='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: May 2014

Tuesday, 27 May 2014

ഇതെന്താ ഇങ്ങനെ?????

              വയ്യാതെ കിടക്കുന്ന അമ്മ ഒരുഗ്ലാസ് വെള്ളം
                                           ചോദിച്ചപ്പോള്‍.....
              മേലെന്നു പറഞ്ഞ് ഇറങ്ങിപ്പോയോന്‍..............

              അച്ഛനെ തൊട്ടടുത്ത ബസ്റ്റോപ്പില്‍ വിടാന്‍
                                  പറഞ്ഞപ്പോള്‍.......
              ബൈക്കില്‍ പെട്രോളില്ലെന്ന് കള്ളംപറഞ്ഞോന്‍...

              പനിയാല്‍ വിറയ്ക്കുന്ന അനിയനെ ഡോക്ടറെ
                            കാണിക്കാന്‍ പറഞ്ഞപ്പോള്‍..
              പരീക്ഷയാണെന്ന് പറഞ്ഞ് മടിച്ചു നിന്നോന്‍......

              ഒടുവില്‍ ഇന്ന് തന്‍റെ പ്രിയതമ വീണു
                      കൈമുട്ടൊന്ന് പോറിയെന്നറിഞ്ഞപ്പോള്‍
              ഫസ്റ്റ്-എയ്ഡ് ബോക്സുമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്തേ...?

              ഇതാണോ യഥാര്‍ത്ഥ സ്നേഹം????
              അതോ ഇതും യഥാര്‍ത്ഥ സ്നേഹം ആണോ??
            
                

Saturday, 24 May 2014

ഒരു പോസ്റ്റോഫീസ് പ്രണയം

               പോസ്റ്റോഫീസിന്‍റെ അകത്തളങ്ങളില്‍ വച്ച്
               ഞാനന്നവളെ ആദ്യമായി കണ്ടുമുട്ടി...
               അവളോടുള്ള വാത്സല്യം ഒരു പ്രണയമായ്
               മനസ്സില്‍ കിളിര്‍ക്കാന്‍ സമയമേറെയെടുത്തില്ല..
             
               പക്ഷേ എനിക്കായ് അവള്‍ അവളുടെ മനസ്സില്‍
               സഹോദരസ്ഥാനം നീക്കിവച്ചു..
               ആ സ്ഥാനത്തില്‍ തൃപ്തനാവാതെ ഞാന്‍
               അവളെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു..
               എന്‍റെ ഇഷ്ടം അവളില്‍ അടിച്ചേല്‍പ്പിക്കാന്‍
                                        ശ്രമിച്ചു....

               കാലത്തിന്‍റെ ഒഴുക്ക് അവളെ ആ
               പോസ്റ്റോഫീസിന്‍റെ പടിയിറക്കി...
               പക്ഷേ എന്‍റെ നിരന്തരമായ പ്രേരണ മാത്രം
               അപ്പോഴും മാറ്റമില്ലാതെ തുടര്‍ന്നു,,,,
             
               ഒടുവില്‍ സഹികെട്ടപ്പോള്‍ അവള്‍
                                     പൊട്ടിത്തെറിച്ചു....
               "എന്നെ കാണരുത്; എന്നോട് മിണ്ടരുത്.."..
               പരുഷമായ അവളുടെ വാക്കുകള്‍...
               "എന്നെ വിളിക്കരുത്; എന്‍റെ കണ്മുന്നില്‍ വരരുത്.."..
               അവള്‍ ആഞ്ഞടിച്ചു..
             
         
          എന്‍റെ മനസ്സ് വിതുമ്പി; പിടഞ്ഞു...
               ഒന്നല്ല, രണ്ടല്ല പലതവണ......
               പക്ഷേ തേങ്ങല്‍ ആരും കേട്ടില്ല..
               കേള്‍ക്കാന്‍ ശ്രമിച്ചില്ല....
             
 
              എന്‍റെ മനസ്സാകുന്ന വീട്ടില്‍ അവള്‍ക്കായ്‌
              ഞാനൊരുക്കിയ ഇരിപ്പിടം ഇന്നും
                         അവള്‍ക്ക് മാത്രം സ്വന്തം..
              അവളെയും കാത്ത് വീടിന്‍റെ പടിവാതിലില്‍
              ദു:ഖിതനായിരിക്കുന്ന എന്നെ നോക്കി അവളിന്നും
              പുറത്തെവിടെയോ നിന്ന് കൊഞ്ഞനം കുത്തുന്നു...

   
              


               
        

Sunday, 18 May 2014

മൂടല്‍മഞ്ഞ്



    മൂടല്‍മഞ്ഞിനാല്‍ പുകമറ നിറഞ്ഞ ഒരു പുലര്‍കാലം.. നീണ്ടുകിടക്കുന്ന ഹൈവേയില്‍ വാഹനങ്ങള്‍ നന്നേ കുറവ്.. ദീപുവും രാജേഷും

സഞ്ചരിക്കുന്ന ആഡംബരക്കാറിന്‍റെ തീവ്രമായ മഞ്ഞ വെളിച്ചത്തിനുപോലും മൂടല്‍മഞ്ഞിനെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ല.. മുന്നിലുള്ള അവ്യക്തമായ

കാഴ്ച്ചകള്‍ക്കിടയിലൂടെ അവര്‍ ചീറിപ്പാഞ്ഞു. കാറിനുള്ളില്‍ "അയലത്തെ വീട്ടിലെ  കല്യാണച്ചെക്കനും", " ഡാഡിയും മമ്മിയും വീട്ടിലില്ലാത്തപ്പോ

വിളയാടാന്‍ വിളിക്കുന്ന പെണ്ണു"മൊക്കെ ഫുള്‍ വോള്യത്തില്‍ ആടിത്തിമര്‍ക്കുന്നുണ്ട്. പോരാത്തതിന് "കിങ്ങ്ഫിഷര്‍ ഹോട്ട്" ബിയര്‍ ദീപുവിന്‍റെ

കയ്യില്‍ നുരഞ്ഞുപതയുന്നുണ്ട്.. അതും ഈ നട്ടപ്പുലര്‍ച്ചയ്ക്ക് തന്നെ....

     പെട്ടെന്നാണ് രാജേഷ് ബ്രേക്ക്‌ ആഞ്ഞുചവിട്ടിയത്.. ഒപ്പം "അമ്മേ.. ആ.." എന്നൊരു നിലവിളിയും..... ദീപുവിന്‍റെ നെറ്റി ഡാഷ്ബോര്‍ഡില്‍

ചെന്നിടിച്ചു ചോരപൊടിഞ്ഞു..

"എടാ.. ദീപൂ.. വണ്ടി. വണ്ടി ആരെയോ ഇടിച്ചിട്ടിട്ടുണ്ട്..".. റോഡിന്‍റെ ഒരു വശത്തെ കിടങ്ങിലേക്ക് നോക്കി രാജേഷ്‌ പറഞ്ഞു... പാട്ടിന്‍റെ വോള്യം

കുറച്ച് ചാടിയിറങ്ങാന്‍ നോക്കുന്ന രാജേഷിന്‍റെ കൈപ്പിടിച്ച്‌ ദീപു ചോദിച്ചു...

"നീ എങ്ങോട്ടേക്കാ??... വണ്ടിയെടുക്കാന്‍ നോക്ക്... ഒരു കുഞ്ഞുപോലും കണ്ടിട്ടില്ല... മാത്രല്ല അയാളെ പിടിച്ചെണീപ്പിക്കാന്‍ ശ്രമിച്ചാലേ പിന്നെ

ഹോസ്പിറ്റലും കേസും.. വല്ല്യ പുലിവാലാടാ..... അതോണ്ട് തല്ക്കാലം ഒന്നും സംഭവിച്ചില്ല വച്ചിട്ട് നീ വണ്ടി ചവിട്ടി വിട്ടേ... സമയത്തിന്

ഓഫീസിലെത്താനുള്ളതാ....!! 

"എടാ.. ന്നാലും അയാള്‍കെന്തേലും കാര്യായിട്ട് പറ്റിയോന്നു നോക്കീട്ട്....".. രാജേഷ്‌ പിന്നേം ഡോര്‍ തുറന്നിറങ്ങാന്‍ ശ്രമിച്ചു....

'"രാജേഷേ.. മര്യാദയ്ക്ക് പറഞ്ഞത് കേള്‍ക്ക്... വെറുതേ വയ്യാവേലിയെടുത്ത് തലയില്‍ വയ്ക്കല്ലേ..!!.. തട്ടിയത് നിന്‍റെ അമ്മാവനെയൊന്നുല്ലല്ലോ

ഇങ്ങനെ വെറളിപിടിക്കാന്‍...?!!... വേണ്ടിയെടുക്കെടാ........ ഇത്തിരി ദേഷ്യം കലര്‍ന്ന സ്വരത്തില്‍ ദീപു അലറി.....

മനസ്സില്ലാമനസ്സോടെയെങ്കിലും രാജേഷ് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.. മൂടിപ്പുതഞ്ഞു കിടയ്ക്കുന്ന മൂടല്‍മഞ്ഞിനിടയിലൂടെ ആ ചുവന്ന വെട്ടം പതിയെ

അകന്നകന്ന്‍ അപ്രത്യക്ഷമായി..


     ഹോട്ടല്‍ മുറിയില്‍, യാത്രാക്ഷീണം മാറ്റാന്‍ ഒന്ന് കുളിച്ചു ഫ്രെഷായി ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ദീപു.. കണ്ണാടിക്ക്

മുന്നിലിരുന്ന് സുന്ദരമായ തന്‍റെ മുഖത്ത് ചായം പൂശി മിനുക്കുന്നതിന്‍റെ ഇടയിലാണ് അലസമായി കിടക്കയില്‍ വാരിവലിച്ചിട്ട ഡ്രെസ്സിന്‍റെ ഇടയില്‍

നിന്നും ഫോണ്‍ ശബ്ദിച്ചത്...
"സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം..."......
"ഈ രാവിലെത്തന്നെ ആരാണപ്പാ" എന്ന് ചിന്തിച്ച് കൂട്ടിയിട്ട ഡ്രെസ്സിനിടയില്‍നിന്നും ഫോണ്‍ തപ്പിയെടുത്ത് ദീപു ചെവിയില്‍ വച്ചു...

"ഹലോ.."..

"ദീപുവല്ലേ??.."..

"അതേ.."..

"ഇത് ഞാനാടാ.. മനോജ്‌ അങ്കിള്‍..."..

"ആ... അങ്കിളായിരുന്നോ..!! ഇതേതാ ഈ പുതിയ നമ്പര്‍??"..

"അതൊക്കെ പറയാം..  നീ ഞാന്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കണം.."..

"എന്താ അങ്കിളേ പ്രശ്നം??.."..

"അത്.. അതുപിന്നെ.. പുലര്‍ച്ചെ നടക്കാനിറങ്ങിയ അച്ഛനെ.."..

"അച്ഛനെ??....

"അച്ഛനെ ഏതോ വണ്ടി ഇടിച്ചിട്ടു... അവര് നിര്‍ത്താതെപോയി... രാവിലെ ആയതോണ്ട് വേറാരും കണ്ടതുല്ല്യാ... ഹോസ്പിറ്റലില്‍

എത്തിച്ചപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.."...

"എ.. എന്നിട്ട്.. അച്ചനിപ്പോ??..".. ഇടറിത്തുടങ്ങിയ ശബ്ദത്തില്‍ ദീപു ചോദിച്ചു...

"അ.. അച്ഛന്‍.. അച്ഛന്‍ പോയി മോനെ... അവരൊന്നു നിര്‍ത്തിയിരുന്നേല്‍ ഒരുപക്ഷേ..'".. തേങ്ങലോടെ മനോജ്‌ അങ്കിള്‍ തുടര്‍ന്നു....


   അങ്കിളിന്‍റെ വാക്കുകള്‍ ദീപുവിനെ ഒരുനിമിഷം നിശബ്ദതയിലാഴ്ത്തി.. റെസീവര്‍ അവന്‍റെ കയ്യില്‍ നിന്നും വഴുതിവീണു... ദീര്‍ഘമായ ഒരു

നിശ്വാസത്തോടെ ദീപു കിടക്കയിലേക്ക് മെല്ലെ മലര്‍ന്നുവീണു.. വീണുകിടക്കുന്ന റെസീവറില്‍നിന്നും മനോജ്‌ അങ്കിളിന്‍റെ "ഹലോ.. ഹലോ.." ശബ്ദം

മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍  ദീപുവിന്‍റെ കണ്ണുകള്‍ പതിയെ അടഞ്ഞുതുടങ്ങിയിരുന്നു; ഒരിറ്റ് കണ്ണീരുപോലും നിറയുന്നതിനും മുന്‍പേ.........


 
   
    

Wednesday, 14 May 2014

പോസ്റ്റ്‌ കാര്‍ഡ്‌

               

            കൌണ്ടറില്‍ തിരക്കൊഴിഞ്ഞസമയം
            ക്ലോസ്ചെയ്ത് ടാലിയാക്കുന്ന തിരക്കില്‍
            ഞാനിരിക്കുന്നു....
           
            വെളുത്ത് തടിച്ച് കണ്ണടവച്ചൊരു പയ്യന്‍
            കൌണ്ടറില്‍ വന്നു...
            ഒരു വിദ്യാസമ്പന്നന്‍റെ ലുക്ക്‌.....

            "എന്തായിരുന്നു??".. എന്‍റെ ചോദ്യം...
            "ഒരു പോസ്റ്റ്‌കാര്‍ഡ്‌ വേണം" കയ്യിലെ
            പത്തുരൂപ നീട്ടിക്കൊണ്ട് അവന്‍റെ മറുപടി...
            "50 പൈസയാണ് വില" ഞാനറിയിച്ചു...
            "ഓഹോ.. 50 പൈസയായി കുറച്ചോ??" അതെപ്പോഴെന്നു
            അവന്‍....
            അതെപ്പോഴാ ഞാനറിയാതെ കുറച്ചതെന്നു ഞാനും
            ചിന്തിച്ചു..
            ഉണ്ടായകാലംമുതല്‍ ഞാന്‍ കേള്‍ക്കുന്നത്
            50 പൈസയെന്നാണേ.....
            എന്തായാലും 1രൂപ ചില്ലറ തന്നപ്പോ
            ഞാന്‍ പോസ്റ്റ്‌കാര്‍ഡെടുത്തു കൊടുത്തു..
           
            അപ്പൊ മറുഭാഗത്തു നിന്നുള്ള ചോദ്യം..
            "ഇതാണോ പോസ്റ്റ്‌കാര്‍ഡ്‌?? ഇതല്ല ഇതിന്‍റെ വലുതില്ലേ??"..
           
            അവനോടൊന്നും തിരിച്ചുപറയാതെ ഞാന്‍
            എന്‍റെ പണികളില്‍ മുഴുകി...
            "ഇതാണോ ആവോ ഈ ന്യൂ ജനറേഷന്‍??.."..
            ഞാനപ്പൊ വെറുതേ ചിന്തിച്ചു....
      
   

           
             

Friday, 9 May 2014

ഒരു ചുംബനകഥ....

ഈ അനുഭവകഥയിലെ കഥാപാത്രത്തെ എഴുതാനുള്ള സൗകര്യത്തിനായി ഞാന്‍ തന്നെ

ഏറ്റെടുക്കുകയാണ്.... ഇനി വായിച്ചാലും...

   ചുറ്റും പൂത്തുനില്‍ക്കുന്ന പൂമരങ്ങള്‍ക്കിടയിലൂടെ നീണ്ടുപുളഞ്ഞു പോകുന്ന ചെറിയൊരു

പാത.. കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ചുവന്ന പൂക്കളാല്‍ ആ നടപ്പാത പരവതാനി കണക്കെ

മൂടിയിരിക്കുന്നു.  അവിടെ അങ്ങൊരു കോണിലായ് കാണുന്ന ബെഞ്ച്‌ ലക്ഷ്യമാക്കി അവളുടെ

കൈപിടിച്ച് നിലത്തുവീണുകിടക്കുന്ന പൂക്കളെ ചവിട്ടി ഞങ്ങള്‍ നടന്നു.. ഇളം തണുപ്പുള്ള

മന്ദമാരുതന്‍ അപ്പോള്‍ ഞങ്ങളെ തഴുകി വീശുന്നുണ്ടായിരുന്നു... ചാറ്റല്‍മഴയേറ്റു ചെറുതായി

നനഞ്ഞിരിക്കുന്ന ആ ബെഞ്ചിന്‍റെ രണ്ടറ്റത്തുമായി ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു.. ഞാന്‍ അവളെയും

അവള്‍ എന്നേയും ഇമവെട്ടാതെ നോക്കിക്കൊണ്ടേയിരുന്നു.. ഇടയ്ക്കെപ്പോഴോ നാണംകൊണ്ടവള്‍

തലതാഴ്ത്തി.. എന്‍റെ ഇടത്‌ കൈകളാല്‍ ഞാന്‍ അവളുടെ മുഖം മെല്ലെ തലോടി.. വലം കയ്യാല്‍

ഞാന്‍ അവളുടെ അരക്കെട്ടില്‍ മുറുക്കിപ്പിടിച്ച്‌ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു.. അരക്കെട്ടില്‍

എന്‍റെ കൈ മുറുകിയപ്പോള്‍ അവള്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു. ഇളം ചൂടുള്ള ആ

ശ്വാസവായുവേറ്റ് എന്‍റെയുള്ളം ആകെയൊന്നു കോരിത്തരിച്ചു.. എന്‍റെ മുഖത്തോടു

മുട്ടിയുരുമ്മിനില്‍ക്കുന്ന അവളുടെ കണ്ണുകളില്‍ എന്തെന്നില്ലാത്ത ഒരു തിളക്കം ഞാന്‍ കണ്ടു..

അവളുടെ പിടയ്ക്കുന്ന കൃഷ്ണമണികളും വിറയ്ക്കുന്ന ചുണ്ടുകളും എന്‍റെ സിരകളില്‍

രക്തയോട്ടം വര്‍ധിപ്പിച്ചു... പതുക്കെ കണ്ണുകള്‍ അടയ്ക്കാന്‍ ഞാന്‍ അവളോട്‌ ആവശ്യപ്പെട്ടു..

