റെ തലച്ചോര്‍ എന്നത് നീ മറക്കാതിരിക്കുക.. നിന്‍റെ മുന്‍പേ

ഞാന്‍ ഭൂമിയിലേക്കയച്ച മനുഷ്യരില്‍ ഭൂരിഭാഗവും അവരുടെ തലച്ചോറിന്‍റെ ശേഷിയെ

വേണ്ടവിധം ഉപയോഗപ്പെടുത്താത്തവരാണ്.. നീയും അങ്ങനെയാവതിരിക്കാന്‍ ശ്രമിക്കുക.."..

ദൈവത്തിന്‍റെ ഉപദേശങ്ങളൊക്കെ ഞാന്‍ ശ്രദ്ധയോടെ കേട്ടു.. അവ ഓരോന്നും തലച്ചോറിനോട്

"ഓര്‍മ"എന്ന പെട്ടിയില്‍ വച്ച് പൂട്ടാന്‍ ഞാന്‍ ആവശ്യപെട്ടു....

           1991 ജനുവരി 20ാം തീയതി സമയം രാത്രി 8.30.. ഞാനെന്ന പുതുപുത്തന്‍

യന്ത്രത്തെ ദൈവം കൈപിടിച്ച് പുറത്തേക്കിറക്കി..  പെട്ടെന്ന് സ്വന്തമായി പ്രവര്‍ത്തിക്കാന്‍

തുടങ്ങിയപ്പോള്‍ കുറേനേരത്തേക്ക് ഭയങ്കര ശബ്ദം.... അതിനെ "കരച്ചില്‍" എന്ന് പിന്നീട്

ആരൊക്കെയോ പറയുന്നത് ഞാന്‍ കേട്ടു... അന്ന് സ്വന്തം നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ

യന്ത്രം ഇപ്പൊ 23 വര്‍ഷങ്ങളായി വല്ല്യ കുഴപ്പങ്ങളൊന്നും കൂടാതെ ഇന്നും പ്രവര്‍ത്തനം

തുടരുന്നു.. ഈ കാലയളവില്‍ ഞാന്‍ പലതും പഠിച്ചു.. എന്നെ, എന്‍റെ തലച്ചോറിനെ ഞാന്‍ കൂടുതല്‍

അറിഞ്ഞു.. ദൈവത്തിന്‍റെ അന്നത്തെ ഉപദേശങ്ങള്‍ ചിലപ്പോഴെങ്കിലും അറിയാതെ തെറ്റിക്കാന്‍

ശ്രമിച്ചിട്ടുണ്ടെങ്കിലും വല്ല്യ കുഴപ്പങ്ങളും കുറ്റങ്ങളും ചെയ്യാതെ ഞാന്‍ ഇന്നും

മുന്നോട്ടുപോകുന്നു... ഞാനെന്ന യന്ത്രതിന്റെ ഒരുപാട് പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും

എനിക്കിന്നും അന്യമാണ്... യാത്രാമധ്യേ ഓരോന്നായി എനിക്കുമുന്നില്‍ വെളിപ്പെടുമെന്ന

വിശ്വാസത്തോടെ യന്ത്രം നിലയ്ക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു....

5 comments:

  1. രസകരമായി എഴുതി. നല്ല ഭാവന.

    ഞാനും ദൈവവും മാത്രമാവുമ്പോൾ ദൈവത്തിന്റെ 'വൈഭവ'ത്തെ പുകഴ്ത്താൻ ധാരാളമുണ്ട്. പക്ഷേ ചില കുഞ്ഞുങ്ങൾക്ക് കണ്ണും മൂക്കും ചെവിയും ഹൃദയവും കൈകാലും, എന്തിന് ദൈവം തന്നെ 'രൂപപ്പെടുത്തുന്ന' തലച്ചോറു തന്നെയും വൈകല്യത്തോടെ ദൈവം നൽകുന്നതിലെ അനീതി പിടി കിട്ടുന്നില്ല. ദൈവവും പണിക്കാരും ഉറങ്ങിപോകുന്നതാവുമോ ?

    ReplyDelete
    Replies
    1. ഒരു പക്ഷെ യാതൊരു വൈകല്യവും ഇല്ലാതെ ജനിക്കുന്നവര്‍ക്ക് തങ്ങള്‍ എത്രയോ ഭാഗ്യം ചെയ്തിരിക്കുന്നവര്‍ ആണെന്ന് ആലോചിക്കുവാന്‍ ദൈവം ഒരവസരം കൊടുത്തതായിരിക്കുമോ ?

      Delete
  2. സൂപ്പര്‍... ആശംസകള്‍.

    ReplyDelete
  3. നല്ല രസം ഉണ്ടായിരുന്നു വായിക്കാന്‍. ഇഷ്ടപ്പെട്ടു :)

    ReplyDelete
  4. നല്ല ചിന്തകള്‍ ...........

    ReplyDelete