='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: March 2014

Saturday, 29 March 2014

സീരിയല്‍ വരുത്തിയ വിന



    ഓഫീസ് കഴിഞ്ഞു വീട്ടിലേക്കുള്ള മടക്കയാത്ര. സന്ധ്യാസമയം... ഗേറ്റ് തുറന്ന് വീട്ടുമുറ്റത്ത്‌ കാലെടുത്തുവച്ചപ്പോ തന്നെ എനിക്ക് ഹാലിളകി.. ഉമ്മറത്ത് നിലവിളക്ക് പോയിട്ട് ലൈറ്റ് പോലും ഇട്ടിട്ടില്ല.. വാതിലാണേല്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.. സുചിത്രയോടു (എന്റെ പ്രിയ പത്നി, എന്റെ വാമഭാഗം.)  നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഞാന്‍ പറഞ്ഞതാണ് സന്ധ്യാസമയത്ത് നിലവിളക്ക് വയ്ക്കാന്‍ മറക്കരുത്, വാതില്‍ ഇങ്ങനെ തുറന്നിട്ട്‌ അകത്ത്പോയി കുത്തിയിരിക്കരുത് എന്നൊക്കെ... ആര് കേള്‍ക്കാന്‍..!!! "ഫാര്യ"യാണത്രേ ഫാര്യ... ഇവള്‍ക്കിവിടെ ഇതല്ലാതെ വേറെന്താ പണി?? ഇന്നിവള്‍ക്ക് രണ്ടു കൊടുത്തിട്ടുതന്നെ ബാക്കി കാര്യം" എന്നൊക്കെ മനസ്സില്‍ കരുതിയുറപ്പിച്ചു അകത്തേക്ക് കയറിയ ഞാന്‍ കണ്ട കാഴ്ച്ച നേരത്തെ പ്രതീക്ഷിച്ചത് തന്നെ.. ചെവിക്കല്ല് പൊട്ടുന്ന വോള്യത്തില്‍ ടിവി തുറന്നു വച്ച് അതിന്റെ മുന്നില്‍ കുത്തിയിരിക്കയാണ് എന്റെ പ്രിയതമ.. കയ്യില്‍ ഒരു കത്തിയുമുണ്ട്.. പച്ചക്കറി നുറുക്കയാണ്..  കണ്ണില്‍ വെള്ളം നിറഞ്ഞിരിക്കുന്നു.. പച്ചക്കറിക്കൂട്ടത്തിലെ ഉള്ളിയുടെ ഇഫക്റ്റ് ആണ് ഈ കണ്ണീര്‍ എന്ന് നിങ്ങള്‍ കരുതിപ്പോയെങ്കില്‍ തെറ്റി.. കണ്ടുകൊണ്ടിരിക്കുന്ന സീരിയല്‍ തലയ്ക്കു കേറിപ്പിടിച്ചപ്പോ കണ്ണീരിന്റെ രൂപത്തില്‍ സങ്കടം ധാര ധാരയായി ഒഴുകുകയാണ്... സന്ധ്യയായാല്‍ ഇവള്‍ക്കിപ്പൊ ഇതാണ് പണി.. "സീരിയല്‍ യജ്ഞം".. ഇനി രാത്രി 10 മണി കഴിയാതെ ഇവിടെ ഭൂകമ്പം ഉണ്ടായാല്‍പ്പോലും ഇവള്‍ ഇതിന്‍റെ മുന്‍പീന്നു എണീക്കത്തില്ല.. അവള്‍ടെ കയ്യിലെ കത്തി കണ്ടതോടെ അടിമുടി ഇരച്ചുകയറിയ എന്റെ ദേഷ്യം പകുതി ആവിയായിപ്പോയി.. ബാക്കി പകുതിയുടെ ബലത്തില്‍ അവളെ ഞാന്‍ അലറിവിളിച്ചു..
"എടീ..............!!!...".... കേട്ടഭാവമില്ല..... ആഹാ.. അത്രയ്ക്കായോ... "എടീ സുചിത്രേ.......!!!..."......

"എന്നതാ മനുഷ്യനെ കെടന്നു കാറുന്നെ?? ഞാനങ്ങ് ആഫ്രിക്കയിലൊ മറ്റോ ആണോ ഉള്ളേ?? നിങ്ങടെ മുന്‍പില്‍ ഇരിക്കയല്ലേ?? പിന്നെ എന്നാത്തിനാ ഇത്രേം ശബ്ദം????".. തല ചെറുതായൊന്നു തിരിച്ചെന്നു വരുത്തി അവള്‍ പറഞ്ഞു...

അത് ഞാന്‍ നിനക്ക് മനസ്സിലാക്കിത്തരമെടീ എന്ന് മനസ്സില്‍ പിറുപിറുത്തു ഞാന്‍ അവളോട്‌ ചോദിച്ചു..
"എടീ നിന്നോട് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട് ഉമ്മറത്തെ വാതില്‍ ഇങ്ങനെ മലര്‍ക്കെ തുറനന്നിട്ട് ഈ കുന്ത്രാണ്ടത്തിന്റെ മുന്നില്‍ വന്നു തപസ്സിരിക്കരുതെന്ന്‍???? അല്ലെങ്കില്‍ തന്നെ കള്ളന്‍മാരെക്കൊണ്ട്  നിക്കപൊറുതിയില്ലാത്ത കാലമാ..!!"..

"ഹം........ പിന്നേ... തുറന്നിട്ടാല്‍ വാരിക്കൊണ്ടുപോകാന്‍ മാത്രം ഉണ്ടാക്കി വച്ചേക്കുവല്ലേ ഇതിനകത്ത്..!!"...... പുച്ഛം കലര്‍ന്ന അവളുടെ മറുപടി കേട്ടപ്പോ ഒരെണ്ണം കൊടുത്താലോ എന്ന് തോന്നിയതാ.. പിന്നെ കത്തിയെക്കുറിച്ച് ആലോചിച്ചപ്പോ വേണ്ടാന്നു വച്ചു...

"നിന്നോടോന്നും പറഞ്ഞിട്ട് കാര്യല്ലെടീ... അതെങ്ങനാ, നയിച്ചു കൊണ്ടുവരുന്നോനല്ലേ അതിന്റെ വിലയറിയൂ...!!... ഉള്ളതും തിന്നു ടിവിം കണ്ടിരിക്കുന്ന നിനക്ക് ഈ വീട് അപ്പാടെ കൊണ്ടോയാലും ഒരു ചുക്കുമില്ലല്ലോ....!! സന്ധ്യാസമയത്ത് കുളിച്ചു നിലവിളക്ക് വയ്ക്കുക.. ഓഫീസില്‍നിന്നും തളര്‍ന്നു വരുന്ന ഭര്‍ത്താവിനു ഒരു കപ്പ് ചായ.. ഇങ്ങനെയോക്കെയാടീ ഐശ്വര്യമുള്ള ഭാര്യമാര്‍.. അല്ലാതെ നിന്നെപ്പോലെ.... ഞാന്‍ പറഞ്ഞാലേ കൂടിപ്പോകും".......

"ആ.. എന്നാല്‍ പറയണ്ട. നിങ്ങളൊന്നു മിണ്ടാണ്ടിരിക്കുന്നുണ്ടോ മനുഷ്യാ.. ഇവിടെ ചിന്നു (ഏതോ സീരിയല്‍ കഥാപാത്രം) അമ്മയെ കണ്ടെത്ത്വോ'ന്നുള്ള ടെന്‍ഷനില്‍ ഇരിക്കുമ്പോഴാ നിങ്ങള്‍ടെ ഒരു നിലവിളക്ക്.."... അവളുടെ മറുപടി കേട്ടപ്പോ എനിക്കൊരു കാര്യം മനസിലായി.. ഞാനിപോ പറഞ്ഞതൊന്നും അവള്‍ടെ ചെവിക്കടുത്തൂടെപ്പോലും പോയിട്ടില്ല...ഇനീം ഞാന്‍ ശണ്ട തുടര്‍ന്നാല്‍ അടുക്കളയിലെ ചട്ടുകത്തിനും ദോശക്കല്ലിനുമൊക്കെ പണിയാവും.. അപ്പൊ പിന്നെ വര്‍ത്താനം നിര്‍ത്തുന്നതാണ് നല്ലത് എന്ന് തിരിച്ചറിവുണ്ടായ ഞാന്‍ അവളോട്‌ ഉള്ള ദേഷ്യം മുന്നിലുള്ള മേശയോടു തീര്‍ത്തു.. രണ്ടു ചവിട്ടു മേശയ്ക്കിട്ടു.. കാലിന്റെ ഊപ്പാടിളകിപ്പോയി...."എന്റെ അമ്മച്ചിയേ..!!" വിളി കേട്ട് അവള്‍ എന്നെയൊന്നു നോക്കി... ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ വേദനയും ദേഷ്യവും കടിച്ചമര്‍ത്തി ഞാന്‍ മുകളിലേക്ക് കേറിപ്പോയി... ബാക്കി "അമ്മച്ചിയേ" വിളികള്‍ മുകളില്‍ ചെന്ന്തീര്‍ത്തു....

      
      ഇങ്ങനെയുമുണ്ടോ ഭാര്യമാര്‍?!! കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവള്‍ക്കീ സീരിയല്‍ഭ്രാന്ത് തുടങ്ങീട്ട്.. വൈകുന്നേരം അവശനായി കേറിവരുന്ന എനിക്ക് സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ചായപോലും ഇപ്പൊ കിട്ടാതായി.. ചോദിച്ചാല്‍ മറുപടി ഇങ്ങനെ..
"പഞ്ചസാരേം ചായപ്പോടീം അടുക്കളയിലുണ്ട്..".. അതായത് വേണോങ്കില്‍ എന്നോട് തന്നെ ഉണ്ടാക്കികുടിച്ചോളാന്‍.... എന്റെ മാത്രമല്ല.. സീരിയല്‍ ഭ്രാന്ത് തലയ്ക്ക് കേറിപ്പിടിച്ച പെണ്ണുങ്ങളുള്ള എല്ലാ വീട്ടിലേം സ്ഥിതി മറിച്ചായിരിക്കത്തില്ല.. ഈ സീരിയല്‍ എന്നുതുടങ്ങിയോ അന്നുമുതല്‍ തുടങ്ങീതാ ആണുങ്ങളുടെ കഷ്ടപ്പാട്......"ആണുങ്ങള്‍" എന്ന് അപ്പാടെ പറയാനും പറ്റത്തില്ല ഇപ്പൊ... കാരണം കുറെ "അവന്‍"മാരുണ്ട് പുരുഷകേസരികളെ പറയിപ്പിക്കാനായി  സീരിയല്‍ തലയ്ക്ക് പിടിച്ചു നടക്കുന്നവര്‍... കുളിക്കാന്‍ ഷവറിന്റെ ചോട്ടില്‍ നിന്ന നേരമത്രയും എന്റെ ചിന്ത ഇതൊക്കെയായിരുന്നു.. എന്ത് ചെയ്യാനാ.. അനുഭവിക്കുക തന്നെ....

      10 മണികഴിയാതെ പച്ചവെള്ളം അവള്‍ടെ കൈകൊണ്ടു എനിക്ക് കിട്ടത്തില്ല.. ലോകത്തുള്ള സകല പൂക്കളുടെയും പേരുകള്‍ വച്ചുള്ള സീരിയല്‍ മാമാങ്കം അപ്പോഴേ കൊടിയിറങ്ങത്തുള്ളൂ.. ഒരു ചായയിട്ടു കുടിക്കാനായി കുളി കഴിഞ്ഞു മുകളില്‍ നിന്ന് കൊണിപ്പടികളിറങ്ങുമ്പോള്‍ "ജിതന്റെ"യും "ജയന്തി"യുടെയും കരച്ചിലുകള്‍ എനിക്ക് കേള്‍ക്കാമായിരുന്നു.. സീരിയല്‍ കാണാത്ത ഞാന്‍ എങ്ങനെ ഈ പേരുകളൊക്കെ പഠിച്ചു എന്നാവും നിങ്ങളിപ്പോ ചിന്തിക്കുന്നുണ്ടാവുക..!! ഗത്യന്തരമില്ലാതെ പലപ്പോഴും എനിക്കും ഇതിന്‍റെ മുന്നില്‍ ഇരിക്കെണ്ടിവന്നിട്ടുണ്ട്.. "ഇടവേള" എന്ന കുറച്ചു നിമിഷങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.. അപ്പോഴേ റിമോട്ട് എന്റെ കയ്യില്‍ കിട്ടുള്ളൂ... അങ്ങനെ പരിചയപ്പെട്ടതാണ് ഈ "ജയന്തി"യെയും "ജിതനെ"യുമൊക്കെ.. അടുക്കളയില്‍ കേറി ചായ ഇടുന്ന അത്രേം  നേരം ഞാന്‍ ചിന്തിച്ചത് ഇവള്‍ടെ സീരിയല്‍ ഭ്രമം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചായിരുന്നു.. അങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... ഇതിനൊരു പരിഹാരം കണ്ടില്ലേല്‍ ഞാനെന്തിനാ "ഭര്‍ത്താവ്" എന്ന ലേബലും തൂക്കി നടക്കുന്നത്...!!.. അവസാനം അതുതന്നെ തീരുമാനിച്ചു.. അറ്റകൈപ്രയോഗം..വേരോടെ അറുത്തുമാറ്റുക....!!..കാടുകയറി ചിന്തികേണ്ട നിങ്ങള്‍... അവളെയല്ല, കേബിള്‍ കണക്ഷന്‍ അറുത്തുമാറ്റുന്ന കാര്യമാണ് പറഞ്ഞത്..