എന്‍റെ ചുണ്ടുകള്‍ മെല്ലെ ഞാന്‍ അവളുടെ കവിളിനടുത്തേക്ക് അടുപ്പിച്ചു.. അതെ,,, ഞാനിതാ

ഇന്നാദ്യമായി അവളെ ചുംബിക്കാന്‍ പോകുന്നു.. വര്‍ണനകള്‍ക്കതീതമായ ഒരു ലഹരി

എന്നിലേക്ക്‌ ഇരച്ചുകയറാന്‍ തുടങ്ങി.. ഉ.. ഉം........!!! "മ്മ" എന്ന് പറയുമ്പോഴേക്കും ചുണ്ടുകള്‍

വേദനിച്ചു തുടങ്ങി.. ഒപ്പം മൂക്കും..!!.... പതിവുപോലെ എന്‍റെ ചുംബനം ഏറ്റുവാങ്ങാനുള്ള

ഭാഗ്യം ഇന്നും വീടിന്‍റെ കോണ്‍ക്രീറ്റ് തറയ്ക്കായിരുന്നു... ചോര പൊടിഞ്ഞു തുടങ്ങിയ ചുണ്ടും

തുടച്ച് ഉറക്കച്ചടവോടെ വീണിടത്തുനിന്നും എണീക്കുമ്പോള്‍ എന്‍റെ ചിന്ത "ഈ പൊട്ടിയ ചുണ്ടും

വച്ച് ഞാനിനി അവള്‍ക്കെങ്ങനെ ഉമ്മ കൊടുക്കും !!" എന്നതായിരുന്നു... 

    ഇനി അവളെക്കുറിച്ച് പറയാം.. അവള്‍.. എന്‍റെ എല്ലാമായ ആതിര.. പ്ലസ്‌-വണ്‍

അധ്യയന ആരംഭ ദിവസം തന്നെ ഞാന്‍ ശ്രദ്ധിച്ചുതുടങ്ങിയവള്‍.. അന്നുമുതല്‍ ഞാന്‍

എന്റേതെന്നു മനസ്സില്‍ കരുതിയവള്‍.. ആതിര നമ്പൂരി കുട്ട്യാണ്‌.. ഞാനാണേല്‍ നായരും..

ജാതിപരമായി ഞങ്ങള്‍ ചേരാന്‍ പാടില്ലെങ്കിലും ഞങ്ങളുടെ മനസ്സുകള്‍ പരസ്പരം ചേര്‍ന്നു..

ഞങ്ങള്‍ക്കിടയിലെ "സൗഹൃദം" എന്ന ആദ്യഘട്ടം വളര്‍ന്നുപന്തലിച്ചു പ്രണയമായി മാറാന്‍

അധികകാലം വേണ്ടിവന്നില്ല.. വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്നൊരു പ്രത്യേകതരം

കാറ്റുണ്ടല്ലോ; ആ കാറ്റ് എന്‍റെ മുഖത്തേക്കും വീശിയടിച്ചു.. പിന്നെ ചുറ്റിനുള്ളതൊന്നും കാണാന്‍

പറ്റാത്ത അവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട് ഒത്തിരി... ഇന്നത്തേക്കിതു ഞങ്ങളുടെ അനശ്വര

പ്രണയം മൊട്ടിട്ട്‌ ഒന്നര കൊല്ലം തികയുന്നു.. പ്രണയത്തോടൊപ്പംതന്നെ എന്റെ മനസ്സില്‍ ജനിച്ച

മറ്റൊരു ആഗ്രഹമായിരുന്നു അവളെയൊന്നു സ്പര്‍ശിക്കുക എന്നത്.. എതിര്‍ലിംഗത്തോടുള്ള

ആകര്‍ഷണതയും ആകാംക്ഷയും  ഏതൊരു ജീവിയിലും സ്വാഭാവികമാണല്ലോ.. ഇതിനിടയ്ക്ക്

പ്രണയം കൂടെ കടന്നുവന്നാല്‍ പിന്നെ പറയ്യേം വേണ്ട..!!! ആദ്യമൊക്കെ എനിക്ക് അവളെ

തൊടാന്‍ പേടിയായിരുന്നു.. "അവള്‍ക്കു ഇഷ്ടമാവില്ലേ" എന്ന തോന്നല്‍; അവള്‍ പ്രതികരിക്കുമോ

എന്ന ഭയം.. ഇതൊക്കെ എന്നെ അവളെ സ്പര്‍ശിക്കുന്നതില്‍നിന്നും വിലക്കി.. ഒടുവില്‍ കഴിഞ്ഞ

പ്രണയദിനത്തില്‍ അവള്‍ക്കൊത്തിരി ഇഷ്ടപെട്ട ചുവന്ന "കുപ്പിവളകള്‍" സമ്മാനമായ്‌

കൊടുത്തപ്പോള്‍ അവള്‍ തന്നെ എന്റെയെടുത്തു പറഞ്ഞു "നീ തന്നെ ഇട്ടു തരൂ...!!" എന്ന്..... ആ

വാക്കുകള്‍ അവളുടെ വായില്‍ നിന്നും വീണപ്പോള്‍ എന്നിലുണ്ടായ സന്തോഷം വിവരിക്കുവാന്‍

കേവലം ഈ വാക്കുകള്‍ പോരാതെവരും....അങ്ങനെ അന്നാദ്യമായി ഞാന്‍ എന്‍റെ ആതിരയെ

സ്പര്‍ശിച്ചു..  എന്‍റെ ഭാഗ്യംകൊണ്ടാണോ അവളുടെ നിര്‍ഭാഗ്യമാണോ എന്നറിയില്ല വളയുടെ

സൈസ് അല്‍പ്പം ചെറുതായിരുന്നു.. അതോണ്ട് നന്നായി മെനക്കെട്ടു വളകള്‍ കൈപ്പത്തി

കടത്തികിട്ടാന്‍..  അത്രയും സമയം എനിക്ക് അവളുടെ കൈ പിടിക്കാനുള്ള ഭാഗ്യമുണ്ടായി..

പിന്നീട് പല വൈകുന്നേരങ്ങളിലും ഞങ്ങള്‍ പരസ്പരം കൈകോര്‍ത്തുപിടിച്ച് തൊട്ടുരുമ്മി

നടക്കാന്‍ തുടങ്ങി.. സ്കൂളിന്റെ പുറകിലെ നാട്ടുമാവിന്‍ തണലിലിരുന്ന് സംസാരിക്കുമ്പോഴും

അവളുടെ കൈ എന്‍റെ കൈകളില്‍ ഭദ്രമായിരിക്കും...

    ഒന്നു തൊടാന്‍ കഴിഞ്ഞപ്പോ, എന്‍റെ മനസ്സില്‍ മറ്റൊരു ആഗ്രഹം ഉടലെടുത്തു.. ഒരു

ചുംബനം; ഉമ്മ.... ഇരുപത്തിനാലു മണിക്കൂറും ഈയൊരു ചിന്ത മാത്രമായതോണ്ടാവം

സ്വപ്നത്തില്‍ പോലും അവള്‍ കേറിവന്നതും എന്‍റെ ചുണ്ട് പഞ്ചറായതും.!!. "സ്പര്‍ശനം"

പോലെ അത്ര എളുപ്പമല്ലലോ ഇത്..  മാത്രല്ല, അവള്‍ക്കത് ഇഷ്ടമാല്ലെങ്കിലോ...!!!അവള്‍ക്ക്

ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യാന്‍ പാടില്ല ഞാന്‍.. എന്നുവച്ച് "ഒരു ഉമ്മാ തന്നോട്ടെ??" എന്ന്

ചോദിക്കാന്‍ മാത്രമുള്ള ചങ്കൂറ്റോം തല്‍ക്കാലം എനിക്ക് വന്നിട്ടില്ല.. അപ്പൊ പിന്നെ

എന്തുചെയ്യും?? എന്തേലും ചെയ്യാതെ പറ്റിലല്ലോ...!!

    അങ്ങനെയിരിക്കയാണ് പ്ലസ്‌-ടു പൊതുപരീക്ഷക്കാലം വന്നെത്തിയത്.. ഒപ്പം ഞങ്ങള്‍ക്ക്

മോര്‍ണിംഗ് ക്ലാസ്സും ആരംഭിച്ചു.. 8 മണി മുതല്‍ തുടങ്ങും. പക്ഷേ എനിക്കും അവള്‍ക്കും

മാത്രം മോര്‍ണിംഗ് ക്ലാസ്സ്‌ 7.30 മുതലായിരുന്നു.. മനസ്സിലായല്ലോ ??.. ആ.. അതു തന്നെ.. ആ

അരമണിക്കൂര്‍ ഞങ്ങള്‍ ഞങ്ങടെ ഭാവിയെക്കുറിച്ചും, കുട്ടികളെത്ര വേണം, ആണാണോ

പെണ്ണാണോ ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ഒരു കൂട്ടം കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.. ഒപ്പം

പൊടിക്ക് റൊമാന്‍സും ഉണ്ടാവും ട്ടോ.. പക്ഷെ ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും,

അവളുടെ കയ്യില്‍ തലോടുന്ന നേരം പോലും, എന്‍റെ ചുംബനം എന്ന മോഹം അവള്‍ക്കു

മുന്നില്‍ അവതരിപ്പിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല.. ഒരു ദിവസം "രണ്ടിലൊന്ന്" എന്ന്

തീരുമാനിച്ചുറപ്പിച്ചു വന്നെങ്കിലും അവളെക്കണ്ടതോടെ ഉണ്ടാക്കിവച്ച ധൈര്യം മൊത്തം

ചോര്‍ന്നു..  ആയിടയ്ക്കാണ് ഭാഗ്യം അവള്‍ടെ പിറന്നാളിന്‍റെ രൂപത്തില്‍ എന്‍റെ മുന്നില്‍

അവതരിച്ചത്.. എന്‍റെ പിറന്നാള്‍ ദിവസം അവള്‍ തന്ന കുഞ്ഞുചെപ്പിന് (അതിന്റെ അടപ്പ്

തുറക്കുമ്പോള്‍ ഉയരുന്ന "ജനുവരിയില്‍ വിരിയുമോ" എന്ന മ്യൂസിക്‌ കേള്‍ക്കുമ്പോ

എനിക്കവളോടുള്ള ഇഷ്ടം പതിന്മടങ്ങ്‌ ഇരട്ടിക്കും എനിക്ക്...) പകരം ഞാന്‍ അവള്‍ക്ക്

എന്തുകൊടുക്കുമെന്ന് പലപ്പോഴും അവള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും

എന്തു കൊടുക്കും എന്നതിന് വ്യക്തമായൊരു മറുപടി എന്റെ കയ്യിലില്ലായിരുന്നു.. എന്നാല്‍

ഇന്നവള്‍ ആ ചോദ്യം ചോദിച്ചപ്പോ ഞാന്‍ പറഞ്ഞു.. "നാളെ, നിന്‍റെ പിറന്നാളിന്

വിലമതിക്കാനാകാത്തൊരു സമ്മാനം ഞാന്‍ നിനക്കായ്‌ തരുന്നുണ്ട് ന്‍റെ ആതിരക്കുട്ടീ..."...

     പിറ്റേന്ന് ഞാന്‍ പതിവിലും നേരത്തെ സ്കൂളിലെത്തി.. മുഖത്ത് വാരിത്തേച്ച ക്രീമിന്‍റെ

അളവ് ഇന്നിത്തിരി കൂടുതലാണ് തോന്നുന്നു... അവളോടും ഇന്നിത്തിരി നേരത്തെ വരാന്‍

പറഞ്ഞതാണ്.. "എവിടെ??.. കാണുന്നില്ലല്ലോ??" എന്ന്‍ ചിന്തിച്ചിരിക്കുമ്പോഴേക്കും മനസ്സില്‍

കുളിര്‍മഴ പെയ്യിച്ചുകൊണ്ട്  ബാഗും തോളില്‍തൂക്കി എന്‍റെ ആതിര ക്ലാസ്സിലേക്ക് കയറിവന്നു..

പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ട്.. അതിനാലാണ് ഇന്നത്തെ കൂടിക്കാഴ്ച

ക്ലാസ്സിനകത്താക്കിയത്.. അവളെക്കണ്ടപ്പോള്‍ ഞാന്‍ ഇരുന്നിടത്തുനിന്നും മെല്ലെ എണീറ്റു.. ബാഗ്‌

ബെഞ്ചില്‍ വച്ച് അവള്‍ എന്റെ അരികിലേക്ക് വന്നു.. എനിക്കപ്പോള്‍ ചെറുതായി

വിയര്‍ക്കുന്നുണ്ടായിരുന്നു.. "ഇത് പതിവില്ലാത്തതാണല്ലോ ഈശ്വരാ...".... എന്നെ തൊട്ടുതൊട്ടില്ല

എന്ന മട്ടില്‍ നില്‍കുന്ന ആതിരയോടായ് വെപ്രാളം പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു
"എന്‍റെ പ്രാണസഖിക്ക് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു.. MANY MANY HAPPY RETURNS

OF THE DAY....". ഒരു പുഞ്ചിരിയോടെ "THANK YOU" പറഞ്ഞുകൊണ്ട് അവള്‍ എന്‍റെ

കൈപിടിച്ചു.. എന്നിട്ട് ചോദിച്ചു... " എവിടെ?? സമ്മാനമെവിടെ?? നീ എന്തോ സ്പെഷ്യലായി

കരുതിയിട്ടുണ്ട് പറഞ്ഞിട്ട് എവിടെ??? "...

"അതൊക്കെയുണ്ട്.. നീ കണ്ണടക്ക്.".. ഞാന്‍ മറുപടി പറഞ്ഞു..  അവള്‍ കണ്ണുകള്‍ അടച്ചപ്പോള്‍

ഞാന്‍ ഒന്നൂടെ അവള്‍ക്കരികിലേക്ക് നീങ്ങി. എന്‍റെ രണ്ടു കൈകളും അവളുടെ അരക്കെട്ടില്‍

ചേര്‍ത്തുപിടിച്ച് ഞാന്‍ അവളെ എന്നിലേക്കടുപ്പിച്ചു.. "ഈശ്വരാ.. സ്വപ്നം

ആവര്‍ത്തിക്കയാണോ??..  അതേ ദീര്‍ഘമായ നിശ്വാസം അവളില്‍നിന്നും എനിക്കനുഭവപ്പെട്ടു..

ഒരു മയക്കത്തിലെന്നപോലെ എല്ലാം മറന്നുനില്‍ക്കുന്ന അവളുടെ ചുണ്ടില്‍ ഞാന്‍

രണ്ടുംകല്‍പ്പിച്ച് ചുംബിച്ചു.. 5-8 സെക്കന്‍റെുകള്‍ നീണ്ടുനിന്ന ഗാഢമായ ചുംബനം...!!.. എന്‍റെ

പെട്ടെന്നുള്ള അപ്രതീക്ഷിതമായ ഈയൊരു പ്രവൃത്തിയില്‍ അവളുടെ ശകാരമോ

ചെകിട്ടത്തടിയോ ഞാന്‍ പ്രതീക്ഷിച്ചിതാണ്.. "പക്ഷെ ഇവള്‍...".. ചുംബനത്തിനിടയ്ക്ക് ഇത്തരം

കാര്യങ്ങളൊക്കെ മനസ്സില്‍ ഓടിക്കൊണ്ടിരിക്കെ പെട്ടന്നവള്‍ എന്നില്‍നിന്നും കുതറിമാറി.. 

തെല്ലൊരു നാണത്തോടെ ഒരു ചെറുപുഞ്ചിരിയോടെ തലതാഴ്ത്തി അവള്‍ പറഞ്ഞു.. 
"നിന്‍റെ.. നിന്‍റെ പിറന്നാള്‍ സമ്മാനം എനിക്ക്.... എനിക്കിഷ്ടായി ട്ടോ... ലവ് യൂ..."... ഇതും

പറഞ്ഞു അവള്‍ ക്ലാസ്സില്‍ നിന്നും പുറത്തേക്കോടി.. അവളുടെ കൊലുസ്സിന്റെ "കിലുകിലാ"

ശബ്ദം എന്റെ ചെവികളെ ഇക്കിളിയാക്കി..



ശരിക്കും സ്വബോധത്തിലേക്ക് ഞാന്‍ തിരിച്ചു വന്നത് ഇതൊക്കെ കഴിഞ്ഞ് ഒന്നുരണ്ടു

മിനുട്ടുകള്‍ക്ക് ശേഷമായിരുന്നു.. "ഈശ്വരാ.. അങ്ങനെ അതും സംഭവിച്ചിരിക്കുന്നു.. എന്‍റെ ആദ്യ

ചുംബനം...".. അങ്ങനെ ചുംബനത്തിന്‍റെ ആ പറഞ്ഞറിയിക്കാനാവാത്ത സുഖം ഞാനും അവളും

ഇന്ന് അനുഭവിച്ചിരിക്കുന്നു.. ഇത്തിരി മുന്‍പ് കഴിഞ്ഞുപോയ സന്ദര്‍ഭങ്ങള്‍

മനസ്സിലാലോചിച്ചപ്പോള്‍ എനിക്കും അറിയാതെ നാണം വന്നു.. ഒരു ചെറുപുഞ്ചിരി എന്‍റെ

ചുണ്ടില്‍ വിടര്‍ന്നു..  ബാഗില്‍ നിന്നും "ചുവന്ന കുപ്പിവളകള്‍" കയ്യിലെടുത്ത് ഞാന്‍ ക്ലാസിന്

പുറത്തേക്ക് നടന്നു, വരാന്തയുടെ ഒരു കോണില്‍ നാണിച്ചു നില്‍ക്കുന്ന എന്‍റെ ആതിരയുടെ

അടുത്തേക്ക്‌.. അവളുടെ പ്രിയപ്പെട്ട പിറന്നാള്‍ സമ്മാനം അവള്‍ക്കായ്‌ നല്‍കാന്‍.....    




Sunday, 4 May 2014

പോസ്റ്റ്‌മാന്‍

 "രാവിലെത്തന്നെ ഈ നശിച്ച മഴ...." പതിവില്ലാതെ പെയ്ത വേനല്‍മഴയെ ശപിച്ചുകൊണ്ട്

അബ്ദു മെല്ലെ കണ്ണുകള്‍ തുറന്നു.. നേരം പുലര്‍ച്ചെ 5:30. കിടക്കപ്പായില്‍നിന്നു ഒന്ന്

ഞെരിഞ്ഞമര്‍ന്നു ഒരു കോട്ടുവായുമിട്ടു അയാള്‍ മെല്ലെ എണീറ്റു. സമയം നീങ്ങിക്കൊണ്ടിരുന്നു.

ഒപ്പം അബ്ദുവിന്റെ പണികളും. ഒടുവില്‍ ഭാര്യ ഉണ്ടാകിയ ചോറും കറികളും തന്റെ തോള്‍

സഞ്ചിയില്‍ വെച്ച് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരം ഒന്നൂടെ അബ്ദു മഴയെ പ്രാകി... "ഇന്നത്തെ

കാര്യം കൊളായല്ലോ പടച്ചോനെ...... എങ്ങനയാ ഈ മഴയത്ത് കത്തുകളൊക്കെ കൊടുത്തു

തീര്‍ക്കുന്നേ....."
   
    ഒരു കാലന്‍കുടയും നിവര്‍ത്തി  അബ്ദു മെല്ലെ ഓഫീസിലേക്ക് നടന്നു. വഴിയില്‍ ഇടയ്ക്കു

വച്ച് കണ്ട കണാരേട്ടന്‍ അബ്ദുവിനോട് ചോദിച്ചു.. " അല്ല അബ്ദ്വോ, മ്മളെ കുസുമം ഇതുവരെ

കിട്ടീലല്ലോ.. ന്താപ്പാ ഇങ്ങനെ വൈകുന്നേ..??..".. "ഈ കോടമഴയത്താണ് ങ്ങടെ ഒരു കുസുമം"

എന്ന് മനസ്സില്‍ ചിന്തിച്ചെങ്കിലും പുറത്തു ചെറുചിരിയോടെ അബ്ദു പറഞ്ഞു.. " വരാനാവുന്നേ

ഉള്ളൂ കണാരേട്ടാ.. ഇന്നോ നാളെയോ എത്തുംട്ടോ..".. അതുംപറഞ്ഞ് അയാളെയും പിന്നിട്ട്

നടക്കുന്നേരം അബ്ദു മനസ്സില്‍ പിറുപിറുത്തു. "കുസുമം... പറയുന്നത് കേട്ടാല്‍ തോന്നും

ഇങ്ങേരൊക്കെ ഇത് ഒരക്ഷരം വിടാണ്ട് വായിക്കുംന്ന്‍.. കഴിഞ്ഞ രണ്ട് മാസത്തെ കുസുമം

ഞാന്‍ കൊണ്ടുവച്ചപോലെ ആ ജനാലയ്ക്കിടയില്‍ ഇന്നലേം കണ്ടതാ.. സ്ഥാനം പോലും ലേശം

മാറിട്ടില്ല... ആദ്യം അതെടുത്തു ഒന്ന് നൂര്‍ത്തുവെങ്കിലും ചെയ്യ്‌ കാരണോരെ.. എന്നിട്ടല്ലേ ഈ

മാസത്തേത്.. "..  മഴയോടും കണാരെട്ടനോടും ഉള്ള ദേഷ്യം അബ്ദു മുറുമുറുപ്പിലൂടെ തീര്‍ത്തു..

ഇതൊക്കെ കഴിഞ്ഞ് നനഞ്ഞ് കുതിര്‍ന്ന് ഓഫീസിലെത്തി കുടമടക്കിവച്ച് കേറാന്‍ നേരം ദാ

നില്‍ക്കണു മേലെടത്തെ പാത്തുമ്മ... "കഴിഞ്ഞ രണ്ട്വോസം മുന്‍പ് ഇത്താത്തെനോട് ഞാന്‍ ഉള്ള

കാര്യം പറഞ്ഞതാണല്ലോ.. ഇന്നിപ്പോ പിന്നേം ഇത് എന്തിനുള്ള വരവാണപ്പാ...".   "എന്തേനു

ഉമ്മാ രാവിലെത്തന്നെ??.." അബ്ദു ഇത്തിരി ഉറക്കെ ചോദിച്ചു.. അല്ലെങ്കില്‍ മൂപ്പത്തിക്ക്

കേക്കൂല.. ചെവീടെ ഫ്യൂസ് പോയിട്ട് കുറച്ചായി.. മുറുക്കി കറപിടിച്ച പല്ലുകള്‍ ഒന്നാകെ കാട്ടി

ചിരിച്ച് പാത്തുമ്മ അബ്ദുനോടായ് മറുപടി പറഞ്ഞു.
"അബ്വോ".. (ഇത്താത്ത അബ്ദുനെ അങ്ങനെയാ വിളിക്കുന്നെ.. എങ്ങാനും "അബ്ദ്വോ" വിളിച്ചാല്‍

അബ്ദുടെ മുഖം മുറുക്കാന്‍ കൊണ്ടുനിറയും... അതോണ്ട് അബ്ദു തന്ന്യാ പറഞ്ഞത് "ങ്ങള്

'അബ്വോ' വിളിച്ചാ മതീന്ന്...) " മ്മളെ വയസ്സന്മാര്‍ക്ക്ള്ള പെന്‍ഷന്‍ പൈസ ഇനീം ബന്നില്ലേ

മോനെ.. കയ്യില്‍ ഒരു പൈസേം ഇല്ല അബ്വോ..".. സ്ഥിരം ചോദ്യം തന്നെ ഇന്നും കേട്ടപ്പോ

അബ്ദു തലയില്‍ കൈവച്ചുകൊണ്ട് പറഞ്ഞു.."വല്ല്യുമ്മാ.. ഇങ്ങളോടല്ലേ രണ്ട്വോസം മുന്‍പ് ഞാന്‍

പറഞ്ഞത് പൈസ വന്നാ ഞാന്‍ അറിയിക്കും ഇങ്ങള് ഇങ്ങോട്ട് വരണ്ടാന്ന്... ഇമ്മഴയത്ത്

ഒറ്റയ്ക്ക് വരുമ്പോ ഏടേലും  ഊരിവീണാല് ന്താവും സ്ഥിതി... പെന്‍ഷന്‍ വരുമ്പോ മാത്രം

"ഉമ്മാ"ന്ന്‍ വിളിച്ചു വരുന്ന മക്കളും മരുമക്കളൊക്കെ അപ്പൊ ണ്ടാവ്വോ നോക്കാന്‍??"..

ദയനീയതയും സങ്കടവും നിറഞ്ഞ നിഷ്കളങ്കമായ ഒരു ചെറുചിരി മാത്രമായിരുന്നു

പാത്തുമ്മയുടെ മറുപടി.. അധികം വൈകാതെ അബ്ദു തന്നെ ഒരു ഓട്ടോ പിടിച്ച് പാത്തുമ്മേനെ

വീട്ടിലേക്കു വിട്ടു.. പോകാന്‍ നേരം ഒന്നൂടെ ഓര്‍മിപ്പിച്ചു.. " ഉമ്മാ.. ഇനി ഇങ്ങനെ

ഒറ്റക്കെറങ്ങി വരരുത് ട്ടോ..".. "ഇല്ല" എന്ന് തലയാട്ടി പാത്തുമ്മയും ഓട്ടോയും മുന്നോട്ടു

നീങ്ങി... ഉമ്മയുടെ കണ്ണുകള്‍ അപ്പൊ ചെറുതായി നനഞ്ഞിട്ടുണ്ടായിരുന്നു..  "പാവം".. ഒരു

ദീര്‍ഘ നിശ്വാസത്തോടെ അബ്ദു ഓഫീസിനകത്തേക്ക് കേറി....

       കഴിഞ്ഞ ദിവസം കൊടുത്തതിന്‍റെ ബാക്കി ബുക്കുകളും കത്തുകളും ഫോണ്‍ബില്ലുകളും

ഒന്നൂടെ നോക്കി ഏതൊക്കെയാണെന്ന് ഉറപ്പു വരുതുന്നതിനിടയില്‍ കയ്യില്‍ മെയില്‍

ബാഗുകളുമായി 'ശശിയേട്ടന്‍' ഓഫീസിലേക്ക് കേറിവന്നു.. ശശിയേട്ടന്‍ അവിടുത്തെ "മെയില്‍

പേക്കര്‍" ആണ്... "അബ്ദ്വോ.. ഇന്നിത്തിരി കനത്തിലുണ്ട് ട്ടോ.. പത്തിരുപത്തിയഞ്ച് ബാഗുണ്ട്‌

മോനെ.."... ശരിയാണ്.... കനത്തില്‍ തന്നെയുണ്ട്‌.. ചാക്കുകള്‍ ഒന്നൊന്നായി അഴിച്ചു സോര്‍ടിങ്ങ്

ടേബിളില്‍ ചെരിഞ്ഞപ്പോഴേക്കും മേശ കത്തുകള്‍ കൊണ്ടുനിറഞ്ഞു.. കൂമ്പാരമായി

കൂടിക്കിടക്കുന്ന മാസികകളും ബുക്കുകളും... 'കേസരി'യും 'കേരകര്‍ഷക'നും ഒരു ഭാഗത്ത്‌..

'കുസുമം' മറ്റൊരു ഭാഗത്ത്‌... ഇതിന്‍റെയൊക്കെ ഇടയിലായി LIC'യുടെ പ്രീമിയം റിമൈന്‍റര്‍

കാര്‍ഡുകള്‍ നാണിച്ചു തലതാഴ്ത്തി നില്‍ക്കുന്നു..
"അല്ല ശശിയേട്ടാ. ഈ പെരുത്ത മഴയത്ത് ഇതൊക്കെ എങ്ങനാ ഇപ്പൊ കൊടുത്ത് തീര്‍ക്കുന്നേ..??

ഈ കിലോക്കണക്കിനുള്ള ബുക്കൊക്കെ ന്നെക്കൊണ്ട് കെട്ടിവലിച്ചു കൊണ്ട്വോവാന്‍

ആവൂലപ്പാ...".... "എനിക്കറിയില്ലെന്‍റെ അബ്ദ്വോ... കൊണ്ട്വോവാണ്ട് നിവര്‍ത്തിയില്ലല്ലോ...". ഒരു

ദീര്‍ഘനിശ്വാസത്തോടെ ശശിയേട്ടന്‍ മറുപടി പറഞ്ഞു..  കൂമ്പാരമായി കൂടിക്കിടക്കുന്ന

കത്തുകള്‍ക്കിടയില്‍നിന്നും ലേശം ലേശം വലിച്ചെടുത്ത് ഡേറ്റ് സ്റ്റാമ്പ്‌ അടിച്ചു സോര്‍ട്ട് ചെയ്തു

തുടങ്ങിയ അബ്ദു പെട്ടെന്നാണ് ആ ചോദ്യം കേട്ടത്.. "ഓഹോ.. പോസ്റ്റോഫീസില്‍ ഇപ്പൊ

കത്തൊക്കെ വരാറുണ്ടല്ലേ??. ഇപ്പൊ കത്തയക്കുന്ന ആള്‍ക്കാരൊക്കെ ഉണ്ടോ?? കഷ്ടം തന്നെ.... "..

ശബ്ദം കേട്ടപ്പോ തന്നെ അബ്ദൂന് ആളെ പിടികിട്ടി.. 'ബാബു".. ഇവിടുത്തെ പഞ്ചായത്തിലെ LD

ക്ലാര്‍ക്ക് ആണ്.. ഇപ്പൊ ഇവിടെ പ്രത്യക്ഷപ്പെട്ടത് ഫോണ്‍ബില്‍ അടക്കാനാണ്.. ആള് വല്ല്യൊരു

കോഴിപ്പേനും വേറുപ്പിക്കലിനന്‍റെ ആശാനുമാണ്.. ഇതൊക്കെ കണ്ടിട്ടും ഇമ്മാതിരി വെടക്ക്

ചോദ്യം ചോദിച്ച ഓനോട്‌ രണ്ടു "മറ്റേത്" പറയാനാണ് അബ്ദൂന് ആദ്യം തോന്നിയത്.. എന്തേലും

പറയാനായ് വാ തുറക്കുമ്പോഴേക്കും ശശിയേട്ടന്‍ കേറി ഗോളടിച്ചു... " ഈ കാലത്തിപ്പോ ആര്

കത്തയക്കാനാ ബാബ്വോ...!! പിന്നെ ഈ കാണുന്നതൊക്കെ ഞാള് ഞാളെ വീട്ടീന്ന്

കെട്ടിപ്പൊതിഞ്ഞു കൊണ്ട്വോന്നതാ.. എന്തേയ് ഇന്‍റെ പുരേലുണ്ടോ കൊറച്ച് കത്തെടുക്കാന്‍??..

അതൂടെ കിട്ട്യാല്‍ എണ്ണം തികയ്യേനൂ..."... ഒന്നും തിരിച്ചു പറയാതെ കിട്ടിയതും വാങ്ങിച്ചോണ്ട്

ഒരു വളിച്ച മുഖത്തോടെ ബാബു സ്ഥലം കാലിയാക്കി.. ശശിയേട്ടനെ പിടിച്ച് ഒരു ഉമ്മ

കൊടുക്കാനാണ് അബ്ദൂന് അപ്പൊ തോന്നിയത്... "ശശിയേട്ടാ ഗംഭീരായിരിക്കണ്... ഇങ്ങള്

അപ്പറഞ്ഞത്‌ ഉഷാറായി... അല്ലപിന്നെ, രാവിലെ തന്നെ ഓരോരുത്തര് ഇറങ്ങിക്കോളും

ചൊറിയാനായി..".... 

  
     കത്ത് സോര്‍ട്ടിംഗ് കഴിഞ്ഞപ്പോഴേക്കും മണി 10.30 ആയി.. ഇനി ഇറങ്ങണം

കളിക്കളത്തിലേക്ക് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അടുത്ത പണി അബ്ദൂനെ തേടി മേശയ്ക്ക്

മുന്നിലെത്തിയത്.. ഈ എടുത്താല്‍ പൊങ്ങാത്ത ലോഡിന്‍റെ ഇടയ്ക്ക് കൂനിന്മേല്‍

കുരുവേന്നോണം ദാ സര്‍വീസ് പെന്‍ഷന്‍ മണി ഓഡറും വന്നിരിക്കുന്നു.. "ഇതിന് വരാന്‍ കണ്ട

സമയം.... പണ്ടാറടക്കാന്‍...".. അബ്ദൂന് ഹാലിളകി.. വന്നതത്രയും ഇന്ന്

ചേര്‍ത്തിക്കൊണ്ടുപോയില്ലേല്‍ മാഷ്‌ ചെവിക്കു സ്വൈര്യം തരില്ലാന്ന്‍ അയാള്‍ക്കറിയാം.. ചെറിയ

തോതില്‍ മാഷെ ഒന്ന് ശപിച്ചുകൊണ്ടാണേലും വന്ന മണി ഓര്‍ഡര്‍ മൊത്തം അബ്ദു

ചേര്‍ത്തെടുത്തു.. അതിന്‍റെ പൈസേം വാങ്ങി ഇറങ്ങിയപ്പോഴേക്കും മണി 11 അടിച്ചു.. "ഒരു

ചായ കുടിക്കണംന്ന് വിചാരിച്ചിരുന്നതാ.. ഇനി അതിന് നിന്നാല്‍ പിന്നേം വൈകും..".. അതോണ്ട്

ചായേം ചോറും ഒരുമിച്ചാകാം എന്ന് തീരുമാനിച്ച് ഇന്ത്യാപോസ്റ്റിന്റെ ചിഹ്നം പതിച്ച തന്റെ

ചുവന്ന തോള്‍സഞ്ചിയും കൈ നിറയെ പുസ്തകകെട്ടുകളുമായി അബ്ദു ഓഫീസില്‍ നിന്നിറങ്ങി..

പോകുന്ന വഴിയനുസരിച്ചു ക്രമപ്പെടുത്തിയ കത്തുകളും ബുക്കുകളും ഓരോന്നായി കൊടുത്തു

അബ്ദു മുന്നേറി... മെയ്വഴക്കമുള്ള ഒരു അഭ്യാസിയെപ്പോലെ.. മഴ അബ്ദൂനോട് തോറ്റ് ഇപ്പൊ

ഇത്തിരി പിന്മാറിയിട്ടുണ്ട്‌.. ഇളം വെയിലേറ്റ് അബ്ദൂന്‍റെ മൊട്ടത്തല തിളങ്ങിത്തുടങ്ങി.. അയാള്‍

തന്‍റെ കാലന്‍ കുടമടക്കി കോളറില്‍ തൂക്കി..

      "ഇവിടാരുല്ലേ..??.. ".. അബ്ദു ഇത്തിരി ഉച്ചത്തില്‍ ചോദിച്ചു.. ഇത് മ്മടെ

ഗോവിന്ദന്‍നായരുടെ വീടാണ്.. മൂപ്പര് ട്രഷറിയില്‍ എന്തോ വല്ല്യ ഉദ്യോഗസ്ഥാനത്തൂന്ന്‍

പിരിഞ്ഞയാളാണ്.. ഇപ്പൊ ഏകദേശം വിസ കിട്ടാറായി.. അന്ന് പണിയെടുതത്തിന്‍റെ  കിമ്പളം

കൊടുക്കാനാണ് അബ്ദു ഇപ്പൊ ഇവിടെയെത്തിയത്.. കിമ്പളം എന്നുദ്ദേശിച്ചത് സര്‍വീസ്

പെന്‍ഷന്‍ ആണ് ട്ടോ.. ഏകദേശം 'ഇരുപതിനായിരത്തോളം" രൂപയുണ്ട് മൂപ്പര്‍ക്ക് വാങ്ങാന്‍..

അതായത് നാല് മണി ഓര്‍ഡര്‍ ഫോമുകള്‍.. " എനിപ്പോ ഇതൊക്കെ പൂരിപ്പിച്ച് എപ്പോഴാ

എന്റെ പടച്ചോനെ ഇവിടുന്ന് തടി കൈച്ചലാക്കാന്‍ ആവ്വ്വാ..".. അബ്ദു മനസ്സില്‍ പറഞ്ഞു..

അബ്ദു ഇങ്ങനെ ചിന്തിക്കാന്‍ കാരണമുണ്ട് ട്ടോ...  ഗോവിന്ദന്‍ നായര്‍ക്ക് ഒരു വിശേഷാല്‍

സ്വഭാവമുണ്ട്.. "signature of postman"  എന്ന ഭാഗമൊഴിച്ച് മണി ഓര്‍ഡര്‍ ഫോമിലെ ബാകി

മുഴുവന്‍ കെടുതാപ്പികളും മൂപ്പര്‍ക്ക് തന്നെ എഴുതണം.. അത് നിര്‍ബന്ധാണ്..  എഴുത്തിന്റെ

കാര്യം പിന്നെ പറയ്യേം വേണ്ട.. പ്രായം തളര്‍ത്തിയ ഒച്ചിന്‍റെ വേഗത്തില്‍; അതും ഒരു

വാക്കെഴുതിയാല്‍ പിന്നൊരു രണ്ട് മിനുട്ട് വര്‍ത്താനം... അതാണ്‌ "ഗോവിന്ദന്‍ നായര്‍ സ്റ്റൈല്‍"...
വാതില്‍ തുറന്ന് ഇറങ്ങിവന്നത് നായര്‍ തന്നെയാണ്.. എണ്ണ തേച്ചുമിനുക്കിയ തന്റെ "സിക്സ്

പാക്ക്" ബോഡിയും കാണിച്ചു നായര്‍ അബ്ദൂനോടായ് പറഞ്ഞു.. " അല്ല ആരിത് അബ്ദ്വോ..!! 

മ്മളെ പെന്‍ഷന്‍ വന്നിട്ടുണ്ടാവും ലെ..??..  ഞാനിപ്പൊ ഇതിന്‍റെ കാര്യോം പറഞ്ഞു

ഓഫീസിലേക്ക് വിളിക്കാന്‍ തുടങ്ങുവായിരുന്നു.. ഇന്നിപ്പോ 8 ആയില്ലേ തീയതി..!! എന്തേ ഇത്രേം

വൈകുന്നേന്നു അറിയാനായിട്ട്.... "..... 
" ഹം.... പിന്നേ.. ഇങ്ങേര്‍ക്ക് ഈ പൈസകിട്ടി അരിമേടിച്ചിട്ട് വേണ്ടേ കഞ്ഞിവച്ച് കുടിക്കാന്‍....

അറുപിശുക്കന്‍..."..  അബ്ദു തന്റെ സ്ഥിരം ശൈലിയില്‍ പിറുപിറുത്തു.. "അബ്ദ്വോ. ഇഞ്ഞ്

എന്തേലും പറഞ്ഞോ എന്നോട്..?".... "ഹേയ്... ഇല്ല നായരേ... അല്ല ഞാന്‍ ഈ മണി ഓര്‍ഡര്‍

ഒന്ന് ഒപ്പിട്ടു കിട്ട്യാല്‍ എനിക്കങ്ങോട്ട് പോവായിരുന്നു പറയുവായിരുന്നു.."..
" ഹാ... ഇഞ്ഞൊരു കാര്യം ചെയ്യ്‌. ദാ ഈ പേപ്പര്‍ ഒന്ന് വായിക്ക്.. അപ്പോഴേക്കും ഞാന്‍

പോയി ശറേന്നു വരാം.. മേല് എണ്ണ തെച്ചുപോയി.. എനിപ്പോ കുളിക്കാണ്ടെങ്ങനെയാ..".. ഇതും

പറഞ്ഞു നായര്‍ അകത്തേക്ക് കേറിപ്പോയി.. "പടച്ചോനെ പെട്ടല്ലോ... അയാള്‍ടെ ഒരു കുളീം

തെവാരോം.... എണ്ണേലിട്ട് മുങ്ങിക്കുളിച്ചിട്ട് ഇങ്ങേര്‍ക്ക് കളരിപ്പയറ്റിനു പോകാനുണ്ടോ ഈ

വയസ്സാങ്കാലത്ത്..?... വരുന്നത് വരെ ഇരിക്കാതെ വേറെ രക്ഷയില്ല.. ഇനി എങ്ങാനും ഇവിടുന്ന്

ഇറങ്ങി തടി തപ്പിയാല്‍ സുപ്രണ്ടിനെ വരെ വിളിച്ചു ഇതൊരു ആനക്കാര്യമാക്കി ചെലപ്പോ

എന്‍റെ പണി വരെ ഇമ്മനുഷ്യന്‍ തെറുപ്പിക്കും" എന്നൊക്കെ മനസ്സില്‍ ചിന്തിച്ച് അബ്ദു പത്രം

നിവര്‍ത്തി.. അങ്ങനേലും ഞാന്‍ പേയ്പ്പര്‍ ഒന്ന് വായിക്കട്ടെ"..അബ്ദു ഊറിച്ചിരിച്ചു..

      ഗോവിന്ദന്‍ നായരുടെ വീട്ടില്‍ നിന്നും പിടിവിട്ടുപോരാന്‍ ഏകദേശം ഒരു

മണിക്കൂറെടുത്തു..അയാളുടെ കുളീം ജപോം കണക്കുകൂട്ടലും എഴുത്തും ഒക്കെക്കൂടെ അബ്ദൂനെ

ഭ്രാന്തുപിടിപ്പിച്ചിട്ടുണ്ട്.. വീട്ടിന്നു ഇറങ്ങി ഗേറ്റ് കടക്കുന്നതിനുമുമ്പ് നായര്‍ കീശയില്‍

തിരുകിത്തന്ന നോട്ടെടുത്ത് അബ്ദു നോക്കി.. " ഓ... 10 ഉലുവ...അറക്കീസ്..!!!. ഇരുപതിനായിരം

എണ്ണി വാങ്ങീട്ട് 10 കുറുപ്പികയാ തന്നത്...".. ഒരു 50 ഉറുപ്പ്യ, അല്ലെങ്കില്‍ ഒരു 100 ഉറുപ്പ്യ

ഇപ്പ്രാവശ്യമെങ്കിലും അബ്ദു പ്രതീക്ഷിച്ചതായിരുന്നു... പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞ് പതിവ് 10

രൂപ കണ്ടപ്പോഴുള്ള 'ശുണ്ടി'യാണ് ഇത്തിരി നേരത്തെ അബ്ദു പ്രകടിപ്പിച്ചത്.. " അടുത്ത

പെന്‍ഷന്‍ വരട്ടെ മൂപ്പിലാന്നേ.. ഇങ്ങള്‍ക്ക്‌ ഞാന്‍ വരുന്നതിനേക്കാള്‍ വേഗം പൈസ

വീട്ടിലെത്തിച്ചു തരാം ട്ടോ..".. പിറുപിറുത്തോണ്ട് നായരോടുള്ള ദേഷ്യം അങ്ങേരുടെ മുറ്റത്ത്‌

രണ്ട് ചവിട്ടിന്റെ രൂപത്തില്‍ തീര്‍ത്ത് ഗേറ്റും വലിച്ചടച്ച് അബ്ദു പിന്നേം നടന്നു...


     "സുരേഷേ..!!.. എടാ...!!."... അബ്ദൂന്‍റെ വിളികേട്ടു ഇറങ്ങിവന്നത് അവന്‍റെ അമ്മയാണ്...

"രമണിയേ.. മോനില്ലേ ഇവിടെ... ??.. ഓനൊരു രെജിസ്റ്റേര്‍ഡ് കത്തുണ്ടല്ലോ.."...
"ചെക്കന്‍ അപ്പറത്തെ പെരേലാ.. ഇങ്ങളിരിക്കീ.. ഞാന്‍ പോയി വിളിക്കട്ടെ.. ".. രമണി മോനെ

വിളിക്കാന്‍ പോയി.. കോലായില്‍ കേറി കസേരയിലിരുന്നോണ്ട് അബ്ദു വീടിന്റെ ചുമരിലേക്കു

നോക്കി.. നിറയെ ദൈവങ്ങള്‍.... ശിവനും കൃഷ്ണും, ലക്ഷ്മിയും യേശുവും.. സകലരും ഉണ്ട്....

ഫോട്ടോ നോക്കി ഭംഗി ആസ്വദിച്ചോണ്ടിരികെ അബ്ദുന്റെ മൊട്ടത്തല ചെറുതായൊന്നു നനഞ്ഞു..

അതൊന്നു തുടയ്ക്കുംമ്പോഴേക്കും വീണ്ടും... പുറത്ത് പിന്നേം മഴ തുടങ്ങിയിരിക്കുന്നു;

അകത്തും..... ഒരു തുള്ളിപോലും പുറത്തുപോകാതെ മഴ വീടിനകത്തും ഉഷാറായി

പെയ്യുന്നുണ്ട്... "പാവങ്ങള്‍.... ഈ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ എങ്ങനെയാണാവോ ഇവര്

കഴിച്ചുകൂട്ടുന്നേ??".. അബ്ദു ഓര്‍ത്തു... " അല്ല പടച്ചോന്മാരേ, ഇങ്ങള് ഇത്രേം പേരുണ്ടായിട്ടും

ആരും ഇതൊന്നും കാണുന്നില്ലേ??... നാഥനില്ലാത്ത കുടുംബല്ലേ ഇത്.. ഇങ്ങക്കൊന്നു

കണ്ണുതുറന്നൂടെ??.. എല്ലാ പടച്ചോന്മാരോടുമായി അബ്ദു ചോദിച്ചു... ഇതിനിടയില്‍ സുരേഷിന്‍റെ

"അബ്ദുക്കാ" വിളി അബ്ദൂനെ പടച്ചോന്മാരുടെ അടുത്തൂന്നും ചര്‍ച്ച മതിയാക്കി പോരാന്‍

നിര്‍ബന്ധിതനാക്കി... "ഹാ.. നീ വന്നോ??.. ദാ ഇവിടൊരു ഒപ്പിട്ടു ഈ കത്തങ്ങോട്ടു

വാങ്ങിച്ചേ...."..  അവന്റെ ഒപ്പും വാങ്ങി ആ വീടിന്‍റെ പടി ഇറങ്ങുന്നേരം സുരേഷിന്‍റെ

"അബ്ദൂക്കാ" വിളി പിന്നേം അബ്ദൂനെ തടഞ്ഞുനിര്‍‍ത്തി... "ഇക്കാ. പോകല്ലേ.. ഇങ്ങോട്ട് വാ..".

അബ്ദൂനെ സുരേഷ് തിരിച്ചുവിളിച്ചു..... എന്താണപ്പാ കാര്യം??? ഇനി ഇവിടേം പെട്ട് പോവ്വ്വോ

എന്നൊക്കെ ചിന്തിച്ചോണ്ട് മടങ്ങിച്ചെന്ന അബ്ദൂനെ കെട്ടിപ്പിടിച്ചു അയാള്‍ടെ മൊട്ടത്തലയില്‍ ഒരു

മുത്തം കൊടുത്തോണ്ട് സുരേഷ് പറഞ്ഞു.. " എനിക്ക് ജോലി കിട്ടി അബ്ദൂക്കാ."... ഒന്നും

മനസ്സിലാവാതെ തെല്ലൊന്നു തരിച്ചുനിന്ന അബ്ദൂടെ മുഖം പെട്ടെന്നു സന്തോഷം കൊണ്ട് വിടര്‍ന്നു.

ഒപ്പം രമണിയുടെയും..  "ഏഹ്.... ഞാനൊന്ന് പറഞ്ഞു നാക്ക് വായിലിടുംമ്പോഴേക്കും ഇങ്ങള്

കണ്ണുതുറന്നോ പടച്ചോന്മാരേ??".. അബ്ദു മനസ്സില്‍ ദൈവങ്ങളോടായ്‌ ചോദിച്ചു... "ഞാന്‍

പറയാറില്ലേ മോനെ ഇങ്ങക്കൊരു നല്ലകാലം വരുംന്ന്.. ഇപ്പൊ എന്തായി.??.. ആട്ടെ, എന്താ

മൊനെ ജോലി??. "....

"ഡയറി ഡിപ്പാര്‍ട്ട്മെന്‍റില്‍ UD ക്ലാര്‍ക്ക് ആയിട്ടാണ്.. ഈ വരുന്ന 24ആം തീയതിക്കകം ജോയിന്‍

ചെയ്യണം... അതിന്റെ പോസ്റ്റിങ്ങ്‌ ഓര്‍ഡര്‍ ആണ് ഇക്കാ ഇത്..".. അമ്മയെ കെട്ടിപ്പിടിച്ചു

സുരേഷ് പറഞ്ഞു..
ഇതൊക്കെ കേട്ടപ്പോഴേക്കും രമണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു...

"അല്ലാ.. ദാ ഇപ്പൊ നന്നായേ.. മോന് ഒരു പണി കിട്ടി സന്തോഷിക്കേണ്ട സമയത്ത്

ഇഞ്ഞിങ്ങനെ കരഞ്ഞ് ഒനേം കൂടെ സങ്കടപ്പെടുത്താതെ രമണിയേ.. പോയി ഈ സന്തോഷ

വര്‍ത്താനം എല്ലാരേം അറിയിച്ചേ...".. അമിത സന്തോഷത്താല്‍ സങ്കടമയമായിത്തീര്‍ന്ന

അന്തരീക്ഷത്തെ ഒന്ന് തണുപ്പിക്കനെന്നോണം അബ്ദു രമണിയെ അകത്തേക്ക് പറഞ്ഞു വിട്ടു...
"സുരേഷേ, ഞാന്‍ പോട്ടെ മോനേ.. ഇഞ്ഞ് കണ്ടില്ലേ കെട്ടുകണക്കിന് ബാക്കിയാ കൊടുക്കാന്‍..

ഇനിക്ക് പൈസേന്റെ വല്ല്യ ആവശ്യോം ഉണ്ടോ??... മുന്‍പേ കുറെ തരാനുണ്ടല്ലോ വിചാരിച്ചു

ചോദിക്കാന്‍ മടിക്കണ്ട... ജോയിന്‍ ചെയ്യാന്‍ പോവുമ്പൊക്കെ  അത്യാവശ്യം പൈസ കയ്യില്‍

കരുതണം ട്ടോ.. ഇഞ്ഞ് നാളെ ഓഫീസിലേക്ക് വാ..."..ശമ്പളം എന്ന രൂപത്തില്‍ കിട്ടിയ ചില്ലറ

പൈസ കയ്യിലുള്ള ധൈര്യത്തിലാണ് സുരേഷിനോട് അബ്ദു  ഈ ഡയലോഗ്  അടിച്ചത്....

വീടിന്‍റെ പൊട്ടിയ ഓട് മാറിവയ്ക്കാന്‍ കരുതിവച്ചതായിരുന്നു  ഈ മാസത്തെ ശമ്പളം..

"ഓടിനേക്കാള്‍ വലുതാണല്ലോ ഒരു ചെക്കന്‍റെ ഭാവി.. അതോണ്ട് അതാദ്യം നടക്കട്ടെ"... അവരുടെ

സന്തോഷത്തിന് താന്‍ കൂടെ കാരണക്കാരനായത്തിന്‍റെ കൃതക്ഞതയോടെ ആ വീടിന്റെ

പടിയിറങ്ങുമ്പോള്‍ അബ്ദു മനസ്സില്‍ ചിന്തിച്ചത് ഇതായിരുന്നു...

     കറങ്ങിത്തിരിഞ്ഞ് തന്നാല്‍ കഴിയുംവിധം കത്തുകളും ബുക്കുകളും കൊടുത്ത്

ഓഫീസിലെത്തിയപ്പോഴേക്കും സമയം 3 മണി.. തന്റെ പ്രിയ പത്നി രാവിലെ

വച്ചുണ്ടാക്കിത്തന്ന ഒരുപിടി വറ്റ് ആര്‍ത്തിയോടെ വാരിത്തിന്നുമ്പോള്‍ അബ്ദൂടെ മനസ്സുനിറയെ

ഇന്ന് തന്‍റെ വഴികളിലൂടെ കടന്നുപോയ കാഴ്ച്ചകളും അനുഭവങ്ങളും ആയിരുന്നു... ഒരു

പോസ്റ്റ്മാന്‍ അദ്ദേഹത്തിന്റെ ബീറ്റിലെ ഓരോ കുടുംബത്തിലെയും അംഗമാണ്.. അവരുടെ

ദു:ഖങ്ങളിലും അവരുടെ സന്തോഷങ്ങളിലും അറിയാതെയെങ്കിലും അയാളും പങ്കാളിയാവുന്നു..

പെന്‍ഷന്‍ പൈസയ്ക്ക് വന്ന പാത്തുമ്മയുടെ ദയനീയ മുഖം, വഴിമുട്ടിയ ജീവിതത്തെ നേരിടാന്‍

ഒരു ജോലി കിട്ടിയതിന്‍റെ സന്തോഷത്തില്‍ തിളങ്ങിനില്‍ക്കുന്ന അമ്മയുടെയും മകന്‍റെയും

മുഖങ്ങള്‍, അഹങ്കാരത്തിന്‍റെയും ഗര്‍വ്വിന്‍റെയും അന്ന് കണ്ട മറ്റനേകം മുഖങ്ങള്‍; അങ്ങനെ

ഒന്നൊന്നായി അബ്ദൂന്‍റെ മനസ്സിലൂടെ കടന്നുപോയി... എന്നത്തേയും പോലെ അബ്ദു ഇന്നും

സംതൃപ്തനാണ്...എന്തൊക്കെയോ ചെയ്യാന്‍ കഴിഞ്ഞതിന്‍റെ കൃതക്ഞത... നാളെ തനിക്കു

ഇനിയും ഏറെ ചെയ്യാനുണ്ട്.. ഒത്തിരിപ്പേരുടെ പ്രതീക്ഷകളും കാത്തിരിപ്പുമാണ്‌ താന്‍... 

നല്ലൊരു നാളെയെ പ്രതീക്ഷിച്ചുകൊണ്ട് അബ്ദു തന്‍റെ തോള്‍സഞ്ചിയുമെടുത്ത് ഓഫീസില്‍

നിന്നിറങ്ങി...  മഴ അപ്പോഴും ചിനുങ്ങി പെയ്യുന്നുണ്ടായിരുന്നു...