       പിറ്റേന്ന് രാവിലെ ഓഫീസില്‍ ഹാഫ്-ഡേ ലീവ് വിളിച്ചുപറഞ്ഞ്‌ നേരെ കേബിള്‍ ഓഫീസിലേക്ക് വിട്ടു.. അവിടെയെത്തി കാര്യങ്ങള്‍ അവരെ ധരിപ്പിച്ചു.. ഇന്നുതന്നെ അറുത്തുമാറ്റാന്‍ ആവശ്യപെട്ടു.. അപ്പോഴാണ്‌ അവര്‍ എന്റെ "കുടിശ്ശിക"യുടെ കണക്കുകള്‍ നിരത്തിയത്.. ഒടുവില്‍ അതും അടക്കേണ്ടി വന്നു.. "രാവിലെ തന്നെ എട്ടിന്റെ പണി കിട്ടിക്കൊണ്ടിരിക്കുവാനല്ലോ ഈശ്വരാ"... എന്തേലുമാവട്ടെ ഒരു നല്ലകാര്യത്തിനു വേണ്ടിയല്ലേ..".. എന്റെ പ്രിയതമ "കേബിള്‍ പോയി" എന്നും പറഞ്ഞു ഇങ്ങോട്ട് വിളിച്ചാല്‍ ഞാന്‍ വന്നു കട്ട്‌ ചെയ്യിപ്പിച്ചതാണ് എന്ന് പറയരുത് എന്ന കര്‍ശന നിര്‍ദേശവും ഞാന്‍ അവര്‍ക്ക് കൊടുത്തു..  ഇതിന്‍റെ പിന്നില്‍ ഞാനാണ് എന്നെങ്ങാന്‍ അവളറിഞ്ഞാല്‍ !!!... ഈശ്വരാ.. അവിടെത്തീരും  സകലതും.....

       ഉച്ചയ്ക്ക് "കേബിളില്ല" എന്നും പറഞ്ഞുകൊണ്ടുള്ള പ്രിയതമയുടെ ഫോണ്‍ കാള്‍ വന്നപ്പോ ഏല്‍പ്പിച്ച ദൗത്യം അവര്‍ നിര്‍വഹിച്ചു കഴിഞ്ഞു എന്ന് ഞാന്‍ ഉറപ്പിച്ചു...
" മഴക്കാലമല്ലെടീ.. വല്ല മരമോ മറ്റോ വീണുകാണും ലൈനിന്റെ മേളില്‍. അവര് ശരിയാക്കിക്കോളും...".. ഉള്ളില്‍ ഊറിച്ചിരിച്ചുകൊണ്ട് ഞാന്‍ അവളെ സമാധാനിപ്പിച്ചു.. "എന്നോടാണോ നിന്റെ കളി!!!!!.. ഇന്ന് നീ സീരിയല്‍ കാണുന്നതെങ്ങനായെന്ന്‍ എനിക്കൊന്നു കാണണം..!!"...മനസ്സില്‍ അവളെ ഞാന്‍ വെല്ലുവിളിച്ചു..

       വൈകുന്നേരം പതിവിലധികം സന്തോഷത്തോടെ വീട്ടിലെത്തിയ എന്‍റെ സകല പ്രതീക്ഷകളും തകിടം മറിഞ്ഞു... ഇന്നിപ്പോ "ഉമ്മറത്തെ" ലൈറ്റ് പോയിട്ട് വീട് മൊത്തം കൂരിരുട്ടില്‍... വാതിലാണേല്‍ പൂട്ടിയിരിക്കുന്നു.. "ദൈവമേ.. കേബിള്‍ ഇല്ലാത്തതിന്റെ പിന്നില്‍ ഞാനാണ്‌ എന്നറിഞ്ഞു പെട്ടീം കിടക്കേം എടുത്തു സ്വന്തം വീട്ടിലേക്കു സ്ഥലംവിട്ടതാവുമോ??".. അങ്ങനെയൊരു സൂക്കേട്‌ ഇവള്‍ക്ക് പണ്ടേ ഉള്ളതാ.. എന്തേലും ഇത്തിരി കയര്‍ത്തു പറഞ്ഞുപോയാല്‍ അപ്പൊ പെട്ടിയെടുക്കും.. അതിനായി തന്നെ സാധനങ്ങള്‍ പാക്ക് ചെയ്തു റെഡിയാക്കിയ ഒരു പെട്ടി അവള്‍ടെ അടുത്ത് സ്റ്റോക്കുണ്ട്.. എല്ലാം സഹിക്കുക തന്നെ... "ഭര്‍ത്താക്കന്മാരുടെ ഓരോ ഗതികേട് നോക്കണേ... എന്തായാലും വിവരങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ അവള്‍ടെ മൊബയിലിലേക്ക് കുത്തിവിളിച്ചു...

" ഹലോ.. നീയിതെവിടെയാടി സന്ധ്യക്ക്‌ വീടുംപൂട്ടി പോയികിടക്കുന്നത്??."... ഇത്തിരി കര്‍ശനമായി തന്നെ ഞാന്‍ ചോദിച്ചു..

"ഏട്ടാ.. ഞാനിതാ ശാരദേച്ചിയുടെ വീട്ടിലുണ്ട്... അവിടെ കേബിള്‍ വന്നിട്ടില്ല.. ഞാനേയ് "അമ്മേം"  "സ്ത്രീധനോം" കഴിഞ്ഞയുടന്‍ അങ്ങോട്ട്‌ വന്നേക്കാം... ആ പിന്നെ, താക്കോല്‍  ഞാന്‍ പുറകുവശത്തെ വേസ്റ്റ് ബാസ്കെറ്റിന്റെ അടിയില്‍ വച്ചിട്ടുണ്ട്...".. ഇത്രേം പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു.. അതുതന്നെ പറഞ്ഞത് തിരക്കിട്ടാണ്.... ശാരദേച്ചി ഞങ്ങള്‍ടെ അയല്‍വാസിയാണ് ട്ടോ.. "ചക്കിനുവച്ചത് കൊക്കിനുകൊണ്ടല്ലോ എന്റെ ഗുരുവായുരപ്പാ"....പാപി ചെന്നിടം പാതാളം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ... "ഹം,... നീയും അവള്‍ടെ സൈഡാണല്ലോ ദൈവമേ..".. 

     പുറകുവശത്ത്പോയി താക്കോല്‍ എടുത്തു വാതില്‍ തുറന്നു വീട്ടില്‍ കയറുമ്പോള്‍ ഒരുകാര്യം ഞാന്‍ തീരുമാനിച്ചിരുന്നു.. "ഇനിയൊരു പരീക്ഷണത്തിന്‌ ഞാനില്ല" എന്ന കാര്യം.... പിറ്റേന്ന് തന്നെ കട്ട്‌ ചെയ്യിപ്പിച്ചതിനെക്കാള്‍ വേഗം ഞാന്‍ കേബിള്‍ ശരിയാക്കിച്ചു.. "കേബിള്‍ വന്നു" എന്ന് അവളെ ഒന്നുരണ്ടു വട്ടം വിളിച്ചു ഉറപ്പിച്ചപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്‌.. ഇങ്ങനൊരു "പുത്തി" ഇനിയെന്റെ മനസ്സില്‍ തോന്നത്തില്ല.. എന്റെ "സീരിയല്‍ പരമ്പര ദൈവങ്ങളേ".. മാപ്പ്...... ഞാനിതാ നിങ്ങള്‍ക്കുമുന്നില്‍ ആയുധംവച്ചു കീഴടങ്ങിയിരിക്കുന്നു......
 

Wednesday, 26 March 2014

ഒരു കൊച്ചു മോഷണ കഥ


   ആദ്യമേ ഒരു കാര്യം പറയാം.. ഈ അനുഭവ കഥയിലെ "ഞാന്‍" നിങ്ങളറിയുന്ന ഈ

"ഞാന്‍" അല്ല. ഇനി ഇതുവായിച്ചിട്ട് സുഹൃത്തുക്കളായ നിങ്ങള്‍ "നീ

ഇങ്ങനെയോക്കെയായിരുന്നോ??" എന്നും ചോദിച്ചോണ്ട് എന്റെ മെക്കിട്ടു കേറാന്‍ വരരുത്

എന്നപേക്ഷിക്കുന്നു... എന്നാല്‍ പിന്നെ തുടങ്ങാം ല്ലേ... :)

    പഠിച്ചോണ്ടിരിക്കുന്ന കാലം... കയ്യില്‍ ചില്ലികാശുപോലും വന്നുചേരാത്ത കാലം..

എന്നാലോ,.... ഏറ്റവും കൂടുതല്‍ ചിലവും ഈ കാലത്തായിരുന്നു... സിനിമ കാണണം,

ദിവസവും വൈകുന്നേരം നാണുവേട്ടന്റെ കടയില്‍ പോയി ബീഫും പൊറോട്ടയും തട്ടണം,

പ്രാണസഖികള്‍ക്ക് ചോക്ലേറ്റും ഫാന്‍സി ഐറ്റംസും മേടിച്ചുകൊടുക്കണം.. അങ്ങനെ എന്തെല്ലാം

ചിലവുകള്‍.. ഇതിനൊക്കെ പണം വേണ്ടേ??? എവിടുന്നാ??? ഇത്രയും നാള്‍ അച്ഛന്റെ

പോക്കറ്റില്‍നിന്നും "dhoom" സിനിമ സ്റ്റൈലില്‍ മോഷണം നടത്തി കാര്യങ്ങള്‍ നിര്‍വഹിച്ചു.

എന്നാല്‍ ഇന്നലത്തോടുകൂടി ആ പരിപാടി നിലച്ചു. ഞാനെന്ന "സുകുമാരകുറുപ്പ്"
(പിടികിട്ടാപ്പുള്ളിയായ ഞാന്‍) ഇന്നലത്തോടുകൂടി സബ് ഇന്‍സ്പെക്ടര്‍ "അച്ഛന്‍ കോശി"യുടെ

കയ്യില്‍ അകപ്പെട്ടു..

    ഇന്നിപ്പൊ കാശൊപ്പിക്കാന്‍ എന്താണൊരു വഴി?? രാവിലെ മുതല്‍ അതിന്റെ

ആലോചനകളിലാണ്. ഇന്നാണെങ്കില്‍ "ബിന്ദു"വില്‍ "വിജയ്‌"യുടെ പുതിയ പടം റിലീസ് ആവുന്ന

ദിവസവുമാണല്ലോ....ആ മൊട്ടയും, ബിജുവും രാവിലെ മുതല്‍ വിളിക്കുന്നുണ്ട് സിനിമയ്ക്ക്‌

പോകാന്‍.. കഴിഞ്ഞ രണ്ടു തവണയും അവരുടെ കാശിനു "ഓസിക്ക്" കണ്ടുവന്നതുകൊണ്ട് ഈ

പ്രാവശ്യം കയ്യില്‍ ചുളയില്ലാതെ അങ്ങോട്ടുചെന്നാല്‍ അവരെന്‍റെ പുറത്തുകേറി മേയും എന്ന

കാര്യം ഉറപ്പാണ്..  അവരുടെ നിര്‍ത്താതെയുള്ള ഈ ഫോണ്‍ വിളിയുടെ അര്‍ത്ഥവും അത്

തന്നെയാ.. "പൈസയുംകൊണ്ട് വാ മോനേ.. കഴിഞ്ഞ രണ്ടു തവണയും ഞങ്ങളെ മുക്കിയതല്ലേ.."..

അതുകൊണ്ട് എങ്ങനെയും രണ്ടു തുണ്ട് ഒപ്പിക്കണം.. ഇതിപ്പോ എന്റെ സ്റ്റാറ്റസ്'ന്‍റെ കൂടെ

പ്രശ്നമല്ലേ...!! അവരുടെ മുന്‍പില്‍ ഇല്ലാത്ത കാശിന്റെ വീമ്പുവിട്ടു നടക്കുന്ന എന്റെ കയ്യില്‍

ഒരു സിനിമ കാണാന്‍ കാശില്ല എന്ന് പറഞ്ഞാല്‍..??!!! ഛെ,,.. അവിടെ തീര്‍ന്നു എല്ലാം.. ഉള്ള

വില കംപ്ലീറ്റ്‌ പോകും..

    കുരുട്ടുബുദ്ധികള്‍ മാത്രം നിറഞ്ഞ "എന്റെ തല" ഇന്ന് പണിമുടക്കിയെക്കുവാണോ

ആവോ!!!! ഒരു സീറോ വാട്ട് ബള്‍ബ്‌ പോലും തലയ്ക്കകത്ത് കത്തുന്നില്ല.. "നമ്മടെ

അനിയന്മൂപ്പരുടെ കയ്യില്‍ വല്ലതും ഉണ്ടാവ്വോ ആവോ..!!. എവിടെ? !! എന്റെയല്ലേ

അനിയന്‍!!..... "ഇലനക്കിയുടെ ചിറിനക്കി" എന്നു പറഞ്ഞപോലെ, ഞാന്‍ കഷ്ടപ്പെട്ട്

പണിയെടുത്തു മോഷ്ടിക്കുന്ന അച്ഛന്റെ കാശ് അതിനെക്കാള്‍ പണിപെട്ട് മോഷിടിക്കലാണ്

അവന്റെ ഹോബി....അങ്ങനത്തെ അവനോടു ചോദിച്ചിട്ട് എന്ത് കാര്യം!!!.....

     "എന്തേയ് പ്രൊഫസര്‍ ഇന്നിവിടെ കുത്തിയിരിക്കുന്നത്??? ഇന്ന് വിളിയൊന്നും

വന്നില്ലേ???"... എങ്ങനെ കാശൊപ്പിക്കും എന്നാലോചിച്ചു തലപുകച്ചു കോലായില്‍ ഇരിക്കുന്ന

എനിക്ക് ചായ കൊണ്ടുവന്നപ്പോഴുള്ള അമ്മയുടെ കൊച്ചുവര്‍ത്താനമാണ് നിങ്ങളിപ്പോ കേട്ടത്..

മറുപടിയായ് അമ്മയുടെ മുഖത്തുനോക്കി വളിച്ച ഒരു ചിരിചിരിച്ചു.. "ഹം....ഇതേ

നിന്നെക്കൊണ്ടു പറ്റൂ...".. ഉടന്‍ വന്നു അമ്മയുടെ അടുത്ത ഡയലോഗ്.... ഞാനിതെത്ര കേട്ടതാ..

എനിക്കുണ്ടോ വല്ല കുലുക്കവും... ഹല്ല പിന്നെ....

     ചൂടുചായ ഊതിതണുപ്പിച്ച് മെല്ലെ മെല്ലെ ആസ്വദിച്ചു (ഒപ്പം പൈസ ഒപ്പികാനുള്ള

ചിന്തകളും നടക്കുന്നുണ്ട്) കുടിച്ചുകൊണ്ടിരിക്കുന്ന എന്റെ കണ്ണുകള്‍ക്ക്‌ കുളിര്‍മയേകികൊണ്ട് 

ആ കാഴ്ച്ച എന്റെ കണ്ണില്‍പെട്ടു.. മുറ്റത്ത് ഒരുകോണില്‍ വിരിച്ച പായില്‍ നിരന്നു

കിടക്കയാണ് അവറ്റകള്‍.. അടക്കകള്‍..... ഒന്നല്ല രണ്ടല്ല പത്തഞ്ഞൂറെണ്ണം... പവര്‍കട്ടായിരുന്ന

എന്റെ തലയില്‍ പെട്ടെന്നു ഹൈ വോള്‍ട്ടേജില്‍ കറന്റ്‌ വന്നു.. പുത്തി തെളിഞ്ഞു.. "അച്ഛന്റെ

പോക്കറ്റ് വരുമാനം പോയാല്‍ അച്ഛന്റെ തന്നെ അടക്കകള്‍"... എങ്ങനെയും ഇതില്‍ നിന്നു

കുറച്ച് അടിച്ചുമാറ്റണം..!!!! അങ്ങാടിയിലെ വാസുവേട്ടനെ സോപ്പിട്ടാല്‍ ഇന്നത്തെ ചിലവിനുള്ള

കാശൊപ്പിക്കാം.. ചായകുടി അവിടെ മതിയാക്കി ഞാന്‍ "ടൂള്‍സ്" എടുക്കാന്‍

അകത്തേക്കുപോയി. ഈ "ടൂള്‍സ്" എന്നുപറഞ്ഞാല്‍ അന്‍പതു പൈസയുടെ പ്ലാസ്റ്റിക്‌ കവര്‍.....

അത് ആരും കാണാതെ അടുക്കളയില്‍നിന്നും കീശയിലാക്കി മുറ്റത്തേക്കിറങ്ങി ഉലാത്താന്‍

തുടങ്ങി..
 
       മെല്ലെ അടയ്ക്കകരികിലെത്തി വാരി സഞ്ചിയിലാക്കാന്‍ നേരം ദേ അച്ഛന്‍

"സേതുരാമയ്യര്‍" കോലായിലേക്ക് ഇറങ്ങി വന്നിരിക്കുന്നു,, പതിവില്ലാത്ത എന്റെ "ഉലാത്തല്‍"

കണ്ടു സംശയും തോന്നിയിട്ടാവും...
"അച്ഛാ... ഈ അടയ്ക്കക്കൊന്നും ഇപ്പൊ പണ്ടത്തെ അത്രേം വലിപ്പമൊന്നും ഇല്ല അല്ലേ..??.."

വാരിപ്പോയ അടയ്ക്കകളില്‍ ഒരെണ്ണം കയ്യിലെടുത്തു കള്ളം മറയ്ക്കാന്‍ ഞാന്‍ അച്ഛനോടായ്

ചോദിച്ചു..
"തല്‍കാലം ഉള്ള വലിപ്പം മതി മോനേ...നീയേ അതവിടെ വച്ചേക്ക്‌.. അതിനടുത്തുനിന്നുള്ള

കളിമതിയാകിക്കോ...."... കുറിക്കു വച്ച മറുപടി തിരിച്ചുകിട്ടി.. ഇളിഭ്യനായ ഒരു ചിരിയോടെ

അവിടെ നിന്നും എണീറ്റു "അണ്ടി പോയ അണ്ണാന്റെ" മാതിരി മുറ്റത്തൂടെ അങ്ങോട്ടും

ഇങ്ങോട്ടും നടന്നു; അച്ഛന്‍ മൂപ്പര്‍ പോകുന്നതും കാത്ത്.. അച്ഛന്‍ അവിടെ

പത്രപാരായണത്തിലാണ്.. "ഹോ.. ഇത്രേം നേരമുണ്ടായിട്ടും ഇപ്പോഴാണ് അച്ഛന് പത്രം

വായിക്കാന്‍ സമയം കിട്ടിയത്!!!!.. എന്റെ ഈശ്വരന്മാരേ, അച്ഛനെ ഒന്നു അകത്തേക്ക്

കേറ്റിതന്നാല്‍ കിട്ടുന്നതില്‍ പാതി നിങ്ങള്‍ക്കും താരാമേ..".. മന്നസ്സറിഞ്ഞുള്ള എന്റെ പ്രാര്‍ത്ഥന..

:) .
      
       ദൈവത്തിന് അലിവുതോന്നിയിട്ടാണോ എന്തോ, അച്ഛന്‍ അകത്തേക്ക് കയറിപ്പോയി..

കറക്റ്റ് സമയത്ത് ഫോണ്‍ വിളിയുടെ രൂപത്തില്‍ ദൈവം എന്നെ സഹായിച്ചു.. ഇതുതന്നെ

പറ്റിയ അവസരം.. കിട്ടിയ ചാന്‍സ് പാഴാക്കാതെ ഞാന്‍ കൊള്ളാവുന്നത്രയും അടക്ക ആ

സഞ്ചിയില്‍ വാരി നിറച്ചു. എന്നിട്ട് ഗേറ്റിന്റെ മതിലിന്റെ മറവില്‍ ഒളിച്ചുവച്ചു. പോകുന്നേരം

ആരും കാണാതെ എടുക്കാന്‍ ഇവിടെയാ നല്ലത്..

       ഒന്നുമറിയാത്ത മട്ടില്‍ മൂളിപാട്ടും പാടി വീടിനകത്തേക്ക് കയറിപ്പോയ എന്റെ

ബാക്കി കലാപരിപാടികളെല്ലാം വളരെ സ്പീഡിലായിരുന്നു; കുളിയും ജപവും ബ്രേക്ക്‌ഫാസ്റ്റും

ഒക്കെ "ശടപടെ ശടപടെ" കഴിഞ്ഞു. കണ്ണാടിക്കു മുന്നില്‍പോയി പൌഡറും ഫെയര്‍& ലവലിയും

ഒരുമിച്ചു മുഖത്ത് വാരി തേച്ചു..മുടി ചീകിയൊതുക്കി.. ഒരു ഫുള്‍ ഫ്രെയിം കണ്ണടയും...

"ഹായ്.. എന്നാ ഒരു സ്റ്റൈലാ ചെക്കനെ ഇപ്പൊ കാണാന്.. ആരും ഒന്ന് നോക്കും നിന്നെ.."‍.....

വേറെയാരും പറഞ്ഞതല്ല. കണ്ണാടിയിലെ എന്നെ നോക്കി ഞാന്‍ തന്നെ പറഞ്ഞതാണ്.. ആരും

പോക്കിപ്പറയാനില്ലേല്‍ ഞാന്‍ തന്നെ വേണ്ടേ അതും ചെയ്യാന്‍...

       ഇറങ്ങാന്‍ നേരം അച്ഛന്റെ വക വീണ്ടുമൊരു ആക്കിയ ചോദ്യം. "

എങ്ങോട്ടാണാവോ തമ്പുരാന്‍ കുളിച്ചു കുറിയൊക്കെതൊട്ടു എഴുന്നള്ളുന്നത്??..
"എന്റെ ഫ്രണ്ട് ബിനു'വിന്റെ പെങ്ങള്ടെ കല്യാണമാ.. അവിടംവരെയൊന്നു പോകണം.."..
പറഞ്ഞത് പച്ചകള്ളമാണെന്ന് എന്നക്കാള്‍ നന്നായി അച്ഛന് മനസ്സിലായി എന്നു അച്ഛന്റെ

പുച്ഛഭാവം നിറഞ്ഞ മുഖം കണ്ടാല്‍ അറിയാം.. ഇരുത്തിയൊന്ന് മൂളി അച്ഛന്‍.. അങ്ങനെ

ഒരുവിധം അവിടെ നിന്നും ഇറങ്ങി.. അടയ്ക്ക സഞ്ചിയുംആരും കാണാതെ കൈക്കലാക്കി..

വീടിന്റെ പടിയിറങ്ങിയ ഉടന്‍ മൊട്ട'യെ വിളിച്ചു. "പൈസ റെഡിയായി" എന്ന കാര്യം

ഫോണില്‍ കൂടെ പറയേണ്ട താമസം അവന്‍ അവന്റെ ചുവന്ന പള്‍സറില്‍ എന്റെ മുന്നില്‍

പ്രത്യക്ഷപെട്ടു.."വണ്ടി നേരെ വാസുവേട്ടന്റെ കടയിലേക്ക് വിട് മോനെ... മോഷണമുതല്‍

"കായ്"ആക്കി മാറ്റണ്ടേ...

        വാസുവേട്ടന്റെ കടയിലെത്തി സാധനം കൊടുത്തു. വായിലെ വെള്ളം

വറ്റിചിട്ടാണെലും കിട്ടാവുന്നതിന്റെ പരമാവധി കാശ് ഞാന്‍ മൂപ്പരുടെ കയ്യില്‍നിന്നും

ഒപ്പിച്ചെടുത്തു.. കിട്ടിയതില്‍ 50 ഉറുപ്പികയ്ക്ക് മൊട്ടയുടെ പൊട്ട ബൈക്കില്‍ "ഇന്ധനം" അടിച്ചു..

അല്ലെങ്കില്‍ ടാക്കീസില്‍ എത്തത്തില്ല. ടാങ്ക് നനയാനുള്ള എണ്ണ മാത്രമേ ദൈവം സഹായിച്ചു

അവന്റെ ബൈക്കില്‍ എപ്പൊഴും ഉണ്ടാവൂ.. കിലുക്കം സിനിമയിലെ മോഹന്‍ലാലിന്‍റെ

ഡയലോഗ് ഇല്ലേ; "എച്ചി എന്നും എച്ചി തന്നേടേ....".. ഈ സന്ദര്‍ഭത്തിന് പറ്റിയ ഡയലോഗ്...

ഇനി വണ്ടി നേരെ "ബിന്ദു'വിലേക്ക്.....
       
        ഞങ്ങള്‍ ടാക്കീസില്‍ എത്തിയപ്പോഴേക്കും ക്യൂ നീണ്ടുതുടങ്ങിയിരുന്നു.. ഞാന്‍ എന്റെ

"Ray-Ban" കൂളിംഗ്‌ ഗ്ലാസ്‌ ( കുറ്റ്യാടി ചന്ധയില്‍ നിന്നും ഒരു അണ്ണന്‍ ചെക്കനോട് വിലപേശി

വാങ്ങിയതാണ്) മുഖത്ത് പ്രതിഷ്ടിച്ചു.. മറ്റേ ഫുള്‍ ഫ്രെയിം ഗ്ലാസ്‌ ഇനി പോക്കറ്റില്‍

വിശ്രമികട്ടെ... വായ്നോട്ടത്തിന് എന്തുകൊണ്ടും സൗകര്യം കൂളിംഗ് ഗ്ലാസ്‌ ആണ്... മൊട്ടയെ

ക്യൂ'വില്‍ നിര്‍ത്തി ഞാന്‍ വായ്നോട്ടം തുടങ്ങി.. അപ്പോഴാണ്‌ ഹൃദയം തകര്‍ക്കുന്ന ആ കാഴ്ച്ച

എന്‍റെ കണ്ണില്‍ പതിഞ്ഞത്.. ഇതേ എന്റെ ബാക്കി അലവലാതി സുഹൃത്തുക്കള്‍ മൊത്തം

കുറ്റിയും പറിച്ചു വരുന്നു.. പറഞ്ഞു വരുമ്പോ അഞ്ചാറ് എണ്ണമുണ്ട്.. "ഈശ്വരാ.. ഇവറ്റകളുടെ

ചെലവ് മൊത്തം ഇന്ന് എന്റെ പെടലിക്ക്‌ ആയിരിക്കുമല്ലോ.".. അതാലോചിച്ചപ്പോ ഉള്ളൊന്നു

പിടഞ്ഞു.. ഇനി കഥ ഇത്തിരി FF(Fast forward) അടിക്കാം... മൊത്തം വിവരിചോണ്ടിരുന്നാല്‍

പറയുന്ന എനിക്കും കേള്‍ക്കുന്ന നിങ്ങള്‍ക്കും ബോറടിക്കും.. അതോണ്ട് ടാകീസിനുള്ളിലെ കുറേ

ഭാഗം സ്കിപ്പുന്നു...

         ടിക്കറ്റെടുത്തു... കൂകിവിളിച്ചും, മലക്കം മറിഞ്ഞും സീറ്റിനിട്ടടിച്ചും സിനിമ കണ്ടു,..

കിടിലന്‍ പടം...  ഇനി നേരെ വീട്ടിലേക്ക്.. നിങ്ങളെപ്പോലെ ഞാനും അങ്ങനെയാണ്

കരുതിയത്‌... പക്ഷെ അപ്പോഴേക്കും എല്ലാരും കൂടെ ബീച്ചില്‍ പോവാന്‍ നിര്‍ബന്ധിച്ചു. "ഹാ..

കുട്ട്യോള്‍ടെ ഒരു ആഗ്രഹമല്ലേ... ഇനി അതുകൂടെ നടന്നോട്ടെ"...നേരെ എല്ലാരും കൂടെ

ബീച്ചിലേക്ക് വച്ചുപിടിച്ചു.. അങ്ങനെ കടലിന്റെ സൗന്ദര്യവും അസ്തമയ മാനോഹാരിതയും

ആസ്വദിച്ചു വീട്ടിലെത്തിയപ്പോ സമയം 9 അടിച്ചു കഴിഞ്ഞിരുന്നു.. വീടിന്റെ പടി

കയറിയപ്പോഴേ ആകെ ഒരു മൂകത.. എലാരുടെം മുഖത്ത് എന്തോ ഒരു പന്തികേട്‌... അധികം

വൈകാതെ ആ "പന്തികേട്‌" എന്റെ പുറത്തു പതിഞ്ഞു നല്ല "ചുട്ട അടി"യുടെ രൂപത്തില്‍...

കര്‍ത്താവ്‌ "അച്ഛന്‍", ക്രിയ "അടി" കര്‍മ്മം എന്റെ "പുറവും.....അമ്മച്ചിയേ....!! ആ

വാസുവേട്ടന്‍ പണി പറ്റിച്ചു.. അടക്ക മോഷ്ടിച്ച വിവരമടക്കം സകലതും അച്ഛന്റെ

ചെവിയിലെത്തിയിരിക്കുന്നു.. കൈകൊണ്ടും "വാ"കൊണ്ടും ഉള്ള അച്ഛന്റെ കളരിപ്പയറ്റ്

കഴിഞ്ഞപ്പോഴേക്കും സമയം 10 കഴിഞ്ഞു.. വയറു നിറച്ചും കേട്ടു.. കണ്ട സിനിമയുടെ "കെട്ട്"

അപ്പടി ഇറങ്ങിപ്പോയി... സമാധാനം.. ഇന്നത്തേക്കുള്ളതായി. എനിപ്പോയി സ്വസ്ഥമായി

കിടന്നുറങ്ങാം.. നാളത്തേക്ക് പുതിയൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു.. കിടക്കയില്‍ മലര്‍ന്നു

കിടക്കുന്ന എന്റെ മനസ്സില്‍ അപ്പൊ അതുമാത്രമായിരുന്നു ചിന്ത.. "ഒരു വടക്കന്‍വീരഗാഥ" എന്ന

സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് ആണ് എനിക്കിപ്പോ ഓര്‍മ വരുന്നത്.. "ചന്തുവിനെ

തോല്പ്പിക്കാനാവില്ല മക്കളേ.....".. ഇതുകൊണ്ടൊന്നും ഞാന്‍ എന്ന ഈ ചന്തു നന്നാവാന്‍

പോകുന്നില്ല.. നാളെ വീണ്ടും മറ്റൊരു കുരുത്തക്കേടുമായി അച്ഛന്റെ തല്ല് ഞാന്‍ വീണ്ടും

മേടിച്ചുകൂട്ടും.. :)        

Sunday, 23 March 2014

കാര്യമില്ലാത്ത കാരണങ്ങള്‍

             
                     

   ഒരു തിങ്കളാഴ്ച; സമയം വൈകുന്നേരം 5.30യോടടുക്കുന്നു. ഞാന്‍ തിരക്കിട്ട യാത്രയിലാണ്. കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എന്റെ വകയില്‍ ഒരു അമ്മായി അഡ്മിറ്റ്‌ ആയിട്ട് കുറച്ചു ദിവസമായി. ജോലിത്തിരക്ക് കാരണം ഇതുവരെ അവരെ പോയൊന്നു കാണാന്‍ സാധിച്ചില്ല. അസുഖം കാര്യമായി ഒന്നുമില്ല, വാര്‍ദ്ധക്യസഹജം തന്നെ. എന്നാലും നമ്മളെങ്ങാന്‍ ഒന്നുപോയി കണ്ടില്ലെങ്കില്‍ അവര്‍ക്കു പറഞ്ഞുനടക്കാന്‍ അതുമതി. "ജോലി കിട്ടിയപ്പോഴേക്കും അവന്‍ പഴയതൊക്കെ മറന്നു... ബന്ധുക്കളും സ്വന്തക്കാരുമൊന്നും വേണ്ട അവനിപ്പൊ... ". ഇങ്ങനെയൊന്നും പറയിപ്പിക്കേണ്ട എന്നുകൂടെ വച്ചിട്ടാണ് വൈകിയാണെങ്കിലും ഓഫീസ് കഴിഞ്ഞു വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് വച്ചുപിടിച്ചത്..

    ആശുപത്രി ഗേറ്റും കടന്നു ബൈക്ക് പാര്‍ക്ക്‌ ചെയ്തു ഇറങ്ങാന്‍ നേരം അവിടുത്തെ സെക്യൂരിറ്റിക്കാരന്റെ രണ്ടു ഡയലോഗ് കേട്ടു. അവിടെ "പച്ച ഇംഗ്ലീഷില്‍" parking for staff's  vehicle only" എന്ന് വേണ്ടയ്ക്കാക്ഷരത്തില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാതെ അവിടെതന്നെ കൊണ്ടുപോയി  വണ്ടി പ്രതിഷ്ടിച്ചതിനു.. "തെറ്റ് പറ്റിപ്പോയി അമ്മാവാ.. മാപ്പാക്കണം" എന്ന് പറഞ്ഞു ഞാന്‍  ബൈക്ക് മാറ്റി പാര്‍ക്ക്‌ ചെയ്തു ഹോസ്പിറ്റലിനകത്തേക്കു നടന്നു..  ഇനിയിപ്പോ ഇവര് എവിടെയാണെന്ന് അന്വേഷിച്ചറിയാന്‍ വേണ്ടി റിസപ്ഷന്‍ ലക്ഷ്യംവച്ച് നടക്കുന്ന എന്റെ മുന്‍പില്‍ കറക്റ്റ് സമയത്ത് "മൂപ്പര്‍" വന്നുപെട്ടു, അമ്മായിയുടെ മകന്‍. "ഹം.. എന്നാല്‍ പിന്നെ പോവുകയല്ലേ.." എന്നും പറഞ്ഞു മൂപ്പരോടൊപ്പം ഞാന്‍ മുകള്‍ നിലയിലേക്ക് നടന്നു.. ജനറല്‍ വാര്‍ഡില്‍ ആണ്.. വിവിധങ്ങളായ അസുഖങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന രോഗികള്‍ നിറഞ്ഞ കട്ടിളിനിടയിലൂടുള്ള ചെറിയ വഴിയിലൂടെ ഞാന്‍ അമ്മായിയുടെ ബെഡ്ഡിന്നരികിലെത്തി. വഴിക്ക് വച്ച് ഒരു വഴിയോര കച്ചവടക്കാരന്റെ അടുത്തുനിന്നും എന്നോടൊപ്പം കൂടിയ ഒരു കിലോ ഓറഞ്ച് ഞാന്‍ അമ്മയിക്കായി സമര്‍പ്പിച്ചു.
    അമ്മായിയോട് സുഖവിവരങ്ങള്‍ തിരക്കി അവരെ ആസ്വസിപ്പിച്ചുകൊണ്ടിരിക്കെ എന്റെ കണ്ണുകള്‍ പെട്ടെന്നു അവളില്‍ ചെന്നുടക്കിനിന്നു.. ഈറന്‍ തലമുടി തോര്‍ത്തിക്കൊണ്ട് മെല്ലെ നടന്നു വരുന്ന ആ സുന്ദരികുട്ടി.. "തട്ടത്തിന്‍ മറയത്ത്" എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ ഡയലോഗ് ആണ് അപ്പൊ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്.. "അവള്‍ ആ തട്ടമങ്ങോട്ടു മാറ്റിയാലുണ്ടല്ലോ എന്റെ സാറേ.... പിന്നെ ചുറ്റിലുള്ളതൊന്നും കാണാന്‍ പറ്റില്ല.." ഇതേ അവസ്ഥയിലായിരുന്നു ഞാനും അവള്‍ തലയില്‍ നിന്നും തോര്‍ത്ത്‌ മാറ്റിയപ്പോള്‍... അമ്മായി കിടന്നകിടപ്പില്‍ എന്നോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്,, ഞാനൊന്നും കേള്‍ക്കുന്നില്ല.. എന്റെ ലോകം മുഴുവന്‍ കുറച്ചുനേരം അവളിലെക്കായി ചുരുങ്ങി..

     നനഞ്ഞ കാര്‍ക്കൂന്തല്‍ ചീകിയോതുക്കുന്നതിനിടയില്‍ അവള്‍ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു. തിരിച്ചു ചിരിക്കണമെന്ന് മനസ്സില്‍ വിചാരിച്ചു.. പക്ഷെ മുഖത്ത് ഒരു ചുക്കും വന്നില്ല.. തലച്ചോറ് കുറച്ചു നിമിഷത്തേക്കെങ്കിലും എന്നെ അനുസരിക്കാന്‍ തയ്യാറായില്ല... അധികം താമസിയാതെ എനിക്ക് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങേണ്ടി വന്നു,.. ഒരു കാരണവുമില്ലാതെ അധിക നേരം അവിടെ നില്‍കാന്‍ പറ്റില്ലല്ലോ.. ഇറങ്ങിയല്ലേ മതിയാവൂ.. ഹം... പക്ഷെ മനസ്സ് അപ്പോഴും അവിടെ തന്നെയായിരുന്നു..  അവളുടെ മുഖം മനസ്സില്‍നിന്നും മായുന്നില്ല. വീട്ടിലെത്തിയ ഉടന്‍ കാര്യങ്ങള്‍ അമ്മയോട് അവതരിപ്പിച്ചു. നാളെ അവര്‍ ആശുപത്രിയില്‍ പോകുന്നേരം അവളെക്കുറിച്ചുള്ള വിവരങ്ങള്‍ തിരക്കുവാനും പറഞ്ഞേല്‍പ്പിച്ചു. അന്നത്തെ രാത്രിയിലെ എന്റെ സ്വപ്ങ്ങനള്‍ക്ക് അവളുടെ മുഖം മാത്രമായിരുന്നു...

     പിറ്റേന്ന് ഓഫീസില്‍നിന്നും എത്തിയ ഉടന്‍ ഡ്രസ്സ്‌ പോലും അഴിച്ചുവയ്ക്കാതെ അമ്മയ്ക്കരികിലെത്തി വിവരങ്ങള്‍ തിരക്കി.. അപ്പോഴാണ്‌ അത് അറിയുന്നത്.. പറഞ്ഞുവരുമ്പോ അമ്മയുടെ ഒരു അകന്ന ബന്ധുവായി വരും ഈ കുട്ടി.. അവളുടെ അച്ഛമ്മ നടുവിന്റെ ഡിസ്ക് പ്രോബ്ലം കാരണം അഡ്മിറ്റ്‌ ആണ്.. ഇന്നലെ ഞാന്‍ തൊട്ടടുത്ത ബെഡ്ഡില്‍ കണ്ട ആ തടിച്ച പ്രായമായ സ്ത്രീ.. അവരുടെ "പരിചാരിക" ആയി വന്നതാണ് അവള്‍.. ഇപ്പൊ +2വിനു പഠിക്കുവാണ്.. ഞാങ്ങലെപ്പോലെതന്നെ ഇടത്തരം കുടുംബം...

     ആ അന്വേഷണങ്ങള്‍ ഒരു കല്യാണാലോചനയായി മാറാന്‍ അധികസമയം വേണ്ടി വന്നില്ല.. ഔദ്യോഗികമായി "പെണ്ണുകാണല്‍" ചടങ്ങ് കഴിഞ്ഞില്ല എങ്കിലും ഏതാണ്ട് എല്ലാം ഉറച്ചമട്ടായി.. ഞങ്ങള്‍ പരസ്പരം വിളിക്കാന്‍ തുടങ്ങി.. ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവച്ചു.. ഒന്നുരണ്ടു പ്രാവശ്യം പരസ്പരം കണ്ടുമുട്ടി.. എത്ര തിരക്കാണെണെണെങ്കില്‍പ്പോലും അവളുടെ ശബ്ദം ദിവസം ഒരുപ്രാവശ്യമെങ്കിലും കേട്ടില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല എന്ന അവസ്ഥ വരെയായി.. ദിനംതോറും ഞങ്ങള്‍ ഒന്നായിക്കൊണ്ടിരിക്കയായിരുന്നു..

     ആയിടയ്ക്ക്, കാര്യങ്ങള്‍ ഔദ്യോഗികമായി തന്നെ ആലോചിക്കാന്‍ "പെണ്ണുകാണല്‍" എന്ന ചടങ്ങിനായി ഞങ്ങള്‍ പെണ്ണിന്‍റെ വീട്ടിലേക്കു പോയി.. അപ്പോഴതാ ഞങ്ങള്‍ക്ക് മുന്‍പില്‍ അവര്‍ അതുവരെ പറയാത്ത പുതിയ കുറെ ഡിമാന്റുകള്‍ അവതരിപ്പിച്ചിരിക്കുന്നു..  കല്യാണം കഴിഞ്ഞാലും മാസത്തില്‍ പകുതി ദിവസങ്ങള്‍ പെണ്ണു അവളുടെ വീട്ടില്‍ അവരോടൊപ്പം നില്‍ക്കണം. ബാക്കി പകുതി മാത്രം ഭര്‍തൃവീട്ടില്‍.. അങ്ങനെയാണുപോലും അവരുടെ അവിടെയുള്ള രീതി.. അത് ബുദ്ധിമുട്ടാണ് എന്ന് അപ്പൊതന്നെ ഞങ്ങള്‍ അവരെ അറിയിച്ചു.. പ്രധാനമായും കല്ല്യാണം കഴിക്കുന്നതിന്റെ ഉദ്ദേശം തന്നെ അമ്മയ്ക്ക് ഒരാളായിക്കോട്ടേ എന്ന് കരുതിയാണ്.. അപ്പോപിന്നെ പകുതി ദിവസം അവള്‍ അവിടെപ്പോയി നില്‍ക്കുവാണേല്‍ പിന്നെ അതിന്റെ ആവശ്യമുണ്ടോ??.....!! മാത്രമല്ല രണ്ടുവര്‍ഷത്തിനകം കല്യാണം നടത്താമെന്ന് നേരത്തെ സമ്മതം മൂളിയ അവര്‍ക്കിപ്പോ 3 വര്‍ഷം കഴിയാതെ  കല്യാണത്തെ കുറിച്ച് ചിന്തിക്കാന്‍പോലും പറ്റില്ലത്രേ..

     അവരുടെ അന്തിമ തീരുമാനം രണ്ടുമൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളെ അറിയിക്കാം എന്നാ ഉറപ്പിന്മേല്‍ അന്ന് ഞങ്ങള്‍ മടങ്ങി.. ദിവസങ്ങളുടെ എണ്ണം കൂടി ആഴ്ചകളായി.. അവര്‍ വിളിച്ചില്ല.. അവളും....... ഒടുവില്‍ ഞാന്‍ അവളുടെ അച്ഛനെ വിളിച്ചു കാര്യം തിരക്കി.. "രണ്ടു ദിവസത്തിന്റെ" സ്ഥിരം പല്ലവി പറഞ്ഞു മൂപ്പര്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. ഒരു ദിവസംപോലും എന്റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ കഴിയാത്ത അവള്‍ ഇന്നത്തേക്ക് രണ്ടാഴ്ചയായി എന്നോട് ഒരക്ഷരം മിണ്ടിയിട്ടു... അങ്ങോട്ട്‌ വിളിചിട്ടാണേല്‍ എടുക്കുന്നുമില്ല.. ഒത്തിരി ദിവസത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഏതോ ഒരു വൈകുന്നേരം അവള്‍ എന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.. "ഇനി നമ്മള്‍ തമ്മിലുള്ള സംസാരത്തിന് അര്‍ത്ഥമില്ലെന്ന്" ഞാന്‍ അറിയിച്ചു.. "നമ്മള്‍ സ്വപ്നം കണ്ടപോലെ എന്റെയൊപ്പമുള്ള ഒരു ജീവിതം നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കല്യാണത്തില്‍നിന്നു ഒരു കാരണവശാലും പിന്മാരരുത്"... അവലോടായ് ഞാന്‍ പറഞ്ഞു.... മറുപടിയായ് അവള്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു..
" അച്ഛന്റെയും അമ്മയുടെയും തീരുമാനത്തെ ധിക്കരിക്കാന്‍ എനിക്കാവില്ല....  15 ദിവസം എന്നുള്ളത് പറഞ്ഞു കുറയ്ക്കാന്‍ ഞാന്‍ ശ്രമിക്കാം... ഈ കല്യാണം നടന്നില്ലേലും ഏട്ടന്‍ എത്രയും വേഗം വേറെ കല്യാണം നോക്കണം.... ". ഈ വാക്കുകള്‍ കേട്ടപ്പോ എന്റെയുള്ളില്‍ സങ്കടവും ദേഷ്യവും ഒരുമിച്ചു നിറഞ്ഞു.. ഒന്നും തിരിച്ചു പറയാതെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

      ഇന്നേക്ക് ഇത് 3ആമത്തെ ആഴ്ച കഴിഞ്ഞിരിക്കുന്നു. ഇതുവരെ അവര്‍ മറുപടിയൊന്നും തന്നിട്ടില്ല.. ഞങ്ങള്‍ പരസ്പരം അനുദിനം അടുത്തുകൊണ്ടിരിക്കുന്നത് അവരും കൂടെ അറിഞ്ഞുകൊണ്ടാല്ലായിരുന്നോ....?!! എന്നിട്ടും, അപ്പോഴൊക്കെ പറയാമായിരുന്ന ഈ ഒരു "രീതി" , ഇത്തരം ഡിമാന്റുകള്‍, എന്തേ അവര്‍ പറഞ്ഞില്ല...?!!  ഈ ആലോചന ഏതാണ്ട് അവസാനിച്ചമട്ടാണ്.. എന്നേക്കാള്‍ നല്ല ഏതോ ആലോചനകള്‍ക്കും പ്രലോഭാനങ്ങള്‍ക്കും മുന്‍പില്‍ വീണതായിരിക്കുമോ അവരുടെ പെട്ടെന്നുള്ള ഈ മാറ്റങ്ങള്‍ക്കു കാരണം???..!! എന്തോ...അറിയില്ല.....!!!!!!  ഏതായാലും ഞാന്‍ അവള്‍ക്കായി മാറ്റിവച്ച സമയം പാഴായതു മാത്രം മിച്ചം.. ഞാന്‍ കാണിച്ച ആത്മാര്‍ഥമായ സ്നേഹത്തിനു പകരമായി അവളെനിക്കു തിരിച്ചു തന്നത് വെറും കപട സ്നേഹമായിരുന്നോ എന്ന് ഇന്ന് ഞാന്‍ അറിയാതെ സംശയിച്ചുപോകുന്നു.. അവള്‍ എന്റെതാനെന്നു ഞാന്‍ പറഞ്ഞുപടിപ്പിച്ച എന്റെ മനസ്സിനെ  തിരുത്താന്‍ ഇനി എനിക്ക് ഏറെ സമയം വേണ്ടിവരും.. ആ സമയമത്രയും നൊമ്പരങ്ങള്‍ മാത്രമായിരിക്കും എനിക്ക് കൂട്ട്... തീര്‍ച്ച.....

Thursday, 13 March 2014

സ്വപ്നം

                    
    വേദി ഗുരുവായൂര്‍ അമ്പലത്തിലെ കതിര്‍മണ്ഡപങ്ങളില്‍ ഒന്ന്.. ചുറ്റും നിറഞ്ഞു നില്‍കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. കതിര്‍മണ്ഡപത്തില്‍ തെളിഞ്ഞു കത്തുന്ന നിലവിളക്കിനു മുന്‍പില്‍ കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു ഞാന്‍ ഇരിക്കുന്നു... തൊട്ടടുത്ത്‌ അവളും.. നാദസ്വര മേളങ്ങള്‍ മുഴങ്ങാന്‍ തുടങ്ങി..അങ്ങനെ ഞാന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി.. ചുറ്റും കൂടിനിന്നവര്‍ പൂക്കള്‍ വിതറി ഞങ്ങളെ ആശിര്‍വദിച്ചു.. അവളുടെ കയ്യുംപിടിച്ച് കതിര്‍മണ്ഡപത്തെ വലംവയ്ക്കാന്‍ ഞാന്‍ എണീറ്റു നടന്നു.... ദേ കിടക്കുന്നു കട്ടിലില്‍ നിന്ന് നടുവുംകുത്തി താഴെ...

    ഹൊ....!! ഇതും വെറും സ്വപ്നമായിരുന്നോ?? ഇന്നേക്ക് എനിക്കിത് നാലാമത്തെ കല്യാണമാണ്.. വധു ഒന്നുതന്നെ.. സന്ദര്‍ഭങ്ങള്‍ മാത്രം മാറും.. ഒപ്പം വീഴ്ചയുടെ കാഠിന്യവും..ഇന്നിപ്പോ നടുവിന് നന്നായി പറ്റിയിട്ടുണ്ട് തോന്നുന്നു.. അയ്യോ... എണീക്കാന്‍ മേല... ഒരു ജോലി കിട്ടിയ അന്നുമുതല്‍ തുടങ്ങിയതാണ്‌ കല്യാണം കഴിക്കാനുള്ള പൂതി..പക്ഷെ വീട്ടുകാര്‍ക്ക് ഞാനിപ്പോഴും "മുട്ടയില്‍ നിന്ന് വിരിഞ്ഞിട്ടില്ല" പോലും.. എന്ത് ചെയ്യാനാ..!! അധികം നിര്‍ബന്ധിക്കാന്‍ പറ്റുവോ..!!! നാണക്കേടല്ലേ... കണ്ണാടിക്കു മുന്നില്‍ ചെന്നുനിന്നു പതിവ് ശൈലി തുടര്‍ന്നു... "ഓ.. മീശ ഒന്നൂടെ കട്ടി വച്ചിട്ടുണ്ട്..".. ഇപ്പൊ കണ്ടാല്‍ ഇത്തിരി മച്യുരിറ്റി ഒക്കെ തോന്നും...ഇതൊന്നും എനിക്ക് മാത്രം തോന്നിയിട്ട് ഒരു കാര്യവുമില്ലല്ലോ... "പോയി കെട്ടെടാ ചെറുക്കാ.,,,,..". കണ്ണാടിയിലെ എന്റെ രൂപം എന്നോടായി പറയുന്നു....

    എന്നോടൊപ്പം പഠിച്ച എത്രയോ ചെക്കന്‍മാര്‍ പെണ്ണുകെട്ടിയിരിക്കുന്നു ഇതിനകം.. അതും "തെരാപാര" നടക്കുന്നവര്‍.. അങ്ങനെ വച്ച് നോക്കുമ്പോ ഞാന്‍ എന്തുകൊണ്ടും പരംയോഗ്യനല്ലേ..!!! ജോലിക്ക് ജോലി, അത്യാവശ്യത്തിനു സൌന്ദര്യം.... "ഹൊ.. എനിക്ക് വയ്യ എന്നെക്കൊണ്ട്...."....  പക്ഷെ പറഞ്ഞിട്ടെന്തു കാര്യം... 27 വയസ്സ് കഴിയാതെ "ക" എന്നൊരക്ഷരം മിണ്ടിപ്പോകരുതെന്നാ അച്ഛന്റെ ആജ്ഞ.. അച്ഛനറിയില്ലല്ലോ, കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കുന്ന ഒരു യുവാവിന്‍റെ വേദന....

    പെണ്ണുകെട്ടിയാലും ഇല്ലെങ്കിലും ഈ സ്വപ്നം കാണല്‍ ഇനി ശരിയാവില്ല... ഈ പോക്ക് പോകുവാണേല്‍ എന്റെ ശരീരം ഉടയാന്‍ അധികം ദിവസം വേണ്ടി വരില്ല... അല്ലെങ്കില്‍ "കിടപ്പ്" നിലത്തേക്ക് മാറേണ്ടി വരും... അതാവുമ്പോ കതിര്‍മണ്ഡപത്തെ വലംവയ്ക്കാന്‍ "എണീറ്റു" നടന്നാലും ശരീരത്തിന് ചതവൊന്നും പറ്റത്തില്ലല്ലോ.. "ഉയ്യോ.. നടുവിന് ശരിക്കും പണി കിട്ടീന്നാ തോന്നുന്നെ..".. ഒരു കല്യാണം വരുത്തിവച്ച വിനയേ.....!!

    ഇന്നിപ്പോ ഗുരുവായൂരമ്പലമല്ലേ.. രണ്ടു ദിവസം മുന്‍പ് "വധൂഗൃഹം" ആയിരുന്നു വിവാഹവേദി. അതിനുമുന്‍പ്‌ നാട്ടിലെ "കുന്നുമ്മല്‍" ഭഗവതി ക്ഷേത്രം, പിന്നെ രജിസ്റ്റര്‍ ഓഫീസില്‍ രജിസ്റ്റര്‍ മാരേജ്.. ഇതൊക്കെയായിരുന്നു പലപല വിവാഹവേദികള്‍... കട്ടിലില്‍ നിന്നുള്ള വീഴ്ച ഒഴിവായത് രജിസ്റ്റര്‍ മാരെജിനു മാത്രം.. "ഒളിച്ചോട്ടത്തിന്" നന്ദി...  വധു എല്ലായ്പ്പോഴും അവള് തന്നെ.. എന്റെ പ്രിയപ്പെട്ട "അവള്‍"....അവള്‍ടെ പേര് ഞാന്‍ പറയാതെ പറഞ്ഞരിക്കുന്നു.. പിടികിട്ടുന്നവര്‍ക്ക് പിടികിട്ടട്ടെ.... ചിലപ്പോ ഈ കല്യാണം നേര്‍വഴിക്കു നടക്കില്ല (വല്ലതും നടക്കുവാണേല്‍ ഉള്ള കാര്യമാണ് ട്ടോ).. അതുകൊണ്ടാവാം സ്വപ്നഭഗവാന്‍ "ഒളിച്ചോട്ടവും രജിസ്റ്റര്‍ മാരേജും" കൂടെ എന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം തുന്നിചേര്‍ത്തത്..

    താഴെ നിലത്താണ് കിടന്നിരുന്നതെങ്കില്‍ കതിര്‍മണ്ഡപം ചുറ്റലും, പപ്പടം പഴം പായസം കൂട്ടി ഊണും കൂടെ കഴിക്കാമായിരുന്നു.. ഇതിപ്പോ ഒന്നും നടന്നതുമില്ല, നടുവ് ഉളുക്കിയത് മിച്ചവും.. ഹാ.. സ്വപ്നത്തിലെങ്കിലും താലി കെട്ടാനുള്ള ഭാഗ്യം നീയെനിക്ക് തന്നല്ലോ ഭഗവാനേ... നീണ്ട നാലഞ്ചു വര്‍ഷം കൂടെ തള്ളിനീക്കിയേ മതിയാവൂ ഇവരുടെ മനസ്സലിയാന്‍... ഹം.... ദേ. സമയം 5.30 ആകാന്‍ പോകുന്നു,.. നിങ്ങളോട് വര്‍ത്താനം പറഞ്ഞോണ്ടിരുന്നാല്‍ ഓഫീസിലെത്താന്‍ വൈകും.. മാഷിന്റെ വായിലുള്ളത് മുഴുവന്‍ ഞാന്‍ കേള്‍ക്കേണ്ടിവരും... പോയി റെഡിയാവട്ടെ.. വീണ്ടും കാണാം.. :)
                                                   

                                                                                   

Sunday, 2 March 2014

നിയോഗം

                            നിയോഗം

     നെല്‍വയലുകളാല്‍ ചുറ്റപെട്ട നാട്ടിന്‍പുറത്തുകൂടെയുള്ള  കല്ലും കുണ്ടും നിറഞ്ഞ റോഡിലൂടെ ഓട്ടോ ഓടിക്കൊണ്ടിരുന്നു. അകത്തു ഞാനും ശശിയേട്ടനും. ശശിയേട്ടന്‍ ഒരു കല്യാണ ബ്രോക്കര്‍ ആണ്. ഇത് എന്റെ ആദ്യത്തെ പെണ്ണുകാണല്‍ യാത്രയും. പെണ്ണിനേയും പെണ്‍വീട്ടുകാരെയും കുറിച്ച് ശശിയേട്ടന്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. റോഡിന്‍റെ മഹത്വം മൂലമുള്ള ഓട്ടോയുടെ കുലുക്കത്തോടൊപ്പം ശശിയേട്ടന്റെ ഈ "വാക്പയറ്റ്" കൂടെ സഹിക്കുക എന്നത് ഇത്തിരി ദുസ്സഹമായി അനുഭവപെട്ടു എനിക്ക്.

     ഇതുവരെ മുണ്ടുടുത്ത് ശീലമില്ലാത്ത ഞാന്‍ ഇന്ന് വേഷം മുണ്ടും ഷര്‍ട്ടും ആക്കി.. കാണുമ്പോള്‍ ഒരു മതിപ്പ് തോന്നികോട്ടെ പെണ്‍വീട്ടുകാര്‍ക്ക്... ഫെയര്‍ & ലാവലി മുഖത്ത് വാരിപ്പൂശിയിട്ടുണ്ട്. ഒരു കൂളിംഗ്‌ ഗ്ലാസ്‌ കൂടെ കിട്ടിയിരുന്നേല്‍ സംഗതി ഗംഭീരമായേനെ. പറ്റിയ ഒരെണ്ണം സമയത്തിന് സംഘടിപ്പിക്കാന്‍ കഴിയാത്തത് പെണ്‍വീട്ടുകാരുടെ ഭാഗ്യം..

     ഒരു പ്രശ്നമുണ്ട്, പെണ്‍വീടിലേക്കുള്ള വഴി ശശിയേട്ടന് അറിയില്ല. അതുകൊണ്ട് തന്നെ "അയാള്‍ കഥയെഴുതുകയാണ്" എന്ന സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ്‌ അനുസ്മരിപ്പിക്കും വിധമായിരുന്നു ഇതുവരെ ഞങ്ങളുടെ യാത്ര.. " നമുക്ക് ചോയിച്ചു ചോയിച്ചു പോകാം.... " മറ്റൊരു ബ്രോക്കര്‍ വഴിയാണ് ശശിയേട്ടന് ഈ പെണ്ണിനെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടുന്നത്. അതുകൊണ്ടാണ് പുള്ളിക്കാരന് വീട് അറിയാതെ പോയത്.. പെണ്ണിന്റെ അച്ഛനെ ശശിയേട്ടന്‍ ഇടയ്ക്കിടെ വിളിക്കുന്നുണ്ടായിരുന്നു.. " ഞങ്ങളിതാ അമ്പലത്തിന്റെ മുന്‍പിലെത്തി. ഇനിയെങ്ങോട്ടാ??? ".. തോട്ടടുത്ത വലതുവശത്തേക്കുള്ള റോഡിലേക്ക് കയറിക്കോളാന്‍ നിര്‍ദേശം കിട്ടി.. ആ റോഡില്‍ മൂന്നാമത്തെ വീട്..

     ഒരു ഞരക്കത്തോടെ ഓട്ടോ വീടിന്റെ ഗേറ്റിനു മുന്നില്‍ ചെന്നു നിന്നു... ഞങ്ങളെ പ്രതീക്ഷിചെന്നോണം  ഗേറ്റില്‍ നില്‍ക്കുവായിരുന്ന ഒരു തടിയന്‍ കൊമ്പന്‍ മീശക്കാരന്‍ ഞങ്ങള്‍ക്ക് ഗേറ്റ് തുറന്നു തന്നു... എന്റെ നാട്ടിലെ ബഡായി വീരന്‍ കേണല്‍ അമ്മാവനെയാണ് ഇയാളെ കണ്ടപ്പോള്‍ എനിക്ക് ഓര്മ വന്നത്.. "അല്ല, ഇനി ഇതെങ്ങാനായിരിക്കുമോ പെണ്ണിന്റെ അച്ഛന്‍???? എന്റെ ഭാവി അമ്മായിയച്ചന്‍???" ഹേയ്..  ആവാന്‍ വഴിയില്ല.. ഞാന്‍ എന്നെ തന്നെ സമാധാനിപ്പിച്ചു. മൃഗശാലയിലെ സിഹംകൂട്ടിലേക്ക് നോക്കുന്ന കാഴ്ച്ചകാരന്റെ കൌതുകത്തോടെ അയാള്‍ ഓട്ടോയ്ക്ക് അകത്തേക്ക് തുറിച്ചു നോക്കി.. എന്റെ മുഖം കണ്ടതും അങ്ങേര്‍ക്കു ഒരു പുച്ഛഭാവം.. " ഓ,, ഇവനാണോ ചെക്കന്‍!!!!" അയാളുടെ മനസ്സ് ഞാന്‍ മുഖത്ത് വായിച്ചു.. "പണ്ടാരം.. എന്റെ ആത്മവിശ്വാസം ചോര്‍ത്താനായാണോ ഇയാളെ ഇവിടെ നിര്‍ത്തിയത്?? ആദ്യ പെണ്ണുകാണല്‍ തന്നെ കൊളമാകുമോ??" വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസന്റെ പെണ്ണുകാണല്‍ ചടങ്ങ് എന്റെ മനസ്സിലേക്ക് ഓടിയെത്തി... " ഓ.. ഇതിനിപ്പോ എന്തായിത്ര പേടിക്കാന്‍..!! ഇത് വെറും പെണ്ണുകാണല്‍ മാത്രമല്ലേ!!! ധൈര്യമായിരിക്കെടാ മോനെ.." എന്നെ ഞാന്‍ തന്നെ സമാധാനിപ്പിച്ചു. വേറെയാരുമില്ലല്ലോ സമാധാനിപ്പിക്കാന്‍....

     ഇതിനിടയില്‍ ഓട്ടോ ഗേറ്റ് കടന്നു മുറ്റത്തെത്തിയിരുന്നു. "ഇറങ്ങുന്നില്ലേ??". നോക്കെത്താദൂരത്ത് കണ്ണുംനട്ട് ചിന്താമാഗ്നനായിരിക്കുന്ന എന്‍റെ തോളില്‍ തട്ടി ശശിയേട്ടന്‍ ചോദിച്ചു. "പെണ്ണിന്റെ വീടെത്തി."  നാണം നിറഞ്ഞ ഒരു ചെറുചിരിയോടെ ഞാന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ പുതിയൊരു ശങ്ക.. "ഇടത്‌ ഓര്‍ വലത് ??" ഏതു കാലുവച്ചിറങ്ങണം??
ഹാ.. ഒരു നല്ലകാര്യത്തിനല്ലേ, വലതുകാല്‍ തന്നെ ആയികൊട്ടെ.. ഇടതുപക്ഷ ചിന്താഗതിക്കാരനായ ഞാന്‍ വലതുകാല്‍ വച്ചിറങ്ങുന്നത് പാര്‍ട്ടി തത്വങ്ങള്‍ക്ക് എതിരാണോ??
"ഇറങ്ങു മോനെ.. ".. ഒരു കാലും ഓട്ടോയ്ക്ക് വെളിയിലെക്കിട്ടു ശങ്കിച്ച് നില്‍ക്കുന്ന എന്നെ തെല്ലൊന്നു പുറത്തേക്കു തള്ളിക്കൊണ്ട് ശശിയേട്ടന്‍ പറഞ്ഞു. അങ്ങനെ ആദ്യമായി വലതു കാല്‍ വച്ച് ഞാന്‍ ആ വീട്ടുമുറ്റത്ത്‌ കാലുകുത്തി. ആംസ്ട്രോന്ഗ് ചന്ദ്രനില്‍ കാലുകുത്തിയെന്നപോലെ...

     ഉടുത്തു പരിചയമില്ലാത്തതിനാല്‍ അഴിഞ്ഞുതുടങ്ങിയ മുണ്ട് ഒരുവിധം മുറുക്കിയുടുത്തു ഞാന്‍ വീടിനു ചുറ്റും ഷൂട്ടിംഗ് തുടങ്ങി, എന്റെ കണ്ണുകള്‍കൊണ്ട്. ഹം.... വീട് വല്ല്യ കുഴപ്പമില്ല..  അത്യാവശ്യം വല്ല്യ വീടാണ്.. ചുറ്റിനും നിരന്നു കിടക്കുന്ന വിശാലമായ തൊടിയിലേക്ക്‌ എന്റെ ക്യാമറ ഞാന്‍ തിരിച്ചു... "ഇതൊക്കെ അമ്മായിയച്ചന്റെതു തന്നെയാണോ ആവോ!!! ആയിരിക്കണേ ഗുരുവായുരപ്പാ....".. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍... 
    
     ഒരുപാടു കഥാപാത്രങ്ങള്‍ വീടിനുമുന്നിലും കൊലായിലുമായി നിരന്നുനില്‍പ്പുണ്ട്. എല്ലാവരുടെയും കന്നുകാന്‍ എന്നിലേക്ക്‌ തന്നെ. "ഒരു പെണ്ണുകാണലിനു ഇത്രയും ആള്‍കാരൊക്കെ ഉണ്ടാവ്വോ??. ആര്‍ക്കറിയാം!!.". ഇതിപ്പോ എന്റെ ആദ്യത്തെ അല്ലേ!!..സസിയെട്ടനോട് ചോദിക്കാമെന്നു വച്ചാല്‍ നാണക്കേടല്ലേ!!!".. സിനിമയില്‍ കണ്ടിട്ടുള്ള പെണ്ണുകാണല്‍ രങ്ങള്‍ മാത്രമാണ് എനിക്ക് ആകെ ഈ രംഗത്തുള്ള അനുഭവപരിചയം..മനസ്സിലൂടെ ഇത്തരം ചിന്തകള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ആരോ എന്റെ കൈക്കു കേറിപ്പിടിച്ചു. "ഓ., കേറി പിടിച്ചതല്ല.. shake-hand തന്നതാണ്."..ഇതാണ് പെണ്ണിന്റെ അച്ഛന്‍ എന്ന് ശശിയേട്ടന്‍ അയാളെ പരിചയപ്പെടുത്തി. "close-upന്‍റെ പരസ്യത്തിലെന്നോണം ചിരിച്ചു നില്‍കുന്ന അയാളുടെ മുഖത്തേക്കു നോക്കി ഞാനും ചിരിച്ചെന്നു വരുത്തി.. "വരുത്താ"നേ കഴിയൂ.. കാരണം ടെന്‍ഷന്‍ ഉള്ളില്‍ കിടന്നു പണിതുടങ്ങിയിരിക്കുന്നു..

     തുറിച്ചു നോക്കുന്ന കണ്ണുകള്‍ക്കിടയിലൂടെ ഒരു നായക പരിവേഷത്തില്‍ ഞാന്‍ വീടിനകത്തേക്ക് കയറാന്‍ തുടങ്ങി. slow motion നടത്തവും ഒരു entry music കൂടെയുണ്ടെങ്കില്‍ സംഗതി ഒന്നൂടെ ഉഷാറായേനെ..ചുറ്റും ക്യാമറകണ്ണുകളും ആരാധകവൃന്ദവും നിറഞ്ഞ red-carpet നടത്തമാണ്എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്.

     അങ്ങനെ "പെണ്ണുകാണല്‍" എന്ന reality showയുടെ ഒന്നാം ഘട്ടം ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ബാക്കി ഭാഗം വീടിനകത്ത് വച്ചാണ്, ഗ്രാന്‍ഡ്‌ ഫിനാലെ.... നിറയെ പലഹാരങ്ങള്‍ നിറച്ച ഒരു മേശയ്ക്കു ചുറ്റും ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. എന്റെ പ്രിയപ്പെട്ട "ജിലേബി"യും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.. എന്നെ നോക്കി കണ്ണിറുക്കുന്ന അവനെ കണ്ടില്ലെന്നു നടിക്കയെ ഇപ്പൊ രക്ഷയുള്ളൂ. കാരണം "ചായ കൊണ്ടുവരല്‍" എന്ന ചടങ്ങ്കൂടെ കഴിഞ്ഞെങ്കില്‍ മാത്രമേ എനിക്ക് അവനെ ഒന്ന് സ്നേഹിക്കാന്‍ പറ്റൂ.... നായക കഥാപാത്രത്തെ പരിചയപ്പെടാന്‍ നായികയുടെ ബന്ധുക്കള്‍ ഓരോരുത്തരായി വന്നു തുടങ്ങി.. പെണ്ണിന്റെ അച്ഛന്‍,.. അല്ല.. എന്റെ അമ്മായിയച്ചന്‍, അവരെ വിസ്തരിച്ചു എനിക്കു പരിചയപ്പെടുത്തി.. പരിചയപ്പെടല്‍ കഴിഞ്ഞപോഴേക്കും ഓരോരുത്തരോടും ചിര്ച്ചു എന്റെ വാ വേദനിച്ചു തുടങ്ങിയിരുന്നു. "പണ്ടാരം.. ഇത് വല്ലാത്തൊരു ഏര്‍പ്പാട് തന്നെ..".. എത്രയുംവേഗം ഇതിന്റെയുള്ളില്‍ നിന്നും ഒന്നു പുറത്തിറങ്ങിയാല്‍മതിയായിരുന്നു എന്നു മാത്രമായിരുന്നു അപ്പോഴെന്റെ ചിന്ത.

      "സൌഭാഗ്യവതീ.... എന്നാല്‍പ്പിന്നെ പെണ്ണിനെ വിളിച്ചോളൂ."..... ഒരു dts സൗണ്ടില്‍ അമ്മായിയച്ചന്‍ എന്റെ അമ്മായിയമ്മയോടു പറഞ്ഞു. ഹും... പെണ്ണു വരട്ടെ.... അതിനാണല്ലോ ഞാനും കാത്തിരിക്കുന്നത്... "കാര്യങ്ങളൊക്കെ ശശീന്ദ്രന്‍ വീട്ടുകാരോട് പറഞ്ഞിട്ടുണ്ടല്ലോ അല്ലേ??" ശശിയേട്ടനോടായ് പെണ്ണിന്‍റെ അച്ഛന്‍ ചോദിച്ചു. എല്ലാം "ok"യാണ് എന്നാ മട്ടില്‍ പതിവ് ശൈലിയില്‍ ശശിയേട്ടന്‍ തലകുലുക്കി.. അതിനുമാത്രം ഒന്നും പറഞ്ഞില്ലല്ലോ ഇയാള്‍ എന്നു മനസ്സില്‍ പിറുപിറുത്തുകൊണ്ട് ഞാന്‍ ശശിയേട്ടനെ ഒന്നുതറപ്പിച്ചു നോക്കി. വീടിന്റെ മേല്‍ക്കൂരയുടെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന എന്നെ ചെറുതായി നുള്ളിക്കൊണ്ട് ശശിയേട്ടന്‍ ചെവിയില്‍ കുശുകുശുത്തു.. "ഡാ.. പെണ്ണു വരുന്നു.."... "ഹെന്റമ്മോ".. എന്റെ ഉള്ളൊന്നു കാളി..

      മുന്നില്‍ അമ്മായിയമ്മ, പിന്നില്‍ ചായകപ്പുകള്‍ നിറച്ച ട്രേയും പിടിച്ചു അവളും ആ സ്വീകരണമുറിയിലേക്ക് പതുക്കെ കാലെടുത്തുവച്ചു.. ശാലീന സൗന്ദര്യത്തിന്റെ ഉത്തമോദാഹരണമാണ്‌ ഇവള്‍. ഇളം നിറം..വട്ടമുഖം, ഇടുപ്പുവരെ  നീളുന്ന കാര്‍ക്കൂന്തല്‍നിര... ആദ്യകാഴ്ചയില്‍ തന്നെ നായികയെ നായകനു ബോധിച്ചു. അവള്‍ വച്ചുനീട്ടിയ ട്രേയില്‍നിന്നും ചായകപ്പു എടുക്കുമ്പോള്‍ അതുവരെയില്ലാത്തൊരു വിറയല്‍ എന്റെ കൈകള്‍ക്കനുഭവപെട്ടു.. "നാശം.. ഈ കൈ എന്നെ നാണംകെടുത്തുമോ??.. അടങ്ങിയിരി കയ്യേ..!!!!".. ഒരു വിടാം തൂവിപ്പോവാതെ ചായ ഗ്ലാസ്സെടുത്ത് ഞാന്‍ അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു.. നാണം കൊണ്ടെന്നോണം ഒരു മന്ദഹാസം തന്നു തന്നില്ല എന്ന മട്ടില്‍ അവള്‍ മുഖം തിരിച്ചു പോയ്കളഞ്ഞു.. സിനിമയില്‍ ഞാന്‍ കണ്ട പെണ്ണുകാണല്‍ സീനിലെ നായികമാരും ഇങ്ങനെ തന്നെയാ... നാണക്കാരികള്‍...

       ഞാന്‍ പ്രതീക്ഷിച്ചിരുന്ന ആ ഡയലോഗ് ഉയരാന്‍ അധികസമയം കാത്തിരിക്കേണ്ടി വന്നില്ല. "എന്നാപ്പിന്നെ പെണ്ണിനേം ചെക്കനേം കുറച്ചുനേരം സ്വൈര്യമായി വിടാം അല്ലെ??".. ഇപ്പ്രാവശ്യം ശശിയേട്ടനാണ് നായകന്‍റെ റൊമാന്‍സ് സീനിനു അവസരമൊരുകി ഈ സംഭാഷണം തൊടുത്തുവിട്ടത്.. "ആയികൊട്ടെ" എന്നോണം എല്ലാരും തലകുലുക്കി.. കൂട്ടത്തില്‍ ഞാനും കുലുക്കി, ഒരു രസത്തിന്... ഒരു മുറി ചൂണ്ടിക്കാട്ടി അമ്മായിയമ്മ എന്നോടായ് പറഞ്ഞു " അവള്‍ ആ മുറിയിലുണ്ട്. അങ്ങോട്ട്‌ ചെന്നോളൂ.."...

അമ്മായിയമ്മ പറഞ്ഞ "ആ മുറി"യിലേക്ക് ചോര്‍ന്നുപോയ ആത്മവിശ്വാസം തിരിച്ചു തരണേ എന്ന് സകല ദൈവങ്ങളോടും പ്രാര്‍ഥിച്ചു ഞാന്‍ പ്രവേശിച്ചു. മുറിയുടെ ഒരു കോണിലുള്ള ജനലരികില്‍ ജനല്‍ക്കമ്പിയെ തോണ്ടിപ്പറിച്ചുകൊണ്ട് അവള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. പതിയെ നടന്നു, ഞാന്‍ മുറിക്കകത്തെ ആ കട്ടിലില്‍ ചെന്നിരുന്നു... മണിച്ചിത്രത്താഴിലെ "നാഗവല്ലി"യുടെ മുറി തുറക്കുമ്പോഴുള്ള ശബ്ദമെന്നോണം കട്ടിലൊന്നു ഞെരുങ്ങി. "ദൈവമേ... എല്ലാംകൂടെ ഇടിഞ്ഞുപൊളിഞ്ഞു വീണോ??".. എന്റെയോ കട്ടിലിന്റെയോ ഭാഗ്യമെന്നറിയില്ല, ഒന്നും സംഭവിച്ചില്ല.. ശബ്ദം കെട്ടു തിരിഞ്ഞുനോക്കി എന്നെനോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന അവളോട്‌ ഒരു  വളിച്ച ചിരിയോടെ ഞാന്‍ ചോദിച്ചു.. "കട്ടില്‍ പാഴയതാണല്ലേ??"... ഉത്തരം അവളൊരു പുഞ്ഞിരിയിലൊതുക്കി..

     ഇനിയിപ്പോ ഇവളോട്‌ എന്തുചോദികണമെന്നറിയാതെ "google search"ല്‍ എന്നോണം ഞാനെന്റ മനസ്സിന്റെ "search box"ല്‍ ചോദ്യങ്ങള്‍ക്കായി പരതിക്കൊണ്ടിരുന്നു. അവസാനം സ്ഥിരം പെണ്ണുകാണല്‍ ചോദ്യം തന്നെ പുറത്തുവന്നു.. "എന്താ കുട്ടീടെ പേര്??"... "സുചിത്ര" എന്നറിഞ്ഞുകൊണ്ടു തന്നെ എന്തെങ്കിലും ചോദിക്കണമെല്ലോ എന്ന് കരുതി ഞാന്‍ ചോദിച്ചു.. ഉത്തരമായ് പുഞ്ചിരി നിറഞ്ഞ മുഖം വീണ്ടും അവളെനിക്കു സമ്മാനിച്ചു.. "എവിടെയാ പഠിച്ചതൊക്കെ??"..എന്റെ അടുത്ത ചോദ്യ ശരം അവള്‍ക്കു നേരെ ഞാന്‍ തൊടുത്തുവിട്ടു. മറുപടിയായ്  അവള്‍ പറഞ്ഞ.. അല്ല.. അവള്‍  കാണിച്ച ആന്‍ഗ്യഭാഷ എന്നെ അടിമുടിയുലച്ചു.. ഒരു നിമിഷനേരത്തേക്ക് ഞാന്‍ നിശ്ചലനായി നിന്നുപോയി.. അവള്‍ "ഊമ"യാണ്. അവള്‍ക്കു സംസാരിക്കാനുള്ള ശേഷി സൃഷ്ടാവ് കൊടുത്തില്ല.. അതുവരെയുണ്ടായിരുന്ന മാനസികാവസ്ഥയില്‍നിന്നും ഞാന്‍ പറയാന്‍വയ്യാത്തൊരു മാനസികനിലയിലേക്ക് മാറിയിരിക്കുന്നു..." എന്തേ ശശിയേട്ടന്‍ എന്നോടിതിനെക്കുറിച്ചു ഒന്നും പറയാതിരുന്നത്??.. എന്തേ ഒരു സൂചനപോലും തന്നില്ല!!!!"...

         നിറകണ്ണുകളോടെ എന്നെ നോക്കിയിരിക്കുന്ന അവളെ അഭിമുഖീകരിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.. "എന്റെ ഹൃദയം നിലയ്ക്കാന്‍ പോകുവാണോ??"...  തരിച്ചു നില്‍ക്കുന്ന എന്നെ നോക്കി അവള്‍ ആന്‍ഗ്യഭാഷ തുടര്‍ന്നു.. അവള്‍ക്കിത് 9ആമത്തെ വിവാഹാലോചനയാണ്.. ഇതുവരെ വന്നവരെല്ലാം, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വിദ്യാസമ്പന്നര്‍.. ഈയൊരു "കുറവ്" കാരണം എല്ലാരും അവസാനനിമിഷം ഇവളെ കയ്യൊഴിഞ്ഞു.. "കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടല്ലോ" എന്ന അമ്മയിയച്ചന്റെ നേരത്തെയുള്ള ചോദ്യത്തിന്റെ അര്‍ഥം ഇപ്പൊ എനിക്ക് വ്യക്തമായി. ഒക്കെ അറിഞ്ഞിട്ടാണ് ഞാനും ഇവളെ കാണാന്‍ വന്നത് എന്നാണ് അവലടക്കം എല്ലാരുടെയും ധാരണ.

        സുചിത്രയ്ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ട്. ഒപ്പം ഒരു private firm'ല്‍ ജോലിയും..  കുടുംബ പാശ്ചാതലവും തീരെ മോശമല്ല, പാരമ്പര്യത്തിന്റെ കാര്യത്തിലായാലും, സമ്പത്തിന്റെ കാര്യത്തിലായാലും.. എന്നിട്ടും തനിക്കായ്‌ ദൈവം നല്‍കിയ ഈയൊരു ചെറിയ വൈകല്യത്തിന്റെ പേരില്‍ നല്ലൊരു ജീവിതം കിട്ടാന്‍ അര്‍ഹതയില്ലത്തവളാണോ ഈ കുട്ടി??.. വിദ്യാസമ്പന്നതയുടെ കാര്യത്തില്‍ വീമ്പും പറഞ്ഞു നടക്കുന്ന കേരളത്തിലെ യുവസമൂഹത്തിലെ "അവന്മാര്‍" എന്തേ ഇവളെ തള്ളിക്കളയുന്നു??.. ഇതാണോ ഇവരുടെയൊക്കെ വിദ്യ എന്ന അറിവ്??....

       ഇതുവരെ തന്നെ വന്നുകണ്ട ചെക്കന്മാരെപ്പോലെ എന്നിലും അവള്‍ പ്രതീക്ഷയര്‍പ്പിക്കുന്നില്ല എന്ന് അവളുടെ തിളക്കമറ്റ മുഖം എന്നോട് പറയാതെ പറയുന്നുണ്ടായിരുന്നു. അധികസമയം അവിടെ നില്‍ക്കാതെ "പോവുകയാണ്" എന്ന് അവളോട്‌ ആന്‍ഗ്യം കാണിച്ചു ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങി. പിന്നീടുള്ള കുറച്ചു നിമിഷങ്ങള്‍ തികച്ചും യാന്ത്രികമായെന്നോണം ആ വീട്ടില്‍ കഴിച്ചുകൂട്ടിയ ഞാന്‍ ശശിയെട്ടനെയും വിളിച്ചു അവിടെനിന്നും പടിയിറങ്ങി.. "മറുപടി ഞാന്‍ ഫോണിലൂടെ അറിയിക്കാം".. എനന്നൊക്കെ ശശിയേട്ടന്‍ പെണ്ണിന്റെ അച്ഛനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.. തിരിച്ചുള്ള യാത്രയില്‍ ഞാന്‍ ആകെ മൂകനായിരുന്നു.. അവളുടെ നിഷ്കളങ്കവും ദു:ഖസാന്ദ്രവുമായ മുഖം എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോകുന്നില്ല.. എന്നില്‍നിന്നും ആ സത്യം മറച്ചുവച്ച ശശിയെട്ടനോട് എനിക്കപ്പോള്‍ ഒട്ടും ദേഷ്യം തോന്നിയില്ല.. പകരം ദൈവനിശ്ചയമെന്നോണം  എന്നെ അവളിലേക്കെത്തിക്കാന്‍ നിമിത്തമായ അയാളോട് മനസ്സില്‍ ഒരായിരം തവണ ഞാന്‍ നന്ദി പറഞ്ഞു... "അതെ.. എനിക്കായ് ദൈവം കാണിച്ചു തന്ന പെണ്ണാണിവള്‍..".. നിശബ്ദതയുടെ ലോകത്ത്ജീവിക്കുന്ന  അവള്‍ക്കു ഒരു ജീവിതം കൊടുക്കാന്‍ നിയോഗിക്കപെട്ടവനാണ് ഈയുള്ളവന്‍..."...
 
       ഒടുവില്‍ മൊബൈല്‍ഫോണ്‍ എന്നാ ശബ്ദ കോലാഹലങ്ങളില്ലാതെ, കത്തുകളിലൂടെ പ്രണയം കൈമാറിയ കുറച്ചു മാസങ്ങള്‍ക്കു ശേഷം, അവളെ എന്റെ പെണ്ണായ് എന്റെ വീട്ടിലേക്കു കൈപിടിച്ചുകയറ്റുമ്പോള്‍ ഉള്ളില്‍ നിന്നും ആരോ എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു "മകനെ.. നീ ചെയ്തതാണ് ശരിയെന്ന്.."... വലതുകാല്‍ വച്ച് നിലവിളക്കും കയ്യിലേന്തി വീടിനകത്തേക്ക് നടന്നുപോകുന്ന അവളെയും നോക്കി ഞാന്‍ നിന്നു.. എന്റെ നിയോഗം പൂര്‍ത്തിയാക്കപ്പെട്ടത്തിന്റെ കൃതക്ജ്ഞതയോടെ.......      

അലോസരങ്ങളുടെ ശനിയാഴ്ച

                     അലോസരങ്ങളുടെ ശനിയാഴ്ച

  പതിവുപോലെ ഇന്നും 5.30ന് അലാറത്തിന്റെ മണിയടി ശബ്ദം കേട്ടു ഞാന്‍ ഉണര്‍ന്നു. ആകെയൊരു അസ്വസ്ഥത.. മനസ്സ്  അശാന്തമായിരിക്കുന്നു. അധികം വൈകാതെ, 6 മണിയായപ്പോഴേക്കും, വീട്ടില്‍നിന്നിറങ്ങി. ഓഫീസിലേക്ക്..

  ബൈക്കിനടുതെത്തി, കിക്കര്‍ അടിച്ചിട്ടും അടിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ട്‌ ആവണില്ല.. ഇന്നത്തെ എന്റെ അപശകുനങ്ങള്‍ക്ക് ഇവിടെ തുടക്കമാവുന്നു..കിക്കറിന്മേല്‍ നിര്‍ത്താതെയുള്ള പരിശ്രമം മൂലം ഒടുവില്‍ ബൈക്കിന്‍റെ മനസലിഞ്ഞു.. വണ്ടി സ്റ്റാര്‍ട്ട്‌ ആയി.. ഗേറ്റ് കടന്നു മുന്നോട്ടു പോകുമ്പോള്‍ മനസ്സില്‍ പ്രാര്‍ഥിച്ചു.. "ദൈവമേ.. എന്നത്തേയും പോലെ, ഇന്നും നീ തന്നെ എനിക്ക് തുണയാകണമേ.. ആപത്തൊന്നും കൂടാതെ ഓഫീസില്‍ എത്തിക്കേണമേ.." ഇന്നത്തെ യാത്രയ്ക്ക് ഇവിടെ തുടങ്ങുന്നു.. ഞാന്‍ കുറ്റ്യാടിയിലെത്തി, കോഴിക്കോട് റോഡിലേക്ക് കയറാന്‍ തുടങ്ങിയപ്പോ എതിരെ വന്ന ഒരു ഓട്ടോയുമായി ഇന്ജോടിന്ജ് വ്യത്യാസത്തില്‍ ഇടിക്കാതെ രക്ഷപെട്ടു. ഇന്നത്തെ രണ്ടാമത്തെ കാലക്കേട്‌....

  "എന്റെ ആയുസ്സടുത്തോ??" ഈശ്വരനോടെന്നോണം ഞാന്‍ മനസ്സില്‍ ചോദിച്ചു.. പതിവിലും കുറഞ്ഞ വേഗതയിലായി പിന്നീടുള്ള യാത്ര.. മനസ്സില്‍ എന്തോ ഒരു പേടി കടന്നുകൂടിയിരിക്കുന്നു.. ഇന്നത്തെ ദിവസം എന്തെങ്കിലുമൊക്കെ അരുതാത്തത് നടക്കുമെന്ന് മനസ്സ് വല്ലാതെ ഭയക്കുന്നതു പോലെ..

  ബൈക്കിനോടൊപ്പം എന്റെ ചിന്തകളും സഞ്ചാരം തുടര്‍ന്നുകൊണ്ടിരിക്കെ,പലേരി എത്താന്‍ നേരം,  ബൈക്കിനു കുറുകെ ഒരു പൂച്ച ചാടി..  എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുമ്പേ ആ തൂവെള്ള പൂച്ചയെയും ചതച്ചരച്ചു ബൈക്ക് മുന്നോട്ടു നീങ്ങികഴിഞ്ഞിരുന്നു.
ഞാന്‍ തിരിഞ്ഞുനോക്കിയില്ല, മനസ്സ് ആ ദാരുണ ദൃശ്യം കാണാനുള്ള ശക്തി എനിക്ക് നല്‍കിയില്ല.. അറിയാതെയെങ്കിലും ഞാന്‍ ഒരു കൊലപാതകി ആയിരിക്കുന്നു. ഏതോ ഒരു കുടുംബത്തിലെ ഗൃഹനാഥന്‍ അല്ലെങ്കില്‍ ഗൃഹനാഥ അതുമല്ലെങ്കില്‍ മക്കളില്‍ ഒരാളിനെയാണ് ഇത്തിരിമുമ്പ് ഞാന്‍ ചതച്ചരച്ചത്.. ആ പൂച്ചയുടെ സ്ഥാനത്ത് ഒരു മനുഷ്യനാണെങ്കില്‍??? എന്റെ  മനസ്സില്‍ സംഖര്‍ഷഭരിതമായൊരു അന്തരീക്ഷം തെളിഞ്ഞു വന്നു.. ചിന്തിക്കാന്‍ കൂടെ വയ്യ അത്തരമൊരു അവസ്ഥ.. പക്ഷെ, മനുഷ്യനായാലും, പൂച്ചയായാലും ജീവന്റെ വില തുല്യമാണ്..ജീവിക്കാനുള്ള അവകാശം ഒരേപോലെയാണല്ലോ ജീവികള്‍ക്കെല്ലാം... "ദ്രോഹി, ശ്രദ്ധയില്ലാത്തവന്‍" കുത്തുവാക്കുകള്‍കൊണ്ട് എന്നെ ഞാന്‍ തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. "പൂച്ചയെ കൊന്നാല്‍ പാപം കിട്ടും" എന്ന അമ്മയുടെ വാക്കുകള്‍ എന്റെ മനസ്സിനെ അപ്പോള്‍ ആലോസരപ്പെടുത്തിക്കൊണ്ടിരുന്നു.. ചെവിയില്‍ നിന്നും പൂച്ചയുടെ ആ ചെറിയ ഞരക്കത്തോടുള്ള ശബ്ദം പോകുന്നില്ല. "എന്നോട് പൊറുക്കേണമേ.. മനപൂര്‍വമല്ലെങ്കിലും ഇന്നിതാ ഞാനൊരു പാപം ചെയ്തിരിക്കുന്നു.. പ്രായശ്ചിത്തങ്ങളാല്‍ നികത്താനാവാത്ത പാപം..." ദൈവത്തോട് ഞാന്‍ പ്രാര്‍ഥിച്ചു..

   ഓഫീസിലെത്തിയിട്ടും മനസ്സ് ശാന്തമാകുന്നില്ല.. ഇപ്പോഴും പൂച്ചയും അതിന്റെ ഞരക്കവും എന്നെ ശല്യം ചെയ്യുന്നു... ഏറെ വൈകുംമുമ്പേ അടുത്ത മരണവാര്‍ത്തയയുമായി ശ്രീനിയേട്ടന്‍  [ഓഫീസിലെ മെയില്‍ പേക്കര്‍ ആണ് ശ്രീനിയേട്ടന്‍] കയറിവന്നു.. നരിക്കുനി-പടനിലം റോഡില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ ബസ്സിന്‍റെ ചക്രങ്ങള്‍ക്കടിയില്പെട്ടു ചതഞ്ഞരഞ്ഞ്‌ തല്‍ക്ഷണം മരിച്ചിരിക്കുന്നു. പുറകിലുണ്ടായിരുന്ന സ്ത്രീ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.. ഒരു യുവാവിന്റെ, ഒരു കുടുംബത്തിന്‍റെ ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്‌ ബസ്സിന്‍റെ ചക്രങ്ങള്‍ക്കടിയില്പെട്ടു ഇത്തിരിമുന്പ് ചതഞ്ഞരഞ്ഞത്.. രാവിലെ വീടുവിട്ടിറങ്ങുമ്പോള്‍ പാവം അറിഞ്ഞിരുക്കുമോ തന്റെ ആയുസ്സ് അടുത്തെന്ന കാര്യം!!!!!!.. എല്ലാം ദൈവത്തിന്റെ വികൃതികള്‍....കാഴ്ചകളെ അപ്പടി, അല്ലെങ്കില്‍ അതിനേക്കാള്‍ മനോഹരമായി അവതരിപ്പികാനുള്ള ശ്രീനിയെട്ടന്റെ കഴിവ് അപാരമാണ്. അതുകൊണ്ടുതന്നെ സംഭവസ്ഥലം കണ്ടുവന്ന ശ്രീനിയേട്ടന്റെ  എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.. ശ്രീനിയേട്ടന്‍ നിര്‍ത്തില്ല എന്നറിയാവുന്നതുകൊണ്ട് ഞാന്‍ ഓഫീസില്‍നിന്നും വെളിയിലേക്കിറങ്ങി...മനസ്സ് ആകെ തളരുന്നതുപോലെ.. മരണങ്ങളും അപകടങ്ങളും നിറഞ്ഞതായിരിക്കുന്നു എന്റെ ഇന്നത്തെ ദിവസത്തിന്റെ തുടക്കം തന്നെ...

   ബൈക്ക് അപകടത്തിന്‍റെ നടുക്കം വിട്ടുമാറുംമുന്‍പേ പോസ്റ്റ്മാന്‍ "രവിയേട്ടന്‍" എത്തി, മറ്റൊരു ആത്മഹത്യാ മരണവാര്‍ത്തയുമായി.. രവിയേട്ടന്റെ വീടിനു സമീപത്തുള്ള ഒരു സ്ത്രീ ഒരു തുണ്ട് കയരിന്മേല്‍ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.. തന്റെ പിഞ്ചുകുഞ്ഞിനേയും തനിച്ചാക്കി.. ഇവിടെയും കുടുംബപ്രശ്നങ്ങള്‍ തന്നെ വില്ലന്‍.. അനുഭവിക്കേണ്ടി വന്നതോ, ഒന്നും അറിയാത്ത ആ പാവം പൈതലും... ഓഫീസില്‍ ചര്‍ച്ച ആക്സിഡന്റ് മാറി ആത്മഹത്യയായിരിക്കുന്നു..

   ചര്‍ച്ചകള്‍ സജീവമായി തുടരുമ്പോഴും, ഒന്നും മിണ്ടാതെ കമ്പ്യൂട്ടറിന് മുന്നില്‍ തരിച്ചിരിക്കയായിരുന്നു ഞാന്‍.. എനിക്ക് ഇന്ന് ഒരു നശിച്ച ദിവസമാണ്.. ഓട്ടോയുടെ മുന്‍പില്‍ നിന്നും കഷ്ടിച്ച് ഒരു അപകടം ഒഴിവായി, അതും കഴിഞ്ഞു ഒരു പൂച്ചയുടെ ജീവന്‍ ഞാന്‍ എടുത്തു... ഇപ്പോഴിതാ തുടരെ തുടരെ രണ്ടു അസ്വാഭാവിക മരണവാര്‍ത്തകളും.. എനിക്ക് ആകെ ഭ്രാന്തുപിടിക്കയാണോ???.... ഇനിയും ഇന്ന് അനര്‍ത്ഥങ്ങള്‍ ഒന്നും കേള്‍പ്പിക്കാന്‍ ഇടവരുത്തരുതേ എന്ന് ഭഗവാനോട് മനസ്സില്‍ ഒരു നൂറുവട്ടം ഞാന്‍ പ്രാര്‍ഥിച്ചു... ചില ദിവസങ്ങള്‍ അങ്ങനെയാണ്.. ഇതൊക്കെ കാണാനും അനുഭവിക്കാനുമാണോ പിറന്നുവീണത് എന്ന് സ്വയം തോന്നിപ്പോകുന്ന ചില ദിവസങ്ങള്‍.... ഒത്തിരി സന്തോഷങ്ങളും സമാധാനവും കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന വേറെ കുറെ ദിവസങ്ങള്‍.... അനന്തമായ ഈ ജീവിതയാത്രയില്‍ ദൈവം നമുക്കായി തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ദിവസങ്ങളും നാം അനുഭവിച്ചുതന്നെയാകണം, അവസാന ദിവസത്തിലെ അവസാന നിമിഷം വരെയും.......


                                                    മിഥുന്‍